Thursday, June 29, 2023

റൈറ്റ് സഹോദരന്മാർ [ അച്ചു ഡയറി-508] മുത്തശ്ശാ അച്ചൂന് വെക്കേഷനാണ്. എല്ലാവരും കൂടി ഒരു ടൂറിലാണ്. റൈറ്റ് സഹോദരന്മാരുടെ നാട്ടിലേയ്ക്ക്.വിമാനം കണ്ടു പിടിച്ചതവരാണ്. രണ്ടു പേരുടേയും ഒന്നിച്ചുള്ള സ്വപ്നം. ഹാർഡ് വർക്കി ഗ്. നമ്മൾ കണ്ടു പഠിക്കണ്ടതാണ്.വീട്ടുകാർ നല്ല സപ്പോർട്ടായിരുന്നു.പ്രത്യേകിച്ചും അവരുടെ അമ്മ. ഒന്നിച്ചു ചിന്തിക്കുക, സ്വപ്നം കാണുക നടപ്പിൽ വരുത്തുക. അതും ഒരത്ഭുതമാണ്. വിൽബർറൈറ്റ്, ഓർ വില്ലേ റൈറ്റ്. റൈറ്റ് സഹോദരന്മാർ. ആദ്യം ഒരു പ്രിൻ്റിഗ പ്രസ്, പിന്നെ ഓയിൽ സൈക്കിൾ. പിന്നെപ്പട്ടം പറപ്പിക്കുന്നതിലായി ശ്രദ്ധ. അവർ ഒന്നിച്ച് ആകാശത്ത് പറന്നു നടക്കുന്നതിനെപ്പറ്റി സ്വപ്നം കണ്ടു.അങ്ങിനെ ഗ്ലൈഡർ സവാരിയിൽ ആകൃഷ്ടരായി. ഒരു ആയിരം പ്രാവശ്യമെങ്കിലും അവർ ഗ്ലൈഡറിൽ സഞ്ചരിച്ചിട്ടുണ്ട്. വായുവിലെ ചലന സാദ്ധ്യത മുഴുവൻ അവർ പഠിച്ചു. അച്ഛൻ വാങ്ങിത്തന്ന ഒരു ടോയി ഹെലിക്കൊപ്റ്റർ അവരെ ആകാശത്തിൽ പറക്കുന്ന ഒരു വാഹനത്തെപ്പററി ഡ്രീം ചെയ്യാൻ കാരണമാക്കി.അങ്ങിനെ പല പരീക്ഷണങ്ങൾക്കവസാനം അവർ വിമാനം നിർമ്മിച്ചു. അച്ചു രാമായണത്തിൽ പുഷ്പ്പകവിമാനത്തേപ്പററി വായിച്ചിട്ടുണ്ട്. അന്നവർ അങ്ങിനെ ചിന്തിച്ചിരുന്നു എന്നത് അച്ചൂ നെ അൽഭുതപ്പെടുത്തിയിരുന്നു. റൈറ്റ് ബ്രദേഴ്സ് ഒരു മരുഭൂമി ആണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.വീണാലും അപകടം പറ്റരുത്. ആദ്യം ആരുപോകണം എന്നു തർക്കമായി. തൻ്റെ സഹോദരന് അപകടം പറ്റരുത് എന്നു രണ്ടു പേരും ചിന്തിച്ചു. അവസാനം നറുക്കിട്ട് ഒരാളെ തീരുമാനിച്ചു. പക്ഷേ ആ വിമാനം ചിറകൊടിഞ്ഞ് താഴെ വീണ്ടു. പറത്തിയ ആൾപരിക്കില്ലാതെ രക്ഷപെട്ടു. അവർ നിരാശരായില്ല. അവരുടെ ശ്രമം തുടർന്നു.അങ്ങിനെ അവർ വിജയിച്ചു. അവരുടെ ചരിത്രം നമ്മെ ഒരു പാട് പാഠം പഠിപ്പിക്കുന്നു മുത്തശ്ശാ. അവിടെ വലിയ അക്ഷരത്തിൽ ഒരു ബോർഡ് കാണാം "മെയിക്കിഗ് ദി ഇംപോസിബിൾ പോസിബിൾ ".

Wednesday, June 28, 2023

പുരസ്ക്കാര നിറവിൽ സാനുമാഷ് ശ്രീ.എം.കെ.സാനു .എൻ്റെ പ്രിയപ്പെട്ട സാനുമാഷ്.ഇരുപതാമത്തെ വയസിൽ അദ്ധ്യാപകനായി. നീണ്ട നാൽപ്പത് വർഷം മഹാരാജാസിൽ. അദ്ദേഹത്തിൻ്റെ എഴുത്തു പേനക്ക് വഴങ്ങാത്തതൊന്നുമില്ല.അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ സാമൂഹിക മാറ്റങ്ങൾക്ക് ആക്കം കൂട്ടി. സാമൂഹിക സാംസ്ക്കാരിക സാഹിത്യ മേഘലകളിലെ സമഗ്ര സംഭാവക്ക് ഇത്തവണത്തെ ദേശാഭിമാനി പുരസ്ക്കാരത്തിന് അദ്ദേഹത്തെ അർഹനാക്കി. എറണാകുളത്തെ പ്രബോധാ ട്രസ്റ്റുമായുള്ള പ്രവർത്തനത്തിലാണ് അദ്ദേഹത്തെ അടുത്തറിയാനിടയായത്. എൻ്റെ "കൃഷ്ണൻ്റെ ചിരി " എന്ന പുസ്തകം അദ്ദേഹമാണ് പ്രകാശനം ചെയ്തത്. എൻ്റെ മറ്റു പുസ്തകങ്ങളെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു.അൽഭുതം തോന്നി'ഈ തിരക്കിനിടയിലും നിസാരനായ എൻ്റെ എഴുത്തിനെ ഇത്ര ആധികാരികമായി വിലയിരുത്തിയപ്പോൾ. ഈ തൊണ്ണൂറ്റി ആറാം വയസിലും പൊതുമണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന സാനുമാഷ് ഞങ്ങൾക്കൊക്കെ വലിയ പ്രചോദനമാണ്

Saturday, June 24, 2023

പ്രബോധാ ഭവൻ - ബൗദ്ധിക കൂട്ടായ്മ്മക്കൊരാസ്ഥാനമന്ദിരം ഇന്ന് അവിസ്മരണീയമായ ഒരു ദിവസം. എറണാകുളത്തിൻ്റെ ഹൃദയഭാഗത്തു തന്നെ പ്രബോധാ ട്രസ്റ്റിന് ഒരു ഓഫീസ്.അത് ഉൽഘാടനം ചെയ്തത് എല്ലാവർക്കും ഗുരുതുല്യനായ സാനുമാഷ്. രുചിയുടെ വരരുചി പഴയിടം മോഹനൻ നമ്പൂതിരി മുഖ്യാഥിതി. ബൗദ്ധിക തലത്തിൽ ഉന്നത നിലവാരം പുലർത്തുന്ന അനേകം അഭ്യുദയകാംക്ഷികളുടെ സജീവ സാന്നിദ്ധ്യം. അങ്ങിനെ ഒരു വേദിയിൽ എത്താനും സംസാരിക്കാനും ഉണ്ടായ ഭാഗ്യമാണ് ഇന്നത്തെ ദിവസത്തെ അവിസ്മരണീയമാക്കിയത്. കുറച്ചു കാലം കൊണ്ട് സാഹിത്യ സാംസ്ക്കാരിക രംഗത്ത് പ്രബോധാ ട്രസ്റ്റിൻ്റ കുതിച്ചു ചാട്ടം അസൂയ ജനിപ്പിക്കുന്നതായിരുന്നു. ഗാന്ധിയൻ ചിന്തകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കന്ന ട്രസ്റ്റിൽ ഇന്ന് അറുപതോളം കോളേജുകൾ ഉണ്ട്.ഒത്തിരി സമാനമനസ്ഥരായ സന്നദ്ധ സംഘടനകൾ ഉണ്ട്. ഇന്ന് ട്രസ്റ്റിന് ഒരു നല്ല പബ്ലിഷിഗ് യൂണിറ്റ് സ്വന്തമായുണ്ട്. ഇന്ന് ട്രസ്റ്റിന് ഒരു ആസ്താനമന്ദിരം എറണാകുളം എം.ജി റോഡിൽ തുറന്നിരിക്കുന്നു ഇതിൻ്റെ എല്ലാം അമരക്കാരനായി സംഘാടകശക്തിയുടെ അവസാന വാക്കായ നവീൻകുമാർ ഉണ്ട്. അഭിനന്ദനങ്ങൾ..... ആശംസകൾ...

Friday, June 23, 2023

നാൽപ്പാമരക്കുളം: [ കാനക്ഷേത്രം - 4 2] കാനനക്ഷേത്രത്തിൽ ഒരു നാൽപ്പാമരക്കുളം നിർമ്മിക്കാൻ പാകത്തിനാണ് നാൽപ്പാമരം കൃഷി ചെയ്തിരിക്കുന്നത്. ഒരു വലിയ സമചതുരത്തിൻ്റെ നാലു മൂലയ്ക്കും അത്തി, ഇത്തി, പേരാൽ, അരയാൽ എന്നിവ കൃഷി ചെയ്തു. ക്രമേണഅതിൻ്റെ മധ്യത്തിൽ ഒരു കുളം നിർമ്മിക്കും. സിമിൻ്റ് തൊടീക്കാതെ വശങ്ങൾ മണ്ണുപൊതിഞ്ഞ് ഉറപ്പിക്കും. അതിൽ വെള്ളം നിറക്കും. വർഷ കാലത്ത് ഉറവ വെള്ളം ഉണ്ടാകും.നാൽപ്പാമരം വളർന്നു കഴിയുമ്പോൾ അതിൻ്റെ വേരുകൾ വലപോലെ വെള്ളത്തിലേക്കിറങ്ങുന്നു. വശങ്ങളിലെ ഭിത്തി മണ്ണൊലിപ്പില്ലാതെ സംരക്ഷിക്കപ്പെടുന്നു.ഇതിൻ്റെ വേരുകളിലൂടെ അതിൻ്റെ ഔഷധഗുണം വെള്ളത്തിൽ അലിഞ്ഞു ചേരുന്നു. അതിലെ വെള്ളത്തിന് നല്ല ഔഷധ ഗുണം ഉണ്ടാകുന്നു. യുവത്വവും യവ്വനവും നിലനിർത്താനും ശരീരത്തിലെ ചുളിവുകൾ മാറി ചർമ്മഭംഗി കൂട്ടാനും നാൽപ്പാമര വെള്ളം അത്യുത്തമമാണ്. ' നാല് പാൽ മരങ്ങളിൽ നിന്നാണ് ആ പേരു വന്നത്. ആയ്യൂർവേദത്തിലെ വളരെ പ്രസിദ്ധമായ ചികിത്സകൾ പലതിലും നാൽപ്പാമരത്തിൻ്റെ പങ്ക് വലുതാണ്.രാമച്ചവും, മഞ്ഞളും, എള്ളെണ്ണയും, നെല്ലിക്കയും നാൽപ്പാമരവും ചേർത്തുണ്ടാക്കുന്ന നാൽപ്പാമരാദി എണ്ണ ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. പണ്ട് നാൽപ്പാമര വെള്ളo വച്ച് കുട്ടികളെ എന്നും കുളിപ്പിക്കുന്ന ഒരു പതിവ് തന്നെയുണ്ട്.നാൽപ്പാമരക്കഷായം ആമാശയ ശുദ്ധിക്കും വിഷാംശം പുറം തള്ളുന്നതിനും നല്ലതാണ്.

Thursday, June 15, 2023

വിഷക്കല്ല് [നാലു കെട്ട് - 470] പണ്ട് വലിയ വിഷഹാരി ആയ ഒരു മുത്തഫൻ തറവാട്ടിലുണ്ടായിരുന്നു. എത്ര കൊടിയ വിഷ മുള്ള പാമ്പ് കടിച്ചു കൊണ്ടു വന്നാലും ഭേദമാക്കിക്കൊടുക്കും. അദ്ദേഹത്തിൻ്റെ കൈവശം വിഷചികിത്സയെ പ്രതിപാദിക്കുന്ന ഒരു അമൂല്യ ഗ്രന്ഥമുണ്ടായിരുന്നു. ആ ഗ്രന്ഥത്തി നേപ്പറ്റിയും തറവാടിൻ്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷഹാരി ആയ ഒരു മുതുമുത്തശ്ശൻ്റെ കഥ.വിഷചികിത്സയിൽ ആതി പ്രഗൽഭനായിരുന്ന അദ്ദേഹത്തിന് ഒരിക്കൽ ഒരു പിഴവ് പറ്റി. വളരെ അടുത്ത ബന്ധുകൂടി ആയ ഒരു പ്രഭു കുടുംബത്തിലെ ഒരാളുടെ ചികിത്സ പിഴച്ചു.ആളു മരിച്ചു പോയി. സകലരും വൈദ്യരെ കുറ്റപ്പെടുത്തി. ഇനി ഞാൻ ചികിത്സ നിർത്തി എന്നു പ്രതിജ്ഞ ചെയ്ത് ആ അമൂല്യ ഗ്രന്ഥങ്ങൾ മുഴുവൻ അഗ്നിയ്ക്ക് സമർപ്പിച്ചു.അന്നുകത്താ തകിടന്ന ഒരു ഗ്രന്ഥം മുത്തഫൻ പുറത്തെടുത്തു സൂക്ഷിച്ചു എന്നും പിൽക്കാലത്ത് അതു വച്ച് ചികിത്സ തുടങ്ങി എന്നും ചരിത്രം. അദ്ദേഹത്തിൻ്റെ ചികിത്സ നേരിട്ടു കണ്ട ഓർമ്മയുണ്ടെനിയ്ക്ക്. സർപ്പദംശം ഏറ്റുവരുന്നവരുടെ മുറിവ് കഴുകി ആ മുറിവിൽ വിഷക്കല്ല് പതിച്ചു വയ്ക്കും. നല്ല വിഷം ഏറ്റിട്ടുണ്ടങ്കിൽ ആ വിഷക്കല്ല് മുറിവിൽപ്പറ്റിപ്പിടിച്ചിരിക്കും. ആ വിഷം മുഴുവൻ ആവിഷക്കല്ല് വലിച്ചെടുക്കും. ചില പ്പം ഒരാഴ്ച്ച വേണ്ടി വരും ആ വിഷം മുഴുവൻ ഇറങ്ങാൻ .അതിനിടെ മറ്റു ചികിത്സകളും ഉണ്ട്.തുടർ ചികിത്സക്കൊപ്പം ആ കല്ല് എടുത്ത് പാലിലിടും.പാലിൻ്റെ നിറം ക്രമേണ നീലനിറമാകും. ആ കല്ലു കഴുകിത്തുടച്ച് സൂക്ഷിച്ച് വയ്ക്കും. ആ വിഷക്കല്ല് നിർമ്മിക്കാൻ ഇരുപതു കൂട്ടം മരുന്നാണ് ഉപയോഗിക്കുക. മരുന്നുകൾ അളന്നെടുത്ത് അരച്ച് തണലിത്തിട്ട് ഉണക്കും. ഒരു മാസം വേണ്ടിവരും ഒരു കല്ലു നിർമ്മിയ്ക്കാൻ. അതിൻ്റെ മരുന്ന് ആർക്കും പറഞ്ഞു കൊടുക്കില്ല. വിഷക്കല്ലുണ്ടാക്കുന്നതും രഹസ്യമായിട്ടാണ്. ആ ഗ്രന്ഥം പിൽക്കാലത്ത് കണ്ടെടുക്കാൻ പറ്റിയില്ല.എന്നാൽ ഒരു വിഷക്കല്ല് കുറേ നാൾ തറവാട്ടിൽ സൂക്ഷിച്ചിരുന്നു.മത്തഫ ൻ്റെ ഒരു വാക്കിഗ്സ്റ്റിക്കുണ്ട്‌.അതിന് ഇരുപത്തി ആറ് അറകൾ ഉണ്ട്. അതിൽ മുഴുവൻ ഒരോ തരം മരുന്നാണ്. അതിൽ നിന്നാണ് പിൽക്കാലത്ത് ആ വിഷക്കല്ല് കണ്ടെടുത്തത്.ആ കല്ലും മരുന്നുകളും കുറച്ചു കാലം സൂക്ഷിച്ചം വച്ചിരുന്നതായി ഓർക്കുന്നു. പക്ഷേ ആർക്കും അതു പ്രയോഗിയ്ക്കാനറിയില്ലായിരുന്നു.അങ്ങിനെ അതും ക്രമേണ നഷ്ടപ്പെട്ടു.

Monday, June 12, 2023

കാനനക്ഷേത്രത്തിൽ ശ്രീ.ജോർജ് കുളങ്ങര ശ്രീ ജോർജ് കുളങ്ങര കാനന ക്ഷേത്രം സന്ദർശിച്ചു. എൻ്റെ പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങരയുടെ പിതാവ്.പരിസ്ഥിതി പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച എൻ്റെ പ്രിയ സുഹൃത്തും വഴികാട്ടിയും: ലേബർ ഇൻഡ്യാ ഗുരുകുലം സ്ക്കൂളിൻ്റെ എല്ലാമെല്ലാമായിരുന്ന ഒരു ധിഷണാശാലി.പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ മുന്നണിപ്പടയാളി.അങ്ങിനെ ആണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇപ്പോൾ നമ്മളുടെ ഉത്തമവൃക്ഷം പ്ലാവിൻ്റെ പ്രചരണവുമായി ഭാരതം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. ഇൻഡ്യ മുഴുവൻ അദ്ദേഹം രണ്ടു ലക്ഷത്തോളം പ്ലാവിൻതൈകൾ വച്ചു കഴിഞ്ഞു. അത് ഒരു കോടി ആക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണദ്ദേഹം. കാനന ക്ഷേത്രം ഇന്ന് അദ്ദേഹത്തിൻ്റെ സന്ദർശനം കൊണ്ട് ധന്യമായി. അപൂർവ്വമായ ഒരു പ്ലാവിൻ തൈ കാ നന ക്ഷേത്രത്തിനു സമ്മാനിച്ചുകൊണ്ടായിരുന്നു സന്ദർശനം

Saturday, June 10, 2023

വ്യത്യസ്ഥ ക്ഷണക്കത്തുകൾ..... വിവാഹ ക്ഷണക്കത്തുകൾ വ്യത്യസ്ഥമാകണം എന്നൊരു മോഹമുണ്ടായിരുന്നു.എൻ്റെ മോശം കയ്യക്ഷരത്തിൽ എഴുതി അതിൻ്റെ അച്ചുണ്ടാക്കി സാധാരണ ഇൻലൻ്റിൽ പ്രിൻ്റെടുത്തായിരുന്നു എൻ്റെ വിവാഹക്ഷണക്കത്ത്.സംബോധനയും ഒപ്പും അതേ മഷി കൊണ്ട് തന്നെ എഴുതി അയച്ചു.കിട്ടിയവർക്ക് വല്ലാത്ത ഒരടുപ്പം തോന്നിയ്ക്കാൻ അതു സഹായിച്ചു. ശരിക്കും പഴയ താളിയോല ഗ്രന്ഥത്തിൻ്റെ ആകൃതിയിലായിരുന്നു.മൂത്ത കട്ടിയുടെ ക്ഷണക്കത്ത്.പാലക്കാട്ടു നിന്ന് പാകമായ ഓലകൊണ്ടുവന്ന് പാലും മഞ്ഞളും ഉപയോഗിച്ച് പുഴുങ്ങി എടുത്ത് തണലത്തിട്ട് ഉണങ്ങി എടുക്കും. അയനിയൂണിനും, വേളിയ്ക്കും, കടിയേപ്പിനും, മുതക്കുടിക്കും പ്രത്യേകം പ്രത്യേകം ഓലകൾ. ആദ്യ ഓല യിൽ വേളി ഓത്തിൻ്റെ ഒരു ഭാഗം .അതിൻ്റെ ഇരുവശവും കനം കുറഞ്ഞ തടി പാകത്തിന് മിനുക്കി ചരടിട്ട് കെട്ടി ശരിയ്ക്കും പഴയ ഗ്രന്ഥത്തിൻ്റെ ആകൃതി. അത് ഇന്നും കിട്ടിയവർ അവരുടെ ഷോ കെയ്സിൽ സൂക്ഷിച്ചിട്ടുണ്ട്. രണ്ടാമത്തെ കുട്ടിയുടെ വേളിയുടെ ക്ഷണക്കത്ത് ആലിലയിൽ ആയിരുന്നു. പഴുത്ത ആലില പ്രത്യേകം ഒരു കെമിക്കൽ പ്രോസസിൽ പാകപ്പെടുത്തി അതിൽ DTP എടുത്താണ് അത് നിർമ്മിച്ചത്.കാലം കഴിഞ്ഞിട്ട് ഇന്നും അതു ഒരുകേടും കൂടാതെയുണ്ട്. മോൻ്റെ ക്ഷണക്കത്ത് രാജവിളബരം പോലെ പട്ടുതുണിയിൽ ആയിരുന്നു. വധുവിനും വരനും ഒരു ക്ഷണക്കത്ത്: അതും ഒരു പ്രത്യേകത ആയിരുന്നു. ഇന്നും പലരുടേയും ഷോ കെയ്സിൽ ഇവ ഇരിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നി.

Thursday, June 8, 2023

അന്തോനി യുടെ കയ്യാല [ നാലുകെട്ട് - 468] കാലങ്ങളായി അന്തോനി തറവാട്ടിലെ പണിക്കാരനായിരുന്നു. എല്ലാപ്പണിയും അറിയാം. അന്നു പറമ്പുകൾ തിരിച്ച് കയ്യാല വയ്ക്കണം. വഴിയോരത്ത് ഗെയ്ററിന് ഇരുവശവും മുള്ള നെടുനീളൻ കയ്യാലയും അന്തോനിയാണ് വച്ചത്.ഭൂമിദേവിയെ ഒട്ടും നോവിയ്ക്കാതെ സിമിൻ്റം, മണലും, കോൺക്രീററും ഒന്നും കൂടാതെ കാട്ടുകല്ലുകൾ കൊണ്ടും ചെറിയ ഉണ്ടക്കല്ലുകളും കൊണ്ടാണ് ആ കയ്യാല പണിതത്.ഒരു ചരടുകെട്ടുക പോലും ചെയ്യില്ല. ഒരോ നിരപണിയമ്പഴും ഒന്നു ചെരിഞ്ഞു നോക്കും.കിറുകൃത്യമായിരിക്കും അതിൻ്റെ ചെരിവു വരെ. വഴിയുടെ വശത്തുള്ള ആ കയ്യാല അന്തോനി പണിതിട്ട് അമ്പത്തി അഞ്ചു കൊല്ലമായി.ഇതിൻ്റെ ഒരു കല്ലു പോലും ഇളകിയിട്ടില്ല.. ഇന്നും ഒരു കേടും കൂടാതെ ഇതവിടെയുണ്ട്.ഞാൻ അതിനോട് ചേർന്ന് സിമിൻ്റും, മണലും, കോൺക്രീറ്റും ഉപയോഗിച്ച് പണിതിട്ടുപോലും ഇടിഞ്ഞു പോയി. അന്തോനി എന്നും ഒരൽഭുതമായിരുന്നു.തൊണ്ണൂറാം വയസിലും ഒരു പല്ലുപോലും പോയിട്ടില്ല. തലമുടി നരച്ചിട്ടില്ല എന്തിന് ഒരു ചുളിവ് പോലും ആ മുഖത്തില്ല.എല്ലുമുറുകെപ്പണിയും വൈകിട്ട് വയറുനിറയെ കള്ളു മോന്തും.ഏതു പാറപ്പുറത്തും കിടന്നുറങ്ങും. ശരിക്കും പ്രകൃതിയോടിണങ്ങിയ ജീവിതം. തറവാട്ടിലെ കുടുംബ സംഗമത്തിന് അന്തോനിയെ വേദിയിൽ ആദരിച്ചിരുന്നു. അന്നാണ് ആദ്യമായി അന്താനി യുടെ കണ്ണിൽ കണ്ണീര് പൊടിയുന്നത് ഞാൻ കണ്ടത്. എന്നും സ്നേഹാദരവോടെ ഞങ്ങളൊക്കെ സ്നേഹിച്ചിരുന്ന അന്തോനി ഇന്നില്ല.

Wednesday, June 7, 2023

കാനനക്ഷേത്രത്തിൽ കമണ്ഡലുമരം [കാനനക്ഷേത്രം - 41] രുദ്രാക്ഷം, ഭദ്രാക്ഷം, കർപ്പൂരം, കടമ്പ്, മരവുരി, ബോധി വൃക്ഷം ഇതിനൊക്കെപ്പുറമേ കാനന ക്ഷേത്രത്തിൽ ഒരു പുതിയ അതിഥികൂടി എത്തുന്നു.കമണ്ഡലുവൃക്ഷം . പണ്ട് ഋഷി ശ്രേഷ്Oൻമ്മാർ ഭിക്ഷ സ്വീകരിയ്ക്കാനും, ആഹാരവും വെള്ളവും കഴിയ്ക്കാനും കമണ്ഡലുവിൻ്റെ കായ്യാണ് ഉപയോഗിക്കുന്നത്. അതിൽ വെള്ളവും മറ്റും വച്ച് ഉപയോഗിച്ചാൽ ഔഷധ ഗുണമുണ്ടത്രേ. അമേരിക്കയിൽ കാണുന്ന കലാബാഷ്ട്രീ, തമിഴകത്ത് തിരു വോട്ട് കായ് എന്നിവയും കമണ്ഡലുവിൻ്റെ വർഗ്ഗത്തിൽപ്പെട്ടതാണ്.പ്രധാനമായും മൂന്നു തരം കമണ്ഡലുകണ്ടു വരുന്നുണ്ട്. വേരു തൊട്ട് അറ്റം വരെ കായ്ക്കുന്ന ഈ മരം പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണു്. ഇതിനകത്തെ പൊങ്ങ് ആഹാരമായും ജൂസായം ഉപയോഗിയ്ക്കാം.കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ ഉത്തമമാണ്. വളരുമ്പോൾ നമ്മുടെ ഇഷ്ട്ടത്തിന് ആ കായ് ഷെയ്പ്പ് ചെയ്ത് എടുക്കാൻ സാധിക്കും. ഇരുപത്തി അഞ്ച് അടി മുതൽ നാൽപ്പതടി വരെ ഉയരം വയ്ക്കും. അതിൻ്റെ കമ്പ് മുറിച്ച് നട്ടുപിടിപ്പിയ്ക്കാം. കാനന ക്ഷേത്രത്തിൽ ബോധി വൃക്ഷത്തിനു പുറകിൽ കമണ്ഡലുവും '. പിന്നെ മരവുരിയും

Saturday, June 3, 2023

ചെപ്പിലെ സാഹിത്യം" ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായിട്ട് പത്തുവർഷമായി. ഫെയ്സ് ബുക്കിൽ ഒരു സാഹിത്യ ശാഖ ഒരു മോഹമായിരുന്നു. സ്വന്തം സർഗ്ഗ ശക്തി സ്വതന്ത്രമായി പ്രകടിപ്പിയ്ക്കാൻ ഇത്രയും വലിയ ഒരു ക്യാൻവാസ് വേറേയില്ല." പുട്ട് ഇററ് ഇൻ എ നട്ട് ഷെൽ ". ഒരു ചെറിയ ചെപ്പിലൊതുങ്ങാവുന്ന സാഹിത്യ ശാഖ. വളരെ ചെറുതായിരിക്കണം, ലളിതമായിരിക്കണം, സ്പടിക്കതു ല്യംസുതാര്യമായിരിക്കണം. നല്ല പ്രതികരണമാണ് ഇതിന് സൊഷ്യൽ മീഡിയയിൽ ലഭിച്ചത്.അങ്ങിനെ അച്ചുവിൻ്റെ ഡയറിയും, കീശക്കഥകളും, യാത്രാ നുറുങ്ങുകളും പിറന്നു. ഇതിനോടകം പതിനൊന്നോളം പുസ്തകങ്ങൾ ഇറങ്ങിക്കഴിഞ്ഞു.ഇനിയും പത്തോളം പസ്തകങ്ങൾക്കുള്ളത് ഈരീതിയിൽ ഈ ക്യാൻവാസിൽ പതിഞ്ഞു കഴിഞ്ഞു. ഇപ്പഴും തുടരുന്നു. പലരും ഇന്ന് ആ പാത പിന്തുടരുന്നു. ആസ്വദിക്കുന്നു. അഭിനന്ദിക്കുന്നു.