Thursday, April 28, 2016

  ആമയടപ്പെട്ടി ----[നാലുകെട്ട് -44 ]

    മുത്തശ്ശിയുടെ സമ്പാദ്യം ആ ആമേടപ്പെട്ടിയിലാണ് . അതിൻറെ മുൻവശത്ത് ഒരു ചെറിയ ചക്രമുണ്ട് .അതുതിരിച്ചാൽ പൂട്ട്‌ വീഴും . പിന്നെ താക്കൊലിട്ടും പൂട്ടാം . പഴയമാലകൾ ,കുതിരപ്പവൻ  എല്ലാം അതിലുണ്ടാവും . തൻറെ പേരക്കുട്ടിക്കായി സൂക്ഷിച്ചുവച്ച 'ആമത്താലി ' വളരെ പഴയതാണ് .മുത്തശ്ശിക്കതിനോടൊക്കെ ഒരു വലിയ ആൽമ്മബന്ധം ഉണ്ടായിരുന്നു .ഒരു ചെറിയ 'ദേവീഭാഗവതം ആ പെട്ടിയിലുണ്ട്‌ . 'അതെടുക്കാനാ മുത്തശ്ശി അത് തുറക്കാറു .അവസാനകാലത്ത് ആ പെട്ടിയിൽ നിന്ന് ഒരു ചെറിയ ചെപ്പെടുത്ത് ഉണ്ണിക്കുകൊടുത്തു . അതിനകത്ത് "രാശി 'ആയിരുന്നു . സ്വർണ്ണം കൊണ്ടുള്ള പഴയ ചെറിയ നാണയം .' ദേവപ്രസ്നത്തിന്   ഇന്നും രാശി വേണം ."ഇതെൻറെ രാശിയാണ് അത് ഉണ്ണിക്കിരിക്കട്ടെ ".മുത്തശ്ശിയുടെ ആ സമ്മാനം ഇന്നും ഉണ്ണി സൂക്ഷിക്കുന്നു .
    ആ പെട്ടിയുടെ അടപ്പ് ആമയുടെ ആകൃതിയാണ് .അതിനെപ്പറ്റി ചോദിച്ചാൽ മുത്തശ്ശി അവതാരകഥകളുടെ  കെട്ടഴിക്കും .പാലാഴി മഥനം ,കൂർമ്മാവതാരം  അങ്ങിനെ എത്ര എത്ര കഥകൾ .എത്രകേട്ടാലും മതിവരില്ല അതാണ്‌ മുത്തശ്ശികഥകളുടെ സൌന്ദര്യം ! ഇന്ന് കഥ പറയുന്ന മുത്തശ്ശിമാരില്ല ,അത് കേൾക്കാൻ കാത്തിരിക്കുന്ന കുട്ടികളും . ആ മുത്തശ്ശി കഥകൾ പഠിപ്പിക്കുന്ന സംസ്ക്കാരവുമില്ല .    

Tuesday, April 26, 2016

     അച്ചുവിന് "മിഠ)യിപ്പോതി "കിട്ടും  { അച്ചു ഡയറി -115 }

         മുത്തശ്ശാ ഈ മിഠ)യിപ്പോതി സ്വീറ്റ്സ്  അല്ല.  മുത്തശ്ശനെ പറ്റിച്ചു . അതൊരു സ്റ്റോറി ബുക്കാ .വിഷു സെലിബ്രറേന് പോയപ്പോൾ കുട്ടികൾക്ക് ഒരു മുത്തശ്ശി ഒത്തിരി കഥകൾ പറഞ്ഞുതന്നു .സാവിത്രി മുത്തശ്ശി .മുത്തശ്ശനറിയോ ?എത്രനല്ലകഥകളാ .മുത്തശ്ശിയുടെ  സിസ്റ്റർ എഴുതിയതാ .അച്ചുവിനിഷ്ട്ടായി . കൊന്നമരത്തിൽ 'കൊന്നപ്പൂ ഉണ്ടായത് ,ഉണ്ണികൃഷ്ണന്റെ സ്വർണ്ണ ചിലമ്പ് കൊന്നമരത്തിൽ എറിഞ്ഞിട്ടാണ് .അതാ വിഷുവിന് കൊന്നപ്പൂ കണികാണൂന്നെ. പക്ഷേ അച്ചുവിന് അമേരിക്കയിൽ കൊന്നപ്പൂ ഇല്ല .സങ്കടായി .
     ഉണ്ണികൃഷ്ണന്റെ കഥകൾ അചൂനിഷ്ട്ടാ .  മിഠ)യിപ്പോതിയിൽ എന്തുകഥകളാണോ .?പക്ഷേ അത് മലയാളമാ .അച്ചുവിന് വിഷമായി .മലയാളം കുറച്ചേ അച്ചുവിനറിയൂ   .അച്ചു മലയാളം പഠിക്കും .മുത്തശ്ശി പഠിപ്പിച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്   .   മിഠ)യിപ്പോതി  ഇഗ്ലീഷിൽ ആയാൽ മതിയായിരുന്നു

Monday, April 25, 2016

       തെക്കേ പറമ്പിലെ തേൻ വരിക്ക -{നാലുകെട്ട് -43 }
    നാലുകെട്ടിൻറെ തെക്കേതോടിയിൽ കൊതിയൂറുന്ന ചക്കപ്പഴം ഉള്ള ആ തേൻവരിക്കപ്ലാവ് .കുട്ടിക്കാലത്ത് നമുക്ക് എല്ലാമായിരുന്നു ആ ഫലവൃക്ഷം .ഉണ്ണി ഓർത്തു . അതിൻറെ ചക്കപ്പഴം വെട്ടി തുണ്ടമാക്കി കൂഞ്ഞിൽ ചെത്തി മുമ്പിൽ കൊണ്ട് വയ്ക്കുമ്പോൾ ഉള്ള ആ ആർത്തി . ഇന്നും വായിൽ വെള്ളമൂറുന്നു .
  അതിൽ ഊഞ്ഞാൽ കെട്ടാൻ പാകത്തിന് ശിഖരങ്ങൾ .രണ്ട് വശത്തും വലുതും ചെറുതുമായ രണ്ട് ഊഞ്ഞാൽ .ഓണക്കാലത്ത് അവിടെ യായിരുന്നു കുട്ടികളുടെ കളി .അതിനടിയിൽ ഭീമാകാരമായ ഒരു പൊത്ത് .അമ്മച്ചിപ്ലാവ് പോലെ അതിൽ ഒളിചിരിക്കാറുണ്ട് രാവിലെ പൊടിയരിക്കഞ്ഞിയാണ് . . അതിൽ നാളികേരം ചിരകിയിടും . കൂട്ടിന് ഉരുക്ക് നെയ്യും പ്ലാവില കോട്ടി ഈർക്കിലി കുത്തിയാണ് കഞ്ഞി കുടിക്കുക .ഈ പ്ലാവിൻറെ പ്ലാവില തന്നെ വേണം കുട്ടികൾക്ക് . .എല്ലാം ഇന്ന് ഓർമ്മ മാത്രം . ആ വൃക്ഷ മുത്തശ്ശി ഒരു ഇടവപ്പാതി ക്കാലത്ത് കട പുഴകി വീണു .അന്നെല്ലാവർക്കും അടക്കാനാവാത്ത ദുഃഖം ആയിരുന്നു ആരും അന്ന് ആഹാരം കഴിക്കാൻ പോലും താല്പ്പര്യമെടുത്തില്ല .ആ ഉത്തമ വൃക്ഷവുമായുള്ള ബന്ധം അത്ര വലുതായിരുന്നു . അതിൻറെ തടി വിൽക്കാൻ പോലും അച്ഛൻ സമ്മതിച്ചില്ല .എന്നും തളത്തിൽ ഇട്ടിരിക്കുന്ന സെറ്റി ,കസേര,പൂജാമുറിയിലെ ആവണിപ്പലക എല്ലാം അതിൻറെ തടികൊണ്ടാണ് ചുവട്ടിലെ കഷ്ണം "ധാരത്തോണി "ഉണ്ടാക്കാനാണ് എടുത്തത് .
      ഒരു കുടുംബാഗത്തെപോലെ ഇങ്ങിനെയുള്ള വൃക്ഷലതാദികളുമായുണ്ടായിരുന്ന ഒരു വൈകാരിക ബന്ധം ഇന്നത്തെ തലമുറയ്ക്ക് മനസിലാകുമോ എന്നറിയില്ല .ഉണ്ണി ഓർത്തു      

Sunday, April 24, 2016

   അഷ്ട്ടമങ്ങല്യചെപ്പ് -[നാലുകെട്ട് -42 ]
    മംഗളകരമായ ചടങ്ങുകൾക്ക് സജ്ജീകരിക്കണ്ട എട്ട് പ്രധാന വസ്തുക്കൾ സൂക്ഷിക്കുന്ന ഒരു  .ചെപ്പ് ,വൽക്കണ്ണാടി സ്വർണ്ണം ,പുഷ്പം ,അക്ഷതം [അരി , നെല്ല് ],ഫലം ,താമ്പൂലം ,ഗ്രന്ഥം .എന്നിവ .വ്യത്യസ്തചടങ്ങുകൾക്ക് അഷ്ട്ടട്ടദ്രവ്യം  വ്യത്യസ്ത്തമാകാറുണ്ട് .ഇതിൽ പറയുന്ന ഉപകരണങ്ങൾ സൂക്ഷിയ്ക്കുവാനുള്ള ചെമ്പുകൊണ്ടുള്ള ഒരു അടപ്പുള്ള പാത്രമാണ് "അഷ്ട്ടമങ്ങല്യചെപ്പ് " .പഴയ വിളക്കുകളുടെ ഇടയിൽ നിന്ന് കിട്ടിയ ആ വലിയ ചെപ്പ് കൌതുകം ഉണർത്തിയിരുന്നു .ആദ്യം അതിൻറെ ഉപയോഗം മനസിലായിരുന്നില്ല .
      നല്ല ഭംഗിയുള്ള ഒരുതാലത്തിൽ ആണ് അഷ്ടമങ്ങല്യം ക്രമീകരിക്കുക .നിറപറയും ,നിലവിളക്കും പോലെ അത് കാണുന്നത് തന്നെ മനസിന്‌ ഒരു സുഖമുണ്ട് . വിവാഹം മുതലായ മംഗളകരമായ  ചടങ്ങുകൾക്ക് ഇവ ഭംഗിയായി ഒരു താലത്തിൽ വച്ച് വിളക്ക് കത്തിച്ച് അരിയും നെല്ലും ഉഴിഞ്ഞിട്ടാണ് വധൂവരൻമ്മാരെ സ്വീകരിക്കുക . വാൽക്കണ്ണാടി അന്ന് മുഖം നോക്കാനാണ് . പത്തുപൂ ചൂടി കണ്ണെഴുതി ഇലക്കുറിയും തൊട്ട് വാൽക്കന്ണ്ണാടിയും കയിൽ പിടിച്ച് ..തൻറെ .വധുവിൻറെ ചിത്രം ഉണ്ണി ഓർത്തു .
    അതിലെ പത്തുപൂ മാലക്ക് ഉപയോഗിക്കുന്ന പത്തു പുഷ്പ്പങ്ങൾക്കും ഓരോ ദൈവ സങ്കല്പ്പമുണ്ട് . അല്ലങ്കിലും പഴയതറവാടുകളിലെ എല്ലാ ചടങ്ങുകൾളും ഓരോ ദേവ സങ്കൽപ്പത്തിൽ അധിഷ്ട്ടിതമായിരിക്കും .ഉണ്ണി ഓർത്തു

Saturday, April 23, 2016

    മുത്തശ്സാ അച്ചുവിന് നാട്ടിലെ മാമ്പഴം തിന്നണം ..[അച്ചു ഡയറി -114 ]

            മുത്തശ്സാ അച്ചുവിൻറെ ഫ്രണ്ട് അർജുൻ നാട്ടിലേക്ക് പോവുകാ .അവൻറെ അച്ഛനും അമ്മയ്ക്കും ഇനി നാട്ടിലാ ജോലി . അവൻ ലക്കിയാ .ഇപ്പം നാട്ടിൽ മാമ്പഴക്കാലമാണല്ലോ ?.അച്ചുവിന് നാട്ടിലെ മാമ്പഴം തിന്നാൻ കൊതിയാകുന്നു ഇവിടെ അമേരിക്കയിൽ കിട്ടുന്ന മാമ്പഴം വലുതാ . നാട്ടിലെ മാമ്പഴാ അച്ചുവിനിഷ്ട്ടം .
             നാട്ടിൽ അച്ചുവും മുത്തശ്ശനും കൂടി മാമ്പഴം പറുക്കാൻ പോകാറില്ലേ .അണ്ണാറക്കണ്ണനാ അച്ചുവിന് മാമ്പഴം പറിച്ചുതരാറൂ . പക്ഷേ ..ചിലതവൻ പകുതി കടിച്ചിട്ടെ തരൂ . "അണ്ണാറക്കണ്ണാ   തൊണ്ണൂറു മൂക്കാ അച്ചുവിന് ഒരു മാമ്പഴം തായോ .'.  അച്ചു അങ്ങിനെ പറഞ്ഞാൽ മതി അപ്പോൾ മാമ്പഴം വീഴും . മാവിൻ ചുവട്ടിലെ ആ മാമ്പഴ ക്കൂട് ഇന്നും ഉണ്ടോ ?  വീഴുന്ന മാമ്പഴം അതിലാ വയ്ക്കാറു .എന്നിട്ട് ചെമ്പില കോട്ടി അതിലാ ഇല്ലത്തേക്ക് കൊടുപോകാര് . അന്ന് മാമ്പഴം കടിച്ചാ തിന്നാറു ..അതാ രസം .അതുകഴിഞ്ഞ് മാങ്ങാണ്ടി ദൂരേക്ക്‌ വലിച്ചെറിയും .അതവിടെ കിടന്ന് മുളച്ച് ഒത്തിരി മാവുണ്ടാകാനാ അങ്ങിനെ ചെയുന്നേ .കടിച്ച് തിന്നുമ്പോ മാങ്ങാ ചോന കൊണ്ട് മുഖം പൊള്ളും .അതാ കുഴപ്പം . അതുപോലെ ചക്കപ്പഴോം ആനിക്കാവിളയും കഴിക്കാൻ തോന്നണു .അച്ചുവിനും നാടുമതി .         

Friday, April 22, 2016

  നടുമുറ്റം ----[നാലുകെട്ട് 41 ]
                  നടുമുറ്റത്തിന്റെ തെക്കുവശത്തെ തളത്തിൽ നീണ്ടുനിവർന്നു കിടന്നപ്പോൾ ഉണ്ണിക്ക് ആശ്വാസം തോന്നി . ഈ 40 ഡിഗ്രി ചൂടിലും ഇവിടെ എന്തു തണുപ്പാണ് .ചുട്ടുപൊള്ളുന്ന കോൺക്രീറ്റ് കെട്ടിടത്തിലെ വാസം ഉണ്ണിക്ക് മടുത്തിരുന്നു . നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ച് രൂപകല്പ്പന ചെയ്ത നാലുകെട്ടുകൾ ഒരത്ഭുതം തന്നെയാണ് .
    നടുമുറ്റത്തിന്റെ മുകളിൽ നിന്നുള്ള വായൂ സഞ്ചാരം നമ്മേ അത്ഭുതപ്പെടുത്തും .അടുക്കളയിൽ നിന്നുയരുന്ന പുകയുടെ ചങ്ക്രമണം വായുവിൻറെ ചലനത്തെ സാക്ഷിപ്പെടുത്തി  .ഇവിടെ നടുമുറ്റത്തു വെള്ളം നിറച്ചിടാം. നടുമുറ്റത്ത് പാതി നിറഞ്ഞ വെള്ളത്തിൻറെ പ്രതലത്തിൽ തട്ടിയാണ് വായൂ തളത്തിൽ വ്യാപിക്കുന്നത് .അന്തരീക്ഷത്തിലെ പൊടി അങ്ങിനെ ആ വെള്ളത്തിൽ ലയിക്കുന്നു .അതിനു ശേഷം ആ വായു തണുത്ത് തളത്തിൽ കുളിർമ്മ ഏകുന്നു .ഈ കാലാവസ്ഥക്ക് യോജിച്ച ശിൽപ്പചാതുരി .തടിയും ,ഓടും ,വിശാലമായ തളവും,  നടുമുറ്റവും കൂട്ടിന് പണ്ടത്തെ കൂട്ടുകുടുംബത്തിന്റെ ചേതോഹര സ്മരണകളും ........... ഉണ്ണി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .

to me
         വീരാളിപ്പട്ട് ---[നാലുകെട്ട് -40 ]
   ആമേടപ്പെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ആ വീരാളിപ്പട്ട് കയിൽ എടുത്തപ്പോൾ ഉണ്ണിയുടെ കൈ ഒന്ന് വിറച്ചു .ഉണ്ണി ഇതുവരെ ഇത് കണ്ടിട്ടില്ല . പണ്ട് തറവാട്ടിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് . അത്രമാത്രം !.പഴക്കം കൊണ്ട് ചുളിവ് വീണിരിക്കുന്നു .പിഞ്ചിയിട്ടുണ്ട് .നിറം മാറ്റമില്ല .
   പണ്ട് രാജാവ് "പട്ടും വളയും " കുടുക്കുന്ന പട്ടാണ്  വീരാളിപ്പട്ട് എന്ന് കേട്ടിട്ടുണ്ട് .അതിന് "വീരവാളിപ്പട്ട് "എന്നും പറയും . തറവാട്ടിൽ അങ്ങിനെ ഒരു ചരിത്രം കേട്ടിട്ടില്ല . വടക്കൻ പാട്ടിൽ  'എഴുകടലോടിവന്ന " പട്ടിനെ പറ്റി പറയുന്നുണ്ട് .ചീനപ്പട്ട് അല്ലങ്കിൽ ചീനാംശുകം അതായിരിക്കാം വീരാളിപ്പട്ട് . അതിനും ഇവിടെ സാധ്യത ഇല്ലല്ലോ . ഉണ്ണി ഓര്ത്തു .
   ദേവിക്ഷേത്രങ്ങളിൽ ,കാവുകളിൽ അല്ലങ്കിൽ പ്രഭുകുടുംബങ്ങളിൽ ദേവീപൂജക്ക്‌ ഉപയോഗിച്ചിരുന്നു . പരദേവതയായ ഭദ്ര ഈ തറവാടിന്റെ ആരാധനാ മൂർത്തിയാണ് .അതിനാണിവിടെസാധ്യത കൂടുതൽ .ഉണ്ണി ആ പട്ട് മുഖത്തോട് ചേർത്തു വണങ്ങി ആ പെട്ടിയിൽ തന്നെ ഭദ്രമായി വച്ചു . പൂർവസൂരികളുടെ വേദ സംസ്ക്കാരത്തിൻറെ പ്രതീകമായ ആ പട്ടുടയാട ഉണ്ണിയുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ ആണ് ഉണ്ടാക്കിയത്
ഈ നാട്ടിലെ ഏക പ്രശ്നം കള്ളുമാത്രമോ ?.....

    ആകെയുള്ള ജനസംഖ്യയുടെ 15 % മേ കുടിയന്മ്മാരുള്ളൂ . ബാക്കിയുള്ളവർ നന്നായി ജോലിചെയ്ത് മാന്യമായി ജീവിക്കുന്നവരാണ് . അവരുടെ എന്തെല്ലാം നീറുന്നപ്രസ്നങ്ങൾ പരിഹരിക്കാനുണ്ട് .തോഴിലില്ലായ്മ്മ ,മാലിന്യ പ്രശ്നം ,കുടിവെള്ളം ,അങ്ങിനെ എന്തെല്ലാം ചർച്ച ചെയ്യാനുണ്ട് . കഴിഞ്ഞ ഒരു മാസത്തെ പ്രചരണം കണ്ടപ്പോൾ ഈ പ്രബുദ്ധ കേരളത്തിൽ ബാർ മാത്രമാണ് പ്രശ്നം എന്ന് തോന്നി .ലോകത്തിന് തന്നെ മാതൃകയാകുന്ന ഈ ജനാധിപത്യപ്രക്രിയയിൽ ചർച്ച ചെയ്യേണ്ടത് വിട്ടുപോകാതെ മാധ്യമങ്ങളും ശ്രദ്ധിക്കണ്ടതാണ്   

Wednesday, April 20, 2016

.. ഭഗവതിവിളക്ക് -[നാലുകെട്ട് -൩൯ ]
       മുത്തശ്ശിയുടെ സ്വന്തം വിളക്കായിരുന്നു അത് . അതിമനോഹരമായ ഒരു സ്ത്രീ രൂപം . അതിൻറെ ഉള്ളം കയിൽ  താലം പോലെ ഒരു വിളക്ക് . മുത്തശ്ശി അത് കത്തിച്ച് അതിൽ നിന്നാണ് ദീപം പകരാറള്ളത് .ഒരു വല്ലാത്ത വൈകാരിക ബന്ധം മുത്തശ്ശിക്ക്  ആ വിളക്കുമായുണ്ടായിരുന്നു . അതുപോലെ ചില വിശ്വാസങ്ങളും . അന്നൊക്കെ എന്തെങ്കിലും സാധനം മോഷണം പോയാൽ ഈ വിളക്കിൽ നെയ്യ് ഒഴിച്ച് ഭഗവതിക്ക് "നൈവിളക്ക്
വച്ചിരുന്നു . മോഷണം നടത്തിയ ആൾ ആരും അറിയാതെ മോഷണമുതൽ തിരിച്ചുകൊണ്ട് വയ്ക്കുമാത്രേ !.മുത്തശ്ശിയുടെ വിശ്വാസമായിരുന്നു അത് . അന്ന് കുട്ടികളായ ഞങ്ങളും അത് വിശ്വസിച്ചിരുന്നു . അങ്ങിനെ നഷ്ട്ടപ്പെട്ട മോഷണവസ്ത്തു തിരിച്ചുകിട്ടിയ ചരിത്രമുണ്ടത്രേ . ഇന്നോർക്കുമ്പോൾ ഉണ്ണിക്ക് ചിരി വരുന്നു . ഓട്ടൂവിളക്കിനെക്കാൾ തിളക്കമുണ്ടായിരുന്നു അതിന് . "സ്വർണ്ണമായിരിക്കും   അതാ മുത്തശ്ശിക്കിത  രകാര്യം ".      "സ്വർണ്ണത്തിനേക്കാൾ വിലയുണ്ടതിനു " മുത്തശ്ശി പറയും .
          ഇന്നു ആ വിളക്കുകാണൂമ്മ്പോൾ ,പഴയ വിശ്വാസങ്ങളും ,അന്ധവിശ്വാസങ്ങളും ഇഴ ചേർന്ന ആ പഴയകാലം ഉണ്ണിയുടെ മനസിലൂടെ കടന്നുപോയി .  
    കാകപിയൂഷം
   കാകപിയൂഷം തലയിൽവീണ ഒരു താരസ്ഥാനാർധിയുണ്ട് നമുക്ക് . സഹിക്കാൻ വയ്യ .വ്യക്തമായ രാഷ്ട്രീയ അഭിപ്രായം ഉണ്ടങ്കിലും മൂന്നുമുന്നനികളുടേയും  നിലപാടുകൾ ,അടവുകൾ ,രാഷ്ട്രീയപ്പോരുകൾ ,എല്ലാം നിരീക്ഷ്യ്ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയാണ് ഞാൻ .
    പക്ഷേ ഇത് സഹിക്കാൻ വയ്യ .വെറും ഒരു കോമാളിയായി എന്തൊക്കെയോ വിളിച്ചുപറഞ്ഞ്‌ ,നിയോജനമണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ ഒന്നും പഠി കാതെ യുള്ള ഈ ജൽപ്പനം ഒട്ടും സഹിക്കാൻ വയ്യ  .ഇത് തിരുത്തിയില്ലങ്കിൽ രാഷ്ട്രീയപ്രബുദ്ധ കേരളം  പ്രതികരിക്കും

Tuesday, April 19, 2016

..തിരികല്ല് ---[നാലുകെട്ട് 38 ]
             നാലുകെട്ടിൻറെ വടക്കേ മുറ്റത്ത് പകുതി മണ്ണിൽ പുതഞ്ഞു കിടന്ന തിരികല്ല് പൊക്കിയെടുക്കാൻ നന്നേ പാടുപെട്ടു . പണ്ട് അടുക്കളയിലെ സന്തത സഹചാരി ആയിരുന്നു ഈ പ്രതാപി! . നല്ലവൃത്തത്തിൽ കൊത്തിയെടുത്ത കരിങ്കല്ലിന്റെ നടുക്ക് ഒരുകുറ്റി ഉറപ്പിച്ചിരിക്കും . അടുത്തകല്ലിന്റെ നടുക്കുള്ള തുളയിലൂടെ ആദ്യത്തെ കല്ലിൻറെ കുറ്റിയിൽ ഇത് കോർത്ത്‌ വയ്ക്കാം . മുകളിലത്തെകല്ലിൽ വൃത്തത്തിൽ ഒരു കുഴിഞ്ഞ പ്രതലം രൂപപ്പെടുത്തിയിരിക്കും . അതിനരുകിൽ ഒരുരുണ്ട കമ്പ് ഉറപ്പിച്ചിരിക്കും .
   പണ്ടു കാലത്ത് ധാന്യങ്ങൾ പൊടിക്കാനുപയോഗിച്ചിരുന്ന കല്ലാണത്‌. .ധാന്യം മുകളിലത്തെ കല്ലിന്റെ മുകളിൽ ഇട്ടു ,ആ കുറ്റിയിൽ പിടിച്ചു കല്ല്‌ വട്ടത്തിൽ കറക്കിയാൽ ധാന്യം പോടിചെടുക്കാം .എത്രയും വലിയ കല്ലുകൊണ്ട് നിഷ്പ്രയാസം കറക്കി പോടിക്കുന്നത് കണ്ടുനിന്നിട്ടുണ്ട് .
       ശരീരത്തിന്റെ എല്ലാ സന്ധികളിലും നല്ല വ്യായാമം കിട്ടുന്ന വെള്ളം കോരൽ ,അരക്കൽ;പൊടിക്കൽ എല്ലാം ഇന്ന് യന്ത്രത്തെ ആശ്രയിക്കുന്നു . വ്യായാമ മില്ലാഞ്ഞിട്ടുണ്ടാകുന്ന അസുഖങ്ങൾക്ക് ഇന്ന് നമ്മൾ ആശുപത്രികൾ കയറിയിറങ്ങുന്നു .  "ടെന്നീസ് എൽബൊ "മാറാൻ ഈ തിരികല്ലിൽ അരിപോടിച്ചാൽ മതി എന്ന് ഒരു ഡോക്ടർ നിർദ്ദെശിചതു   ഉണ്ണി ഓർത്തു .  

Monday, April 18, 2016

..തിരികല്ല് ---[നാലുകെട്ട് 38 ]
             നാലുകെട്ടിൻറെ വടക്കേ മുറ്റത്ത് പകുതി മണ്ണിൽ പുതഞ്ഞു കിടന്ന തിരികല്ല് പൊക്കിയെടുക്കാൻ നന്നേ പാടുപെട്ടു . പണ്ട് അടുക്കളയിലെ സന്തത സഹചാരി ആയിരുന്നു ഈ പ്രതാപി! . നല്ലവൃത്തത്തിൽ കൊത്തിയെടുത്ത കരിങ്കല്ലിന്റെ നടുക്ക് ഒരുകുറ്റി ഉറപ്പിച്ചിരിക്കും . അടുത്തകല്ലിന്റെ നടുക്കുള്ള തുളയിലൂടെ ആദ്യത്തെ കല്ലിൻറെ കുറ്റിയിൽ ഇത് കോർത്ത്‌ വയ്ക്കാം . മുകളിലത്തെകല്ലിൽ വൃത്തത്തിൽ ഒരു കുഴിഞ്ഞ പ്രതലം രൂപപ്പെടുത്തിയിരിക്കും . അതിനരുകിൽ ഒരുരുണ്ട കമ്പ് ഉറപ്പിച്ചിരിക്കും .
   പണ്ടു കാലത്ത് ധാന്യങ്ങൾ പൊടിക്കാനുപയോഗിച്ചിരുന്ന കല്ലാണത്‌. .ധാന്യം മുകളിലത്തെ കല്ലിന്റെ മുകളിൽ ഇട്ടു ,ആ കുറ്റിയിൽ പിടിച്ചു കല്ല്‌ വട്ടത്തിൽ കറക്കിയാൽ ധാന്യം പോടിചെടുക്കാം .എത്രയും വലിയ കല്ലുകൊണ്ട് നിഷ്പ്രയാസം കറക്കി പോടിക്കുന്നത് കണ്ടുനിന്നിട്ടുണ്ട് .
       ശരീരത്തിന്റെ എല്ലാ സന്ധികളിലും നല്ല വ്യായാമം കിട്ടുന്ന വെള്ളം കോരൽ ,അരക്കൽ;പൊടിക്കൽ എല്ലാം ഇന്ന് യന്ത്രത്തെ ആശ്രയിക്കുന്നു . വ്യായാമ മില്ലാഞ്ഞിട്ടുണ്ടാകുന്ന അസുഖങ്ങൾക്ക് ഇന്ന് നമ്മൾ ആശുപത്രികൾ കയറിയിറങ്ങുന്നു .  "ടെന്നീസ് എൽബൊ "മാറാൻ ഈ തിരികല്ലിൽ അരിപോടിച്ചാൽ മതി എന്ന് ഒരു ഡോക്ടർ നിർദ്ദെശിചതു   ഉണ്ണി ഓർത്തു .  
എലിപ്പെട്ടി --[നാലുകെട്ട് -൩൭ ]
      ചിതലരിച്ച്‌ നിലവറയിൽ നിന്നാണ് ആ പഴയ എലിപ്പെട്ടി കിട്ടിയത് .പലകകൊണ്ടാണ് .മുൻവശം മാത്രം ഇരുമ്പഴികൾ .  ചെറിയ എലികൾ മുതൽ വലിയ പെരുച്ചാഴി വരെ അതിൽ കുടുങ്ങും .നാളികേര പൂളോ ,കപ്പകഷ്നമൊ കോർത്ത്‌ കെണി ഒരുക്കും .കുടുങ്ങിയ എലിയെ കാണാൻ അന്ന് കുട്ടികൾ ചുറ്റും കൂടിയിരുന്നു .ഒരുപരുക്കും കൂടാതെ എലി അതിൽ കുടുങ്ങും . മുത്തശ്ശൻ അതിനെ കൊല്ലാൻ സമ്മതിക്കില്ല . വളരെ ദൂരെ കൊണ്ട് തുറന്നുവിടും .
       പഞ്ചപാണ്ടവന്മ്മാരുടെ എലിക്കെണികളെ പറ്റി മുത്തശ്ശൻ പറയാറുള്ളത് ഉണ്ണി ഓർത്തു . യുധിഷ്ട്ടിരന്റെയാണ് എലിപ്പെട്ടി .ഉപദ്രവിക്കില്ല . ജീവനോടെ പിടിച്ച് ദൂരെ കൊണ്ടുതുറന്ന് വിടും .  ഭീമസേനന്റെ പലക വച്ച് പിടിക്കലാണ് . ആ കെണിയിൽ പെട്ടാൽ ചതഞ്ഞരഞ്ഞു പോകും . അർജുനന് എലി വില്ലും ,നകുല സഹദെവൻമ്മാർക്കു എലിക്കത്രികയും .
     ഇതിൽ മുത്തശ്ശൻറെ മാർഗം യുധിഷ്ട്ടിരന്റെ യാണ് .ഹിംസക്കു മുത്തശൻ എതിരാണ് .നമുക്ക് ഒരു ജീവിയുടേയും ജീവൻ എടുക്കാൻ അവകാശമില്ല .മുത്തശ്ശൻ പറയും .ആ സ്വാത്വിക പാരമ്പര്യത്തിൻറെ ഒരടയാളമായി ആ എലിപ്പെട്ടി നശിക്കാതെ ഇപ്പഴും ഇവിടെ.  ഉണ്ണി അത്  ഓര്ത്തു അഭിമാനം കൊണ്ടു .  

Sunday, April 17, 2016

      ...രസക്കുടുക്ക------ [നാലുകെട്ട് -36 ]
  യാദൃശ്ചികമായാണ് ആ രസക്കുടുക്കകൾ കണ്ടെത്തിയത് .അടി ഉരുണ്ട് കൂജയുടെ ആകൃതിയിലുള്ള ചെറിയ ചില്ലുകുടുക്കകൾ . അതിന് മുകളിൽ തൂക്കിയിടാൻ കൊളുത്തുണ്ട് .അതിൽ പലനിറത്തിലുള്ള വെള്ളം നിറച്ചാൽ കാണാൻ നല്ല ഭംഗി .ഇതിൻറെ ഉപയോഗം എന്തെന്ന് മനസിലായില്ല .മുത്തശ്ശനോട് ഉണ്ണി ചോദിച്ചതാണ് .പറഞ്ഞു തന്നില്ല .പകരം ,'കിഴക്കില്ലം വാസുദേവൻ നമ്പൂതിരിയുടെ '  "വൈജയന്തി "എന്ന കവിതാ സമാഹാരം വായിക്കാൻ പറഞ്ഞു . മുത്തശ്ശൻ അങ്ങിനെയാണ് .നമുക്കാവശ്യമുള്ളത് നമ്മൾ തന്നെ കണ്ടെത്തണം .
    കട്ടിലിൻറെ മേൽക്കട്ടി അലങ്കരിക്കാനായി ഉപയോഗിച്ചിരുന്നതാണിത് . സപ്രമഞ്ചക്കട്ടിലിന്റെ മേൽക്കട്ടി അലങ്കരിക്കാനാണിത് .പ്രത്യേകിച്ചും വിലാസവതികളായുള്ള സ്ത്രീകളുടെ  മഞ്ചത്തിൽ .രതി ഭാവത്തിൻറെ ഉന്മ്മാദത്തിന് . പ്രചോദനമാകാവുന്ന ഒരുതരം അലങ്കാരം . മന്മ്മധനെ വരവേൾക്കാനും നിസംഗ ശക്തികളെ അകറ്റിനിർത്താനും ഈ അലങ്കാരം നല്ലതാണന്നാണ് വിശ്വാസം .
     ഉണ്ണി അത് അത്ഭുതത്തോടെ കയിൽ എടുത്തു .കുപ്പിയിൽ വെള്ളം നിറച്ച് പടിക്കൽ വച്ചാൽ ദുഷ്ട്ടശക്ത്തികളെയും ,മൃഗങ്ങളേയും തടയാൻ പറ്റും എന്നൊരു വിശ്വാസം ഇന്നും പലിടത്തുമുണ്ട് . പക്ഷേ ഈ വശീകരണ യന്ത്രത്തിന് രതിയുടെ ഒരു ഭാവം കൈ വന്നപോലെ .      
  മുത്തശ്ശാ ..തൃശ്ശൂർ പൂരം .....[അച്ചു ഡയറി -113 ]
  
     മുത്തശ്ശാ തൃശൂർ പൂരം ഇത്തവണ ഇല്ലന്നു കേട്ടപ്പോൾ സങ്കടായി . വെടിക്കെട്ടപകടം കൊണ്ടാണന്നു അമ്മ പറഞ്ഞു . "ഫയർ വർക്സ്‌  "അല്ലങ്കിലും വേണ്ട അച്ചുവിന് പേടിയാ . പക്ഷേ ആന എഴുന്നളത്ത് അത് വേണം . അച്ചു ഇവിടെ അമേരിക്കയിൽ ഇരുന്നും ടി .വി .യിൽ കാണാറുണ്ട് .ഇനി ആറാട്ടുപുഴ പൂരവും നടക്കില്ലേ ആവോ ?. ആന പിണങ്ങിയാലോ എന്ന് വിചാരിച്ച് ആരെങ്കിലും പൂരം വേണ്ടാന്ന് വയ്ക്കുമോ .ആനയെ പുഴയിൽ കൊണ്ടുപോയി നന്നായി കുളിപ്പിച്ച് തീറ്റയും വെള്ളവും നിറച്ച് കൊടുത്തിട്ടാ പൂരത്തിന് കൊണ്ടുവരുന്നത് .'നൂറ് ആനകലുള്ള ആറാട്ടുപുഴ പൂരത്തിന് ആന പിണങ്ങിയതായിട്ടു അച്ചു കേട്ടിട്ടില്ല .

    ആര് പറഞ്ഞാലും തൃശ്ശൂർ പൂരം നടക്കും മുത്തശ്ശാ .അച്ചുവിനുറപ്പാ  . അച്ചുവിനെപ്പോലെ ആനയേയും ,മേളത്തിനെയും ഇഷ്ട്ടപ്പെടുന്നവരാ തൃശ്ശൂർ ക്കാർ മുഴുവൻ . പിന്നെ എങ്ങിനെയാ വേണ്ടാന്ന് വയ്ക്കാ . ഇനി എന്നാണാവോ പൂരം കാണാൻ പറ്റുക .

Saturday, April 16, 2016

   വെന്ത വെളിച്ചെണ്ണ -[നാലുകെട്ട് -35 ]
    ആ ഓട്ടുരുളി ഇന്നും അവിടുണ്ട് . അന്ന് "വെന്ത വെളിച്ചെണ്ണ " ഉണ്ടാക്കാറുള്ള ഉരുളി . നല്ല വിളഞ്ഞ നാളികേരം ചിരകി പിഴിഞ്ഞ് അരിച്ചെടുക്കുന്നു . ആ നാളികേരപ്പാൽ പതഞ്ഞ് പോങ്ങിക്കഴിയുംപോൾ ഒരു 'കണ്ണൻ ' ചിരട്ട അതിലിടുന്നു .അടിയിൽ നിന്ന് അതിൽ വരുന്ന വെള്ളത്തിൽ എണ്ണയുടെ അംശം ഒട്ടും കാണില്ല .ബാക്കി വരുന്ന നാളികേരപ്പാൽ വറ്റിക്കുന്നു . അരക്കുപാകമാകുമ്പോൾ അതരിചെടുക്കുന്നു .
  തെങ്ങിൻറെ "കോഞ്ഞാട്ട :"ആണരിക്കാൻ ഉപയോഗിക്കുന്നത് . രണ്ട് "ഉലക്കകൾ "കൂട്ടിക്കെട്ടി അതിനിടയിൽവച്ചു പിഴിഞ്ഞെടുക്കുന്നു .എണ്ണയെടുത്ത ശേഷം കിട്ടുന്ന 'കക്കനു " നല്ല സ്വാദാണ് . കുട്ടിക്കാലത്ത് അതിനുവേണ്ടി അടികൂടാറുള്ളത് ഉണ്ണി ഓർത്തു .
           ഈ തേങ്ങാപ്പാലിൽ ചെത്തിപ്പൂവും മഞ്ഞളും  ഇട്ട് ഇതുപോലെ ഉണ്ടാക്കുന്ന എണ്ണ കുട്ടികളെ തെയ്പ്പിക്കാൻ അതിവിശേഷമാണ് . ത്വക്ക് രോഗങ്ങ്ങൾ വരില്ല .നല്ല നിറവും കിട്ടും .
        ആഗോള വ്യവസായ ഭീമന്മ്മാർ മറ്റെണ്ണകളുടെ വിപണനത്തിന് വേണ്ടി നമ്മുടെ പാവം വെളിച്ചെണ്ണയെ തകർത്തുകളഞ്ഞു . ആരോഗ്യ പ്രശ്നം ആരോപിച്ച്‌ തകർത്ത വെളിച്ചെണ്ണ ഇന്ന് സിദ്ധ ഔഷധമാണന്നു തെളിഞ്ഞു . നമ്മുടെ പൈത്രുകം തകർക്കുന്ന ഇത്തരം പ്രക്രിയ തടയപ്പെടെണ്ടാതാണ് .ഉണ്ണി ഓർത്തു .  

Friday, April 15, 2016

.......................   ഗൃഹാതുരത്വം ....

    ഇത്ര വികാരനിർഭരമായി എനിക്ക് സംസാരിക്കണ്ടി വന്നിട്ടില്ല . 45-വർഷത്തിന്ശേഷം മാത്രുവിദ്യാലയത്തിലേക്ക് !. അന്നത്തെ കളിക്കൂട്ടുകാരും അധ്യാപകരും ഒത്ത് ഒരു ദിവസം .ലോകത്തിൻറെ നനാകോണിൽനിന്നുള്ളവർ  പോലും എത്തിയിരുന്നു . എൻറെ പ്രിയപ്പെട്ട അദ്ധ്യാപകൻ ശ്രീ .സണ്ണി തോമ്മസ്,,കൂട്ടുകാരൻ ബിഷപ്പ് മാത്യു മൂലക്കാടൻ  എന്നുവേണ്ട ഗൃഹാതുരത്വത്തിന് ചാരുതയേകാൻ ചേരുവകൾ അനവധി .

Thursday, April 14, 2016

ഇത് വിഷുപ്പക്ഷി ഇല്ലാത്ത നാട് ---[നാലുകെട്ട് -34 ]

        'അച്ഛൻ കൊമ്പത്ത് ' ',അമ്മ വരമ്പത്ത് ' ',ചക്കയ്ക്ക്പ്പില്ല 'വിഷുപ്പക്ഷിയുടെ സംഗീതം .ആകാശത്തിൽ വളരെ ഉയരത്തിൽ പറക്കുന്ന ആ പക്ഷിയെ ഇന്നു കാണാനില്ല ! . വിളവുത്സവത്തിൽ വിള സമൃദ്ധി വിളിച്ചോതുന്ന ആ ഉത്തരായനക്കിളിയുടെ  സ്വരതാളമില്ലാത്ത ഈ നാട് .ദുഃഖം തോന്നി . പാടത്ത് കതിരാകുന്നതിനുമുമ്പ് ആ കതിരുകാണാക്കിളി വിളംബരം നടത്തി പറന്നു നീങ്ങിയിരുന്നു . സമൃദ്ധമായ നെൽവയലുകളും ,ആഹാരത്തിനുള്ള മറ്റു സസ്യ വൃക്ഷജാലങ്ങളും ഇന്നു നാണ്യ വിളകൾക്കായി വഴിമാറി .റബ്ബറും ,ജാതിയും മതി എന്ന് നമ്മൾ തീരുമാനിച്ചു . കുന്നുകൾ ഇടിച്ചു നിരത്തി . പുഴകൾ നശിപ്പിച്ചു . എന്നിവിടെ വിശപ്പടക്കാനുള്ളതൊന്നും  നമ്മൾ ഉണ്ടാക്കുന്നില്ല .

     "പിന്നെ എനിക്കെന്തിവിടെ കാര്യം "  വിഷുപ്പക്ഷി ചോദിച്ചു .നടുമുറ്റത്തിന്റെ മുകളിലെ ആകാശത്തേക്ക്  നോക്കി ഉണ്ണി നെടുവീർപ്പിട്ടു . 

Tuesday, April 12, 2016

കണ്ണ്പൊത്തിവന്ന്  കണ്ണ് തുറന്നു കണ്ണീരുകൊണ്ട് കണ്ണന് ഒരശ്രുപൂജ --{നാലുകെട്ട് -൩൩ }

         വിഷു .ദീപ്തമായ ഓർമ്മയാണ് ഉണ്ണിക്ക് . സൂര്യൻ മീനത്തിൽ നിന്ന് മേടത്തിലേക്ക് കടന്ന് ദിന രാത്രങ്ങൾ തുല്യമായി വീതിച്ചെടുക്കുന്ന ദിവസം . വസന്ത ഋതുവിന്റെ ആരംഭം മനസ്സിൽ ഒരുതരം ഉൻമ്മാദം നിറച്ചിരുന്നു .
       നല്ല ഓട്ടുരുളിയിൽ കണിവെള്ളരിയും കണിക്കൊന്നയും അഷ്ട്ടമന്ഗല്യവും . മഞ്ഞപ്പട്ടുടയാട ചാർത്തിയ ഭഗവാൻ  .ഐശ്വ്വര്യത്തിന്റെ സ്വർണ്ണവർണ്ണത്തിൽ നിലവിളക്കിന്റെ ദീപപ്രഭയിൽ ആണ് കണി . നാലുകെട്ടിൻറെ വടുക്കിണിയിൽ പരദേവതക്ക്‌ മുന്നിൽ . കന്നുപോത്തിവന്നുള്ള കണികാണലും ,കൈനീട്ടവും എല്ലാം ഉണ്ണി ഓർക്കുന്നു ..
         വിഷുഫലം അറിയാനുള്ള ഒരു ചടങ്ങുണ്ട് അന്ന് .കിഴക്കോട്ട് തിരിഞ്ഞിരുന്ന് ,ഒരു ഉരുണ്ട നാളികേരം എടുത്ത് പൂവും വെള്ളവും ചേർത്ത് ഉരുട്ടുന്നു .അതിൻറെ ചലനം നിൽക്കുമ്പോൾ അതിൻറെ കണ്ണ് എങ്ങോട്ടാണ് തിരിഞ്ഞിരിക്കുന്നത് എന്ന് നോക്കി ആ വർഷത്തെ ഫലം പ്രവചിക്കുന്നു .വളരെ ഉദ്വേഗത്തോടെ ആണ് അന്നത് ചെയ്തിരുന്നത് .കണ്ണ് തെക്കോട്ട്‌ വന്നാൽ മരണമാണ് ഫലം . ഒരിക്കൽ എൻറെ അമ്മ ഉരുട്ടിയപ്പോൾ കണ്ണ് തെക്കോട്ടാണ് വന്നത് . അന്ന് ആരുമറിയാതെ വാതിലിനു പുറകിലിരുന്ന് അമ്മയെക്കുറിച്ചോര്ത്തു  തേങ്ങി കരഞ്ഞത് ഇന്നും ഓർക്കുന്നു .തൂശനിലയിട്ട് ആവണിപ്പലകയിൽ ഇരുന്നുള്ള വിഷുസദ്യയും മറക്കില്ല . പക്ഷികൾക്കും ,മൃഗങ്ങൾക്കും സദ്യ കൊടുക്കുന്ന ആ ഉദാത്തമായ സംസ്ക്കാരവും ഓർക്കുന്നു കാതടപ്പിക്കുന്ന ഓലപ്പടക്കവും ആവേശമുണർത്തുന്ന   കമ്പിപൂത്തിരിയും കുട്ടികൾക്ക് ഹരമായിരുന്നു .

       പക്ഷേ ഇന്നു ഈ വിഷു എനിക്കുവേണ്ട .കരിമരുന്നിന്റെ സംഹാര താണ്ഡവത്തിൽ ഒരു ഗ്രാമം മുഴുവൻ കത്തിയമർന്ന സമയത്തെ വിഷു എനിക്കാഖോഷിക്കാനാവില്ല  .കണ്ണൂപോത്തിവന്നു   കണ്ണുതുറന്ന് കണ്ണീരുകൊണ്ട് കണ്ണനോരശ്രുപൂജ ....അതുമാത്രം

Monday, April 11, 2016

അന്ത്രും ,ത്രാസും  പിന്നെ അച്ചുതനും ....[നാലുകെട്ട് -32 ]

    അന്ന് വെള്ളിക്കൊലിനു പുറമേ ത്രാസും ഉപയോഗിച്ചിരുന്നു . ബ്രിട്ടീഷ് കാരുടെ കാലത്തുള്ള അന്ത്രും ത്രാസുമാണ് . ഇഗ്ലീഷിലുള്ള എഴുത്ത് മിക്കവാറും തേഞ്ഞ് പോയിരിക്കുന്നു . റാത്തൽ ,മൻന് ,അതാണ്‌ അന്നത്തെ യൂണിറ്റ്  .അവരുടെ പൌണ്ടിനു പകരം ആയിരിക്കാം ഇത് .അതുപോലെ ഒരുവലിയ കല്ല്‌ കൊത്തി മിനുക്കി ,കയർ ഇടാൻ ഒരുതുളയും ഉണ്ടാക്കി അതാണ്‌ വലിയതൂക്കങ്ങൾക്ക് ഉപയോഗിച്ചിരുന്നത് . നല്ല ബലമുള്ള ഒരു കയർ അതിൽ കോർത്തിട്ടിരിക്കും . തൂക്കത്തിന് ഒരു "ചേളാകം " ആണ് ഉപയോഗിച്ചിരുന്നത് . അത് ചാക്കുകൊണ്ട് ഒരുപ്രത്യേക രീതിയിൽ തുന്നി ഉണ്ടാക്കുന്നതാണ് .
      പണ്ട് ഇവിടെ അടുത്ത് ചാക്ക് തുന്നിത്തന്നിരുന്നത് ഒരു  അച്ചുതനായിരുന്നു .പുറത്ത് ഒരു വലിയ ഭാണ്ടവുമായി അച്യുതൻ വരും .മുറ്റത്തിന്റെ അരുകിൽ ഒരു ചാക്ക് വിരിച്ച് അതിൽ ചമ്രം പടിഞ്ഞിരിക്കും .ആപണിയുടെ വൃത്തിയും വെടിപ്പും കണ്ടുനിന്നിട്ടുണ്ട് . കുട്ടികൾ അച്യുതൻ വന്നാൽ ഓടി എത്തും .എല്ലാവർക്കും അച്യുതനെ വലിയ കാര്യമാണ് . അവർക്ക് ചാക്കുനൂലുകൊണ്ട് അച്യുതൻ നല്ല പന്ത് ഉണ്ടാക്കിക്കൊടുക്കും .
       അന്ത്രും ,ത്രാസും പിന്നെ അച്ചുതനും .ഉണ്ണിയുടെ ഓർമ്മകൾ ഒത്തിരി പുറകോട്ട് പോയി .   

Saturday, April 9, 2016

  ..നിലവറയിലെ അത്ഭുത വിളക്ക് -{നാലുകെട്ട് -31 }

      ഒരുകെടാവിളക്ക് . അലാദിന്റെ കഥയിലെപ്പോലെ നിലവറയിൽ നിന്ന് കിട്ടിയതാണ് .ഒരു ഓട്ടു മൊന്തയുടെ ആകൃതി . അതിനടിയിൽ ഒരു ദ്വാരം .അതിൽക്കൂടിയാണ് വിളക്കിൽ എണ്ണ ഒഴിക്കുന്നത് . വിളക്ക് കമിഴ്ത്തി പ്പിടിച്ച് വേണം എണ്ണ ഒഴിക്കാൻ . ആ എണ്ണ എവിടെ പോകുന്നു എന്നറിയില്ല . എണ്ണ നിറച്ച് താഴെ വച്ചാലും അതിനുള്ളിലെ എണ്ണ പോകുന്നില്ല . അതിനുള്ളിലെ നിർമ്മാനതിന്റെ രഹസ്യം ഇന്നും അജ്ഞാതം .  
        മുകളിൽ അരുക്വശത്ത്‌  ഒരുതിരി ഇടാനുള്ള ഇടമുണ്ട് .അതിലൂടെ നീളമുള്ള തിരി തെറുത്ത് കേറ്റണം അതിൻറെ അറ്റം സ്വൽപ്പം പുറത്തേക്ക് തള്ളി നിൽക്കാൻ പാകത്തിന് .ഇപ്പോൾ നമുക്ക് വിളക്ക് തെളിയിക്കാം . വളരെ നേരം അത് കത്തി നിൽക്കും . രണ്ട് ദിവസം വരെ . എണ്ണ തീർന്നു എന്ന് തോന്നിയാൽ കമിഴ്ത്തി പ്പിടിച്ച് വീണ്ടും എണ്ണ നിറക്കാം .വിളക്ക് കെടില്ല .
        ഈ വിളക്കിന്റെ രഹസ്യം കുട്ടിക്കാലത്ത് ഉണ്ണിയെ ഒത്തിരി കുഴക്കിയിട്ടുണ്ട് . അതറിയാൻ അന്നത് പൊട്ടിച്ചു നോക്കിയാലോ എന്നുവരെ ഉണ്ണി ആലോചിച്ചതാ.അഷ്ട്ട മങ്ങല്യത്തോടോപ്പം ഇന്ന് അറപ്പടിയിൽ അത് കാണുമ്പോൾ  ഉണ്ണിക്ക് സന്തോഷം തോന്നി . മണ്ണുകൊണ്ട്‌ ഉള്ള ഇത്തരം വിളക്കുകൾ ഇന്നും കിട്ടുന്നുണ്ട്‌ . 

Friday, April 8, 2016

ഇന്ന് പാച്ചുവിൻറെ "ഹാപ്പി ബർത്ത് ഡേ "..[അച്ചു ഡയറി -112 ]
   
     രാവിലെ അവനേ ഉണർത്തി .ഭയങ്കര വാശി .കുളിക്കാൻ മടിയാ .അവൻറെ പിറന്നാളല്ലേ ?. ഏട്ടൻറെ കൂടെ കുളിപ്പിച്ചു . പ്രാരഥിക്കണ്ടേ.അവൻ അനുസരിക്കനില്ല . ഏത്തം ഇടിക്കാനാ പാടുപെട്ടെ .വലതു കൈ ഇടത്ത് ചെവിയിൽ പിടിപ്പിച് .മറ്റേ കൈ വലത്ത് ചെവിയിലേക്ക് കൊണ്ടുവരുംപഴേ മറ്റേ കൈ വിടും .അവനെ കൊണ്ട് തോറ്റു .
   പിറന്നാൾ സദ്യ 'ബനാനാ ലീഫിലാ '. അമേരിക്കയിൽ അത് കിട്ടാനില്ല .അച്ഛൻ എവിടുന്നോ വാങ്ങി .എല്ലാവരും ഒന്നിച്ച് നിലത്തിരുന്നാ സദ്ദ്യ . പാച്ചു മര്യാദക്കിരിക്കില്ല . അവന് പപ്പടം മാത്രം മതി .എല്ലാം വിളബിക്കഴിഞ്ഞപ്പോൾ ഇലയുടെ ഒരറ്റത്ത് പിടിച്ച് ഒരൊറ്റ വലി .എല്ലാം കളഞ്ഞു .എട്ടന് ദ്വേഷ്യം വരണൂണ്ടുട്ടോ .
     വൈകീട്ടാ ഫ്രണ്ട്സ് ന് പാർട്ടി .കേക്ക് കട്ട് ചെയ്യണം . കേക്കിൽ പാച്ചുവിൻറെ ഫോട്ടോ ഉണ്ട് .മെഴുകുതിരിയും ,ബലൂണും കേക്കും എല്ലാം വാങ്ങി . എല്ലാവരും കൂടി മെഴുകുതിരി ഊതി കെടുത്തി കേക്ക് കട്ട് ചെയ്യും .കേക്കിന്റെ നടുക്കുള്ള അവൻറെ ഫോട്ടോ കട്ടുചെയണ്ടായിരുന്നു . എന്തുമാത്രം 'ഗിഫ്ടാ ' അവനുകിട്ടിയത് .അവൻറെ ബർത്ത് ഡേ ആയതുകൊണ്ടാ .അവന് കൊടുത്തത് .അല്ലങ്കിൽ അച്ചുവിനാ തരാറ് .അച്ചുവിന്‌ സങ്കടം ല്ലാട്ടോ .
   പക്ഷേ അച്ചുവിനിഷ്ട്ടം ബനാനാ ലീഫിൽ ,നിലത്തിരുന്നുള്ള സദ്യയാ .  

Thursday, April 7, 2016

      കണ്മഷിച്ചെപ്പ് . ..[നാലുകെട്ട് -൩൦ ]

 കണ്മഷിച്ചെപ്പ്  'ഓവൽ 'ആകൃതിയിലാണ് .അതിന് അതേ ആകൃതിയിൽ ഒരടപ്പ് .. അടപ്പ് ഒരുവശത്തേക്ക് തിരിച്ചാൽ ചെപ്പ് തുറക്കാം . പണ്ട് കണ്ണിൻറെ ആരോഗ്യത്തിനും സൌന്ദര്യത്തിനും ഉപയോഗിക്കുന്ന കണ്മഷി സൂക്ഷിക്കുന്ന ചെപ്പാണത്.
     കയ്യൂന്നി ,പൂവാംകുരുന്നില എന്നിവ ഇടിച്ചു പിഴിഞ്ഞ ചാറിൽ തുണികൊണ്ടുള്ള തിരി മുക്കിയിടുന്നു .അതെടുത്ത് വെയിലത്ത് വച്ച് ഉണക്കുന്നു . അങ്ങിനെ പലവട്ടം ആവർത്തിക്കുന്നു  . ആ തിരി ശുദ്ധമായ എള്ളെണ്ണയോ ,ആവണക്കെണ്ണയോ ഒഴിച്ച് കത്തിക്കുന്നു . അതിൻറെ പുക ഓടുകൊണ്ടുള്ള നല്ല മിനുസമുള്ള ഒരു പ്രതലത്തിൽ വീഴ്ത്തുന്നു .അവിടെ ഒരുതരം കരി രൂപപ്പെടുന്നു .അത് വടിച്ചെടുത്ത് കണ്മഷി ചെപ്പിൽ നിറക്കുന്നു . മുത്തശ്ശി അതുണ്ടാക്കുന്നത്‌ കൌതുകത്തോടെ ഉണ്ണി നോക്കി നിന്നിട്ടുണ്ട് . സ്വൽപ്പം കർപ്പൂരം കൂടി നന്നായി പൊടിച്ച് അതിൽ ചേർക്കും . വളരെ ചെറിയ മാത്ര .
             കണ്ണിലെ പൂപ്പൽ ,നിർജലീകരണം ,മറ്റണൂബാധകൾ എല്ലാത്തിനും ഇതു നല്ല പ്രതിവിധി . അതുപോലെ കണ്ണിൻറെ സൌന്ദര്യത്തിനും . കുട്ടിക്കാലത്ത് ഉണ്ണിയേയും മുത്തശ്ശി കണ്ണ് എഴുതിക്കാറൂണ്ട്.ആദ്യം നല്ല നീറ്റലാണ്‌ . പക്ഷേ പിന്നീട് നല്ല സുഖം . .  ആണുങ്ങൾ കണ്ണേഴുതാറില്ല .പക്ഷേ മുത്തശ്ശി സമ്മതിക്കില്ല .അതിൻറെ നീറ്റൽ ഇന്നും ഓർക്കുന്നു .കൂട്ടുകാർ കളിയാക്കിയിരുന്നതും .10000BC -യിൽ മേസോപ്പോട്ടാമിയായിൽ ആണ് ആദ്യമായി "സുറുമ " ഉപയോഗിച്ചിരുന്നത്രേ .കണ്ണിനു കുഴപ്പമുണ്ടാക്കുന്ന ആധുനിക "ഐ ലൈനറുകൾ " വന്നപ്പോൾ നമ്മുടെ പരമ്പരാഗത കണ്മഷിയെ എല്ലാവരും മറന്നു .ഉണ്ണി ഓർത്തു .          

Wednesday, April 6, 2016

      വയ്ക്കോൽ തുറുവിനടിയിലെ കളിവീട് --[നാലുകെട്ട് -൨൯ ]

      നാലുകെട്ടിൻറെ പടിഞാറൂവശത്ത് ഒരുതെങ്ങുണ്ട് . ആ കൊടിമരം പോലുള്ള തെങ്ങിലാണ്‌ "വയ്ക്കോൽ തുറു " ഇടാറു് . ചുറ്റും നാല് തൂണുകൾ ഉറപ്പിക്കുന്നു .മുകളിൽ ഇഴകൾ വച്ച് ഒരു തട്ട് ഒരുക്കുന്നു അതിന് മുകളിൽ .വട്ടത്തിൽ വയ്ക്കോൽ ഇട്ട്‌   ചവിട്ടി ഉറപ്പിക്കുന്നു . വ്യ്ക്കോൽ പിരിച്ച് കയർ പോലെ ആക്കി അതുകൊണ്ട് ഒരറ്റം തെങ്ങിൽ ചുറ്റി ഉറപ്പിക്കുന്നു . അങ്ങിനെ നല്ല ഉയരത്തിൽ എത്തിയാൽ വയ്ക്കോൽ അവിടെ എത്തിക്കാൻ ഒരു മാർഗമുണ്ട് .അടുത്ത മരത്തിൽ നീളമുള്ള  ഒരു മുളയുടെ മധ്യഭാഗം കേട്ടിയുറപ്പിക്കുന്നു .അതിൻറെ ഒരറ്റത്ത് നീളത്തിൽ ഒരുകയർ കെട്ടിയിരിക്കും .മറ്റേ അറ്റത്തു തൂക്കിയിട്ടിരിക്കുന്ന ഒരുകൊളുത്തിൽ വൈക്കോൽ കെട്ടു കൊർക്കുന്നു .എന്നിട്ട് ആ കയർ വലിച്ച് താഴ്ത്തുംപോൾ വയ്ക്കോൽ കെട്ട് മുകളിലേക്ക് ഉയർത്തി എത്തിക്കാം .കുട്ടിക്കാലത്ത് അതിൽ തൂങ്ങി തുറുവിന്റെ മുകളിൽ പോകാറുള്ളത് ഉണ്ണി ഓർത്തു . മുകളിലേക്ക് വണ്ണം കുറച്ചു മഴവെള്ളം അകത്ത് കയരാതെ ഉറപ്പിക്കുന്നു .ചുറ്റും തല്ലി ഒതുക്കിക്കഴിയുംപോൾ ഒരു വലിയ ഭരണിയുടെ ആകൃതി രൂപപ്പെടുന്നു .
         അന്നതിൻറെ അടിയിലാണ് കുട്ടികളുടെ കളിവീട്‌ . മണ്ണപ്പമുണ്ടാക്കി  കൂട്ടുകാർക്കൊത്തു കളിച്ചിരുന്നത് ഉണ്ണി ഓർത്തു .നന്ദിനിപ്പശൂവിനും ,കറമ്പി പ്പശൂവിനും.വയ്ക്കോൽ വലിചിട്ടുകൊടുത്തതും മധുരമായ ആ ഓർമ്മയിലുണ്ട് . അന്നത്തെ കാർഷിക സംസ്ക്കാരത്തിൻറെ ബാക്കിപത്രമായിരുന്നു ആ സമൃദ്ധമായ പശുപരിപാലനം
    ഭസ്മ്മകൊട്ട ------[നാലുകെട്ട്- ൨൮ ]

       നല്ല നീളത്തിൽ ഒരുവലിയ ആനച്ചങ്ങല . അതിനടിയിൽ അതിമനോഹരമായ കൊത്തുപണികലോടെ  ഭസ്മം ഇട്ടുവക്കാൻ വൃത്തത്തിൽ  ഒരു പാത്രം. നടുമുറ്റത്തിന്റെ വടക്കെ അറ്റത്തത്   തൂക്കിയിരിക്കുന്നു .വടുക്കിണിയിൽ ആണ് പൂജാമുറി . ഈ ഭാസ്മ്മകൊട്ട ഒറ്റ തേക്കും തടിയിൽ കൊത്തിയെടുത്തതാണ്  . ശിൽപ്പചാതുരിയുടെ ഉദാത്ത മാതൃക .
      പച്ച ചാണകം ഗോമൂത്രവും കൂട്ടി ഉരുളകളാക്കുന്നു. എന്നിട്ട് നല്ലചിരട്ടക്കനലിലിട്ടു  ചുട്ടെടുക്കുന്നു .കത്തിതീർന്ന ചാണകം വെള്ളത്തിൽ കലക്കുന്നു .അതിലെ മാലിന്യങ്ങൾ കഴുകിമാറ്റുന്നു .നല്ല ഒന്നാന്തരം ഭസ്മ്മം അടിയിൽ അടിയുന്നു .വെള്ളം ഊറ്റി ക്കളഞ്ഞു അത് ഒരു ഈരെഴ തോർത്തിലേക്ക്  മാറ്റുന്നു .അത് കിഴി ആക്കി കെട്ടിത്തൂക്കുന്നു . വെള്ളം വാർന്നു കഴിഞ്ഞാൽ ഉരുളയാക്കി നല്ലവെയിലത്ത് ഉണങ്ങിയെടുക്കുന്നു .മുത്തശ്സൻ അതിൽ കസ്തൂരിയും കർപ്പൂരവും പൊടിച്ചു ചേർക്കാറുണ്ട് .അത് ഭാസ്മ്മകൊട്ടയിൽ നിറക്കുന്നു . രാവിലെ കുളികഴിഞ്ഞ് ഭസ്മം കുഴച്ച് മൂന്ന് വിരൽ ഉപയോഗിച്ചാണ് സന്ധികളിൽ ലേപനം ചെയ്യുന്നത് .
      ശരീരത്തിലെ നീർക്കെട്ട് വലിച്ചെടുക്കാൻ ചാരത്തിന്റെ കഴിവ് അപാരമാണ് . സന്ധികളിലും നെറ്റിയിലുമാണ് ഭാസ്മ്മം തൊടുന്നത് .തണുപ്പിനെ അതിജീവിക്കാനും അതുത്തമാമാണ് . ഹിമാലയ സാനുക്കളിലെ സന്ന്യാസി വര്യന്മ്മാരും ,സാക്ഷാൽ പരമശിവൻ പോലും ശരീരം മുഴുവൻ ചാരം പൂശ്ശിയിരുന്നതായി കഥകളുണ്ട് .
    ആചാരങ്ങളെ ആരോഗ്യവുമായി ബന്ധപ്പെടുത്തുന്ന ശാസ്ത്രത്തെ തൊട്ടറിഞ്ഞ പൂർവസൂരികൾക്ക് പ്രണാമം

Monday, April 4, 2016

  "തൂണി "-കാർഷിക സമൃദ്ധിയുടെ നിറസാന്നിദ്ധ്യം -[നാലുകെട്ട് 27 ]
    നാലുകെട്ടിൻറെ വിശാലമായ മുറ്റം .ഇന്ന് പുല്ലുകയറി കാടുപിടിച്ച് കിടക്കുന്നു . പണ്ട്  കൊയ്ത്തിന് മുമ്പ് "നിലംതല്ലി "കൊണ്ട് തല്ലി മിനുക്കി ചാണകം മെഴുകി വൃത്തിയാക്കിയിരുന്നു . മുറ്റത്തിന് നടുക്ക് കൈ പിടിച്ചു "കറ്റ "മെതിക്കാൻ സൗകര്യമൊരുക്കും .നല്ല നാടൻ 'ചെമ്പാവിന്റെ 'നിറകതിർ കെട്ടുകെട്ടായി കൊയ്തു കൊണ്ട് വക്കും .അങ്ങിനെ മുറ്റത്ത് അടുക്കിവച്ച കതിരുകൾക്കിടയിലൂടെ ഒളിച്ചു കളിച്ചത് ഉണ്ണി ഓർത്തു
       അന്തോണി മൂപ്പനാണ് കൊയ്ത്തിന്റെ ചുക്കാൻ .മൂപ്പൻ ഒറ്റത്തോർത്തെ ഉടുക്കൂ .തലയിൽ പാളത്തൊപ്പി . അതിനുള്ളിലെ രഹസ്യ അറകളിൽ മുറുക്കാൻ മുതൽ തൻറെ വിലപിടിപ്പുള്ള സമ്പാദ്യം മുഴുവൻ കാണും . പകലന്തിയോളം പണിയെടുത്ത് വയറുനിറയെ കള്ളും മോന്തി .മാടത്തിന്റെ അടുത്തുള്ള പാറപ്പുറത്ത് കിടന്നുറങ്ങും . 80 -വയസായി .മുടി നരച്ചിട്ടില്ല .പല്ല് പോഴിഞ്ഞിട്ടില്ല . മെതിതുടങ്ങുന്ന ദിവസം മാത്രം കള്ള് കുടിക്കില്ല 'കരിക്കാടി 'മാത്രം .. മെതിച്ച തോമ്പ് അളക്കുന്നത് "തൂണി " യിലാണ് . പറയുടെ ആക്രുതിയല്ല തൂണിക്ക് .പത്തിന് രണ്ടാണ് പതം . പതം അളന്നുകഴിഞ്ഞ് ,ഒന്ന് ചെരിഞ്ഞു നോക്കി ചിലർക്ക് രണ്ട് നാഴി കൂടുതൽ കൊടുക്കും .അതിന് മുത്തശ്ശൻറെ മൗനാനുവാദം ഉണ്ട് . അതുമാത്രമല്ല അവർ ഉണ്ടാക്കുന്ന ആഹാരസാധനങ്ങൾ 90 % വും പലപ്പോഴായി അവർക്കുതന്നെ കൊടുക്കുന്ന ലോകത്തിലെ അപൂർവ 'ജന്മ്മിത്ത 'ത്തിൻറെ  പിന്തുടരച്ചയായിരുന്നു എൻറെ മുത്തശ്ശനും . തൻറെ ആ ഉദാത്ത പൈതൃകത്തെ   അഭിമാനത്തോടെ ഉണ്ണി ഓർത്തു . . 

Sunday, April 3, 2016

   മേഘസന്ദേശത്തിന്റെ ഇഴയടുപ്പം  ........
          അതൊരനുഭവമായിരുന്നു . "മുഖപട "ത്തിലൂടെ മാത്രം അറിഞ്ഞിരുന്ന മഹത് വ്യക്തികളെ നേരിൽക്കണ്ടപ്പോൾ ,പരിചയപ്പെട്ടപ്പോൾ ഉള്ള അനുഭവം . വായൂ സന്ദേശങ്ങൾ വഴി അക്ഷരങ്ങൾ പങ്കുവക്കുമ്പോൾ ഈ ബന്ധങ്ങളുടെ ആഴം ഇത്രയെന്ന് അറിഞ്ഞിരുന്നില്ല .ഞങ്ങൾ ചിരപരിചിതർ ആയിരുന്നു . അറിവിൻറെ ഇഴയടുപ്പങ്ങൾ തുന്നിച്ചേർത്ത ബന്ധങ്ങൾ മുഖദാവിൽ കൂടുതൽ ഹൃദ്യമായി .അതും ഹൃദ്യയുടെ വിവാഹത്തിൻറെ അന്ന് .ആദ്യമായാണ്‌ പലരേയും തമ്മിൽ കാണുന്നത് . കോട്ടയത്ത് മരുമകളുടെ വിവാഹത്തിന് .നല്ല വിമര്ശനത്തോടെ ,ആസ്വാദനത്തിലൂടെ,നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നവരോടുള്ള നന്ദി നേരിട്ടറിയിക്കാനുള്ള ആ അവസരം ഹൃദ്യമായിരുന്നു .

       "അച്ചുവിൻറെ ഡയറി "ക്ക് വലിയ എഴുത്തുകാരുടെ അവതാരികയും ,ആസ്വാദനവും അവർ സംഘടിപ്പിച്ചു തന്നു .വരയുടെ തമ്പുരാക്കന്മാരെ എൻറെ അച്ചുവിന് വേണ്ടി പരിചയപ്പെടുത്തിത്തന്നു    .നല്ല പ്രസാധകരെ വരെ അവർ ഏർപ്പാടാക്കി തന്നു .ഇതിൽപ്പരം ഒരെഴുത്ത് കാരനെന്തുവേണം. .

     നന്ദിയുണ്ട് .ഒരുപാട് നന്ദി .എൻറെ "മുഖപുസ്തക "സുഹൃത്തുക്കൾക്ക് . അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്ക് ,ഇനിയും "മരിച്ചിട്ടില്ലാത്ത വായന "അനുഭവവേദ്യമാക്കിയത്തിനു .     

Saturday, April 2, 2016

ആ ഇരുതല മൂർച്ചയുള്ള വാൾ -[നാലുകെട്ട് -26 ]

ആ വാൾ കയിൽ എടുത്തപ്പഴേ കൈ വിറച്ചു  .ഇരുതല മൂര്ച്ചയാണതിന് . വിരലുകൾക്ക് നല്ല ഗ്രിപ്പ് കിട്ടാവുന്ന തരത്തിലുള്ള പിടി .ഇത്രയും കാലപ്പഴക്കം ഉണ്ടായിട്ടും തുരുംപിച്ചിട്ടില്ല . വാൾത്തലപ്പിൽ ഇപ്പഴും രക്തക്കറ ഉണ്ടോ ?.പരമസ്വാത്വികരായവർ വസിച്ചിരുന്ന ഈ തറവാട്ടിലെ വാളിൻറെ സാന്നിധ്യം ഉണ്ണിയെ അമ്പരപ്പിച്ചു . പൂർണ്ണമായും വൈദിക കർമ്മങ്ങൾകായി മാത്രം നമ്പൂതിരിമാരിൽ ഒരു വിഭാഗം ഉണ്ടായിരുന്നു . എന്നാൽ "യാത്ര നമ്പൂതിരിമാർക്ക് "ഒരു ചെറിയ പതിത്വം അവർ കൽപ്പിചിരുന്നോ എന്ന് സംശയം . ആയുധം എടുക്കുന്നു എന്നതാണ് അതിന് ഒരു കാരണമായി പറയാറ് . സ്വ രക്ഷക്കോ ,രാജ്യരക്ഷക്കോ ആയുധങ്ങൾ എടുത്തവർ ആയിരിക്കാം പൂർവികർ . അഷ്ട്ട വൈദ്യൻമ്മാർക്കും ഇതു ബാധകമായിരുന്നു . കാരണം അവർ ശസ്ത്രക്രിയ നടത്തിയിരുന്നു .

        അനീതിക്കുവേണ്ടി പോരാടിയതിന്റെ രക്തക്കറ ആ വാൾ തലപ്പിൽ കണ്ടേക്കാം .അല്ലങ്കിൽ അമിതാധികാരവും ആയുധവും സ്വായത്തമായാൽ സംഭവിക്കാവുന്ന അനീതിയുടെ കറയുമാകാം . ഏതായാലും ആ കൊടുവാൾ ഹി൦സക്കുള്ളതായിരുന്നിരിക്കാം . ഉണ്ണി അതവിടെ ത്തന്നെ വച്ചു .എന്തൊക്കെയോ അശുഭ ചിന്തകൾ ഉണ്ണിയുടെ മനസിലൂടെ കടന്നുപോയി . നമ്മുടെ പൂർവികരുടെ സ്വാധ്വിക ഭാവമാണെനിക്കിഷ്ട്ടം   ഉണ്ണി ഓർത്തു     

Friday, April 1, 2016

  മുത്തശ്സാ ഇന്ന് "ടൂത്ത് ഫെയറി  വരും-[അച്ചു ഡയറി -111 ]

      മുത്തശ്സാ ഇന്ന് എൻറെ ഒരു പല്ല് പറിച്ചു . അമ്മയുടെ പണിയാ .ചോര വന്നു .വേദന എടുത്തു .അച്ചു കരഞ്ഞില്ലാട്ടോ .ആ പല്ല് നന്നായി കഴുകി ഒരു ഡപ്പിയിൽ ഇട്ടു അച്ചുവിൻറെ കയിൽ തന്നു . ഇനിയും ചിലതിളകുന്നുണ്ട് .പക്ഷേ ആദ്യം പറിച്ച പല്ല് അച്ചു നിലത്ത് വച്ചില്ല . ആ ഡപ്പി അച്ചുവിൻറെ കയ്യിൽ ത്തന്നെയാ . നിലത്ത് വയ്ക്കാൻ തോന്നണില്ല . പാച്ചുവിനെ കാണിച്ചു . അച്ഛനേയും .

          ഇതെന്തിനാ കയിൽ വച്ചിരിക്കുന്നതെന്ന് മുത്തശ്സന് അറിയോ ?. അച്ചു രാത്രി കിടക്കുമ്പോൾ ഈ പല്ല് അച്ചു അച്ചുവിൻറെ തലയിണക്കടിയിൽ വയ്ക്കും .അച്ചു നല്ല ഉറക്കം പിടിക്കുമ്പോൾ "ടൂത്ത് ഫെയറി "വരും .വെളുത്ത ഡ്രസ്സ്‌ ധരിച്ച് .കയിൽ മാജിക് സ്റ്റിക്ക്  . ഒരു മാലാഖയുടെ കൂട്ട് ചിറകുകളുമായി . അച്ചുവിനെ ഉണർത്താതെ ആ പല്ല് അവർ എടുക്കും . എന്നിട്ട് അച്ചുവിന് ഗിഫ്റ്റ് അവിടെ വച്ച് പോകും ചിലപ്പോൾ ഡോളർ വയ്ക്കും . അച്ചുവിൻറെ പല്ലിൻറെ വില . രാവിലെ അച്ചു ഉണരുമ്പോൾ ഫയറി തന്ന ഗിഫ്റ്റ് അച്ചുവിനെടുക്കാം . അച്ചുവിൻറെ ഫ്രണ്ട്സ് ന് കിട്ടിയിട്ടുണ്ട് . എന്ത് ഗിഫ്റ്റ് ആണോ ഫയറി തരുക .ചിലപ്പോൾ ഡോളർ ആകും