Saturday, December 24, 2016

അച്ചു... ദി കിഗ് ഫോർ ടെൻഡെയ്സ്.. [അച്ചു ഡയറി- 144]

  മുത്തശ്ശാ വെക്കേഷനായി. ഇനി പത്ത് ദിവസം അടിച്ചു പൊളിക്കാം." അച്ചൂ യു ആർ ദി കിഗ് ഓഫ് ദി സ് ഹൗസ് ഫോർ ടെൻ ഡെയ്സ്. പ്ലാൻ ദി ഹോളീഡേ". അച്ഛൻ അതു പറഞ്ഞപ്പോൾ അച്ചു ത്രിൽ ഡായി മുത്തശ്ശാ. ഒരു ദിവസം പണിപ്പെട്ട് അച്ചു നല്ല ഒരു പ്ലാൻ ശരിയാക്കിക്കൊടുത്തു.സ്ക്കൂളുതുറക്കുമ്പോൾ അവിടെ കൊടുക്കണ്ട പ്രോജക്റ്റും അതാണ്. അച്ഛനും അമ്മയും അവ വിസ്തരിച്ച് നോക്കി."ഗുഡ് " അച്ഛൻ പറഞ്ഞു.
" ഇതിൽ അച്ഛനും അമ്മക്കും ഇഷ്ടം ഉള്ള തൊന്നുമില്ലല്ലൊ.?"
അമ്മ പറഞ്ഞു. അതച്ചൂന് സങ്കടായി.അച്ചു പാച്ചൂ വിന്റെ ഇഷ്ടം ആലോചിച്ചിരുന്നു.പക്ഷെ അമ്മയുടെ ഇഷ്ടം അതോർത്തില്ല. പ്ലാനിൽ ചെയ്ൻച് വരുത്തിക്കോളൂ... അച്ചു പറഞ്ഞതാ.മാറ്റാൻ അച്ഛൻ സമ്മതിച്ചില്ല." അതച്ചൂന്തന്ന വാക്കാ.. അതിനി മാറ്റണ്ട." അ ച്ചൂന് വിഷമായി. ഇനി എന്താ ചെയ്യാ.അങ്ങിനെ അച്ചു ആലോചിച്ചില്ലായിരുന്നു. സാരമില്ല. ഇടക്ക് അവർക്കുള്ളതും ഉൾപ്പെടുത്താം. സ്കയ് ലയിൻ ഡ്രൈവും., കവേൺസും ഉൾപ്പെടുത്താം. ക വേണ്സിൽ ഇറങ്ങുമ്പോൾ പാച്ചൂന് പേടിയാകും, അതാ പ്രശ്നം.

Friday, December 23, 2016

അപ്പക്കാര.. [നാലു കെട്ട് - 1o 4 ]
ആ അപ്പക്കാരയുടെ പഴക്കം നിർണ്ണയിക്കുക അസാദ്ധ്യം. നല്ല ഘനമുണ്ടതിന്. കാലം ഇത്രയും കഴിഞ്ഞിട്ടും അതിന് ഒരു തേയ്മാനം പോലും സംഭവിച്ചിട്ടില്ല. ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നത് അതിലാണ്.
നല്ല ഉണ്ക്കലരി പൊടിച്ച് തരിയില്ലാതെ അരിച്ചെടുക്കും. നല്ല നാടൻ ശർക്കര പാവു കാച്ചി അരിച്ചെടുത്ത് അതിലൊഴിക്കും.ചെറുപഴം നന്നായി പ്പഴുത്തത് അതിൽ ചേർക്കൂം. അതു നന്നായി കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കും.ചെറുതായി അരിഞ്ഞെടുത്ത കൊട്ടത്തേങ്ങ അതിൽ ചേർക്കും. അത് കുറേ സമയം അങ്ങിനെ വയ്ക്കണം.താറവാട്ടിൽ അധികവും നേദിക്കാനുള്ള താകയാൽ മറ്റു കൂട്ടുകൾ മുത്തശ്ശൻ സമ്മതിക്കാറില്ല.
ഇനി അപ്പക്കാര അടുപ്പത്ത് വച്ച് ചാരം പറക്കാതെ അടുപ്പ് കത്തിക്കും. അതിൽ നല്ല പശുവിൻ നെയ്യ് ഒഴിക്കും .ചിലപ്പോൾ നെയ്യിനു പകരം വെന്ത വെളിച്ചണ്ണയും ഉപയോഗിക്കും. നെയ്യ് നന്നായി ചൂടായാൽ ഒരോ കഴിയിലും ഈ തയാറാക്കി വച്ച കൂട്ട് ഒഴിക്കും. നല്ല ആ കൃതിയിൽ ഉണ്ണിയപ്പം മൊരിഞ്ഞു വരും. പാകമായാൽ അതു മറിച്ചിടണം. അതിന്റെ നറുമണവും സ്വാദും ഉണ്ണിക്ക് മറക്കാൻ പറ്റുന്നില്ല. കൊട്ടാരക്കര ഗണപതിയുടെ പ്രസാദമായ ഉണ്ണിയപ്പം ഏറ്റവും സ്വാദിഷ്ടം. ആ സ്വാദിൽ ഇത് ഉണ്ടാക്കി എടുക്കുക അസാദ്ധ്യം എന്നു മുത്തശ്ശൻ പറയാറുണ്ട്.

Sunday, December 18, 2016

ആ ചതുരംഗപ്പ ലക.- [ നാലു കെട്ട് - 103]

      ആ ചെസ് ബോർഡ് ഒത്തിരി ഓർമ്മകൾ തരുന്നതാണ്. അച്ഛന്ചെസ് എന്നു പറഞ്ഞാൽ ജീവനായിരുന്നു... പക്ഷെ. അച്ഛൻ ചതുരംഗം ആണ് കളിക്കുക. അതാണത്രേ രാജകീയം. അച്ഛന്റെ അഭിപ്രായമാണ്. ചെസി നേക്കാൾ വിഷമമാണ് കളിക്കാൻ. ചതുരംഗത്തിൽ മന്ത്രി എല്ലാ വശത്തേക്കും ഒരു കോള മേ നീക്കാൻ പറ്റൂ. പക്ഷേ ചെസ്സിൽ മന്ത്രി സർവ്വശക്തനാണ്.അങ്ങേ അറ്റം വരെ പോകാം. അതുപോലെ ആന മൂന്നു കോള മേ കോണോ ടുപോകൂ.കളിക്കാൻ ചതുരംഗം ആണ് കൂടുതൽ വിഷമം. അച്ഛന്റെ ഇഷ്ടപ്പെട്ട കരു കുതിരയാണ്.
      നാലിറയത്തിന്റെ ഉമ്മറത്ത് ഒരു " അരപ്ലെയിസ് " ഉണ്ട്. നല്ല കട്ടിയുള്ള ആഞ്ഞിലി ത്തടിയിൽ. അവിടെ പടിഞ്ഞാറുനിന്നുള്ള നല്ല കാററുകൊണ്ട് വിശ്രമിക്കാം. ആ പലകയിൽ ഉളികൊണ്ട് ചതുരംഗക്കളം കൊത്തിയിട്ടുണ്ട്. വാഴക്കൈ പല ആകൃതിയിൽ ചെത്തി എടുത്താണ് ചതുരംഗക്കരു ഉണ്ടാക്കുന്നത്. അച്ഛനാണെന്നെ ചതുരംഗം പഠിപ്പിച്ചത്. പക്ഷേ ഇത്തരം കരുക്കൾ രണ്ടു ദിവസത്തിൽ കൂടുതൽ നിൽക്കില്ല. വീണ്ടും ഉണ്ടാക്കണം. അതു ചെത്തുന്ന ചെരിവ് കണക്കാക്കിയാണ് ആരുടെ കരു എന്നു തിരിച്ചറിയുന്നത്.ഒരിക്കൽ മദിരാശിയിൽ നിന്ന് ആരോ കൊണ്ടുക്കെടുത്തതാണീ ചതുരംഗപ്പലക.അന്ന് അച്ഛന്റെ കൂടെക്ക ളിച്ചിരുന്നതും, അടിയറവ് ആയപ്പോൾ കരഞ്ഞതും ഒക്കെ ഉണ്ണി ഓർത്തു,

Saturday, December 17, 2016

  അച്ചൂന് അമേരിക്ക മടുത്തു. [അച്ചു ഡയറി-143]

     മുത്തശ്ശാ ഇവിടെ ഭയങ്കര തണുപ്പാ. പുറത്തിറങ്ങാൻ വയ്യ. സെറ്റർ, ഗ്ലൗസ്, തൊപ്പി എല്ലാം വേണം പുറത്തിറങ്ങാൻ. സ്ക്കൂളിൽപ്പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ സങ്കടം വരും. പുറത്തിറങ്ങി കളിക്കാൻ പറ്റണില്ല. സൈക്കിളും പറ്റില്ല. മുറ്റത്ത് ഐസ് വീണു തുടങ്ങി.
          അച്ചുവിന് നാട്ടിലേക്ക് പോരണ ന്നു തോന്നണു. അവിടെ വന്ന് ട്രൗസർ മാത്രം ഇട്ട് പുറത്ത് വെയിലത്ത് ഓടി നടക്കണം. വിയർത്തു കുളിച്ച് മണ്ണിൽക്കളിക്കണം. നാട്ടുമാവിൻ ചുവട്ടിൽ പോയി മാമ്പഴം കടിച്ചുകീറിത്തിന്നണം. അച്ചൂ നെറഅണ്ണാറക്കണ്ണൻ അവിടെ ഉണ്ടാകുമോ ആവോ? ഇതൊക്കെക്കഴിഞ്ഞ് കുളത്തിൽ ചാടി മറിഞ്ഞ് കളിക്കണം. അതുപോലെ ചക്കപ്പഴം അച്ചൂ നിഷ്ടാ.നല്ല വരിക്കച്ചക്ക. കൂഴച്ചക്കപ്പഴം അച്ചുവിന് വേണ്ട. ഒരിക്കൽ കഴിച്ചതാ.തൊണ്ണയിൽ കുരുങ്ങി.ഛർദ്ദിച്ചു. അവിടെ വന്ന് ഊഞ്ഞാലാടി മാവിന്റെ ഇല പറിക്കണന്നുണ്ട്. ഊഞ്ഞാൽ അവിടെത്തന്നെ ഉണ്ടല്ലോ ഇല്ലേ?
    ഇവിടെ ഇതൊന്നും നടക്കില്ല. വീട്ടിൽ അടച്ചിരുന്ന് മടുത്തു. ഇനി മൂന്നാലു മാസം ഇങ്ങിനെയാ. എന്തായാലും സ്ക്കൂളടച്ചാൽ അച്ചു വരും അപ്പഴേക്കും മാമ്പഴം തീരാതിരുന്നാൽ മതിയായിരുന്നു.

Monday, December 12, 2016

 തെക്കൻ ഗുരുവായൂരിലെ തിരുവാറാട്ട്.......

   കുറിച്ചിത്താനം പൂതൃക്കോവിലിലെ ആറാട്ട് ചരിത്ര പ്രസിദ്ധമാണ്. ഗുരുവായ്യൂർ ഏകാദശിയാണ് ഇവിടുത്തെ ഉത്സവം. എട്ടു ദിവസം. ഏകാദശി വിളക്ക് . ദ്വാദശിയാണ് ആറാട്ട്. ഇവിടുന്ന് രണ്ടു കിലോമീറ്റർ അകലെ, രണ്ടു കരകൾ താണ്ടി മണ്ണയ്ക്കനാട് ജലാധി വാസഗണപതിയുടെ തീർത്ഥക്കുളത്തിൽ [ചിറ ] ആണ് പൂതൃക്കോവിലപ്പന്റെ തിരുവാറാട്ട്.
     എട്ടാം ദിവസം ഉത്സവത്തിന്റെ കൊടിയിറക്കിഗണപതി സങ്കൽപ്പത്തിൽ ആനയെ ഇരുത്തി പൂജിച്ച് ഭഗവാനെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കുന്നു. വൈകിട്ട് നല ര ക്ക് പുറപ്പെട്ട് സന്ധ്യയോടെ ജലാധി വാസഗണപതിയുടെ സവിധത്തിൽ എത്തുന്നു.പിന്നെ ഭക്തിനിർഭരമായ ആറാട്ട്. ആറാട്ടിന ശേഷം ഭഗവാനെ തിരിച്ചെഴുന്നള്ളിക്കുന്നു. വഴി നീളെ കരുത്തോലയും മാലകളും കൊണ്ട് അലങ്കരിയിരിച്ചിരിക്കും. ദേശവിളക്കിന്റെ ദീപപ്രഭയിൽ ദേവപാതയിൽ ആരതി ഒരുക്കിയിരിക്കും. ആറാട്ട് കഴിഞ്ഞ് അതിതേജസ്വി ആയി വരുന്ന പൂത്തൃക്കോവിലപ്പനെ പറ വച്ച്, കാണിയ്ക്ക അർപ്പിച്ച് ഭക്തജനങ്ങൾ വണങ്ങുന്നു.രാത്രി പത്തു മണിയോടെ തിരിച്ചെത്തുന്ന ഭഗവാനെ ആലിൻചുവട്ടിലെ അലങ്കാരപ്പന്തലിൽ എതിരേൽക്കുന്നു. പിന്നെ പ്രസിദ്ധമായ ആൽത്തറമേളം.വലിയ കാണിക്ക.
      എട്ട് ദിവസത്തെ ഉത്സവത്തിന്റെ ആഘോഷത്തിമിർപ്പിന് അങ്ങിനെ കൊടിയിറങ്ങി അടുത്ത വർഷത്തെ ഉത്സവത്തിനായി, ആഘോഷത്തിനായി ഭക്തജനങ്ങൾ കാത്തിരിക്കുന്നു .

Friday, December 9, 2016

        പെട്രോ മാക്സ് [ നാലു കെട്ട് - 102]
   
അതിന്റെ ചില്ലുകൾ അടർന്നിരിക്കുന്നു. പണ്ടത്തേ ആഘോഷങ്ങളുടെ ഒരു പ്രതീകമായി, ഒരോർമ്മയായി അതിന്നും ഇവിടുണ്ട്. സാധാരണ വിശേഷാൽ ദിവസങ്ങളിൽ ആണതിന്റെ ഉപയോഗം. അന്നു് കറണ്ടുകിട്ടിയിട്ടില്ല. ശരറാന്തലും 14 -ാം നമ്പരും ആണുപയോഗിക്കാറ്. വിശേഷ ദിവസങ്ങളിൽ പെട്രോമാക്സും. വിവാഹത്തിനും മറ്റും സദ്യ ഒരുക്കണം. തലേ ദിവസം തന്നെ എല്ലാവരും ഒത്തുകൂടും. പച്ചക്കറി വാങ്ങണം. പാത്രങ്ങൾ എത്തിക്കണം., കറിക്കു വെട്ടണം. പന്തൽ, അടുക്കളപ്പന്തൽ എന്തിനേറെ, അടുപ്പു പൂട്ടുന്നതു വരെ അന്ന് കൂട്ടായ്മയുടെ ഒരാഘോഷം ആണ്.
  രാത്രി ആയാൽ വെളിച്ചം പ്രശനമാണ്. ഏക ആശ്രയം ഈ വിളക്കാണ്. കൂടുതൽ വേണമെങ്കിൽ വാടകക്ക് കിട്ടും. അതു കൊളുത്തുന്നതു കാണാൻ കുട്ടികൾ വട്ടം കൂടും. ഒരു പായ്ക്കറ്റിൽ തൂവെള്ള നെറ്റ് പോലത്ത ഫിലമെന്റ് കരുതിയിരിക്കും. വിളക്കിന്റെ മുകൾ ഭാഗം ഉയർത്തി ഫിലമെന്റ് കെട്ടും.എന്നിട്ട് മണ്ണണ്ണ നിറച്ചു പമ്പു ചെയ്യും. മണ്ണണ്ണയുടെ സ്പ്രേ  ഫിലമെന്റിൽ എത്തുമ്പോൾ അത് കത്തിക്കും. അവിടെ മുഴുവൻ അതിന്റെ വെള്ളിവെളിച്ചം പരക്കും.കുട്ടികൾക്ക് അന്നതൊരത്ഭുതമാണ്. അതു കത്തിക്കുന്നവരോട് ഒരാരാധനയും. ഇടക്ക് അതു പമ്പു ചെയ്തു കൊടുക്കണം. അപൂർവ്വം കുട്ടികളേയും അനുവദിക്കാറുണ്ട്.
        ഇന്ന് ഇലട്രിസിറ്റി വന്നപ്പോൾ ഇവൻ അപ്രസക്തമായി. ഉത്സവപ്പറമ്പിലെ മൈതാനവാണിഭത്തിന് മാത്രമായി ഇവൻ ചുരുങ്ങി. സദ്യ പാഴ്സൽ ആയപ്പൊൾ ആഘോഷത്തിന്റെ കൂട്ടായ്മ്മക്ക് ഭംഗം വന്നു. വിളമ്പാൻ പോലും കൂലിക്കു ആളായി 'പണ്ടത്തെ സദ്യയുടെ ആ ജീവൻ നഷ്ടപ്പെട്ടു.ആ പെട്രോമാക്സിന്റെ ചൈതന്യം പോലെ അന്നത്തെ ആ ഒരുമയും ന ഷ്ടമായി

Sunday, December 4, 2016

     "വൈറ്റ് പോവ്" പ്രോഗ്രാമിൽ അച്ചു വിന്റെ ക്ലാസിന് ഫസ്റ്റ് [-അച്ചു ഡയറി- 14 2]

മുത്തശ്ശാ അച്ചുവിന്റെ സ്കൂളിൽ ഒരു പ്രോ ഗ്രാം ഉണ്ട്.വൈറ്റ് പോ[whitePaw] .കുട്ടികളെ ഡി സിപ്പിളിൻ പഠിപ്പിക്കാനാണതു്. നമ്മൾ നമ്മളെത്തന്നെ ബഹുമാനിക്കുക, പിന്നെ ബാക്കിയുള്ളവരെ ബഹുമാനിക്കാൻ പഠിക്കുക. നമുക്ക് പറ്റുന്ന സഹായം ആവർക്ക് ചെയ്യുക. അവരെ പരിഹസിക്കാതിരിക്കുക. പിന്നെ നമ്മുടേയും ബാക്കിയുള്ളവരുടേയും പ്രോപ്പർട്ടി കേട് വരുത്താതെ സൂക്ഷിക്കുക. ഇതൊക്കെ ചെയ്യാൻ കുട്ടികളെ " മോട്ടിവേറ്റ് "ചെയ്യൂന്ന പ്രോഗ്രാം. മുത്തശ്ശന് വല്ലതും മനസിലായോ? നമൂക്ക് നല്ല ഹാബിറ്റ് പഠിക്കാനള്ള ഒരവസരം.
   അതിന്" റെയിറ്റി ഗ്"  ഉണ്ട്. ഒരോ മാസത്തിലും. ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന ക്ലാസിന് സമ്മാനം.ഇത്തവണ ഞങ്ങ ളു ടെ ക്ലാസാ ഫസ്റ്റ്.ജോബിനെ ആയിരുന്നു പേടി അവൻ മഹാവികിർ തിയാ. അവനെ നോക്കണ്ട ചൂമതല ടീച്ചർ അച്ചുവിനെയാഏൽപ്പിച്ചെ.ഭാഗ്യം! അവൻ കുഴപ്പം ഉണ്ടാക്കിയില്ല.

സമ്മാനം എന്തെന്നറിയോ മുത്തശ്ശന്. ക്ലാസ് ടൈമിൽ ക്ലാസിൽ ഒരു നല്ല സിനിമാ കാണിക്കുo. എല്ലാവർക്കും പോപ്പ്കോൺ തരും. അച്ചു വീട്ടിൽ സിനിമാ കാണാറുണ്ട്. എന്നാലും ഇങ്ങിനെ കാണുന്ന താ അച്ചുവിനിഷ്ടം

Wednesday, November 30, 2016

കൊടി വിളക്ക് [നാലു കെട്ട് - 100]
   നാലുകെട്ടിന്റെ നൂറാം ഭാഗം കുടുംബശ്വര്യമായ ആ കൊടി വിളക്കിനെപ്പറ്റിത്തന്നെയാകട്ടെ. ആ മനോഹര കൊടി വിളക്കിന് പൂജാ പാത്രങ്ങളിൽ മുഖ്യ സ്ഥാനം തന്നെ. വടുക്കിണിയിൽ മുത്തശ്ശന്റെ മന്ത്രോച്ചാരണത്തോടു കൂടിയ ആരതി, ധൂമ കുറ്റിയിൽ നിന്ന് അഷ്ടഗന്ധവും കർപ്പൂരവും ഉണ്ടാക്കുന്ന ഹൃദ്യമായ ധ്യമ പടലങ്ങൾ, ചന്ദനത്തിരിയുടെ ദിവമായ ഗന്ധം, മണിനാദം, എല്ലാം കൊണ്ട് ഭക്തിയുടെ ഒരു മായിക പ്രപഞ്ചം സൃഷ്ടിക്കാൻ മുത്തശ്ശന് കഴിഞ്ഞിരുന്നു.
    കൊടി വിളക്കിൽ നെയ്യാണ് ഒഴിക്കുക. ദീപം ഐശ്വര്യദായകമാണ്.അബ് പകർന്നു നൽകാനുള്ളതാണ്. ജ്ഞാനത്തിന്റെ അക്ഷരദീപം പകർന്നു തന്ന ആ കാലഘട്ടം ഇന്നും ഉണ്ണിയുടെ മനസ്സിൽ ഉണ്ട്. ലോകത്തിന്റെ ഏതു മൂലയിൽ എത്തിയാലും ഇല്ലത്തിന്റെ വടുക്കിണിയുടെ ചാണകം മെഴുകിയ ആ വൈദിക അന്തരീക്ഷത്തിലേക്ക് ഉണ്ണിയുടെ മനസു പോകാറുണ്ട്. ഗണപതി  ഹോമവും ഭഗവത് സേവയും, ത്രികാലപൂജയും എല്ലാം അന്നവിടെയാണ്.ഭര ദേവതയുടെ മുമ്പിൽ. ഗായത്രി മന്ത്രവും സഹസ്രനാമവും എല്ലാം അവിടെ മുഴങ്ങിയിരുന്നു. മുതുമുത്തശ്ശൻമാരുടെ വരെ കര സ്പർശം കൊണ്ട് പരിപാവനമായ ആ കൊടി വിളക്ക് ഇന്ന് നാലുകെട്ടിന്റെ ഷോ കെയ്സിൽ ഒരലങ്കാര വസ്തുവാണ്.  എന്നാൽ ഉണ്ണിയുടെ മനസിൽ അത് ഉദാത്തമായ ഒരു പൈതൃകസമ്പത്താണ്

Tuesday, November 29, 2016

ACHUVINTE DAYARY-1



ഞാൻ അഭിമന്യു!

നീയാരാണ്? ഞാൻ അഭിമന്യു!                                                                            സുഭദ്രയുടെ ഗർഭത്തിൽ കിടന്ന് സകലതും കേട്ടുപഠിച്ച അഭിമന്യുവിനെ കേട്ടിട്ടില്ലേ? മുത്തശ്ശനൊന്നുമറിയില്ല.                                                        മുത്തശ്ശനോ?

അതെ, മുത്തശ്ശന്റെ പൊന്നുമോളുടെ വയറ്റിൽ കിടന്ന് നിങ്ങളുടെയൊക്കെ ആധിമുഴുവൻ കണ്ടുവളർന്ന പുതിയ അഭിമന്യു! ആദ്യം മുതൽ എല്ലാം അറിയാം. ഭ്രൂണാവസ്ഥയിൽ അമ്മയുടെ വയറ്റിൽ ജീവൻകൊണ്ട അന്നുമുതൽ എല്ലാം.

ആദ്യമൊക്കെ അമ്മയെന്നേക്കൊണ്ട് കുറച്ചൊന്നുമല്ല കഷ്‌ടപ്പെട്ടത്. വിഷമം തോന്നിയിട്ടുണ്ട്. അതിനിടെ അച്ഛന്റെ ആധി മറ്റൊരിടത്ത്. സന്തോഷവും ആധിയും കലർന്ന അവസ്ഥ എനിക്കു മനസ്സിലായിവരുന്നതേ ഉണ്ടായിരുന്നൊള്ളൂ. മുത്തശ്ശനും മുത്തശ്ശിയും പറന്നെത്തിയപ്പോഴാണ് സ്വൽപം ആശ്വാസമായത്. അമ്മയുടെ ഛർദിയുടെ മുഴക്കം എന്റെ കാതിൽ അലയടിച്ചിട്ടുണ്ട്, ഒപ്പം അച്ഛന്റെ സാന്ത്വനവും.

ചിരിച്ചുകൊണ്ടു, കരയുന്ന അമ്മ! ആദ്യമൊക്കെ എല്ലാം നോക്കിക്കാണാൻ ഒരു രസമായിരുന്നു എനിക്ക്.

മഹാനഗരത്തിൽനിന്ന് അടുത്ത നഗരത്തിലേക്കു കൂടുമാറുന്ന സമയം അങ്ങനെയൊരിടവേള. മുത്തശ്ശന്മാരും മുത്തശ്ശിമാരും. അമ്മയ്‌ക്കും അച്ഛനും ദുഃഖം പങ്കിടാൻ എത്ര ആളുകൾ! വേണ്ടപ്പെട്ടവർ. എനിക്ക് അസൂയ തോന്നിയോ. പുഴകളുടെയും കാവുകളുടെയും നാട്. പരദേവതയുടെയും ഗ്രാമദേവന്മാരുടെയും നാട്. എല്ലാം അന്നുമുതൽ ശാന്തമായി എന്നു തോന്നിച്ചു. തിങ്കൾ ഭജനവും നെയ്സേവയും ആകപ്പാടെ രസം തന്നെ. അതിരാവിലെ ഒന്നും കഴിക്കാതെ അമ്പലത്തിലേക്ക്. പന്ത്രണ്ടു ദിവസം. പ്രദക്ഷിണം വച്ച് തളർന്ന അമ്മയ്ക്ക് ഭഗവാന്റെ പാദത്തിൽ വച്ചു പൂജിച്ച സ്വൽപം വെണ്ണ, അതുമതി അമ്മയ്‌ക്കു സമാധാനത്തിന്. വീണ്ടും ഇല്ലത്തുവന്ന് പരദേവതയ്‌ക്കു മനസ്സർപ്പണം. അതുകഴിഞ്ഞ് ദേവീഭാഗവതം കൈയിലെടുക്കും. വയറ്റിൽ ഒരാൾ കിടപ്പുണ്ടെന്ന ചിന്തപോലും ഇല്ലേ എന്നു തോന്നിയിട്ടുണ്ട്. എല്ലാം എനിക്കുവേണ്ടിയായിരുന്നു.

വീണ്ടും അച്ഛന്റെ ജോലിസ്ഥലത്തേക്ക്. മറ്റൊരു പുതിയ മഹാനഗരം. അവസ്ഥയിൽ അമ്മ അച്ഛന്റെ അടുത്തുതന്നെ വേണം. പ്രധാനമായും മുത്തശ്ശന്റെ തീരുമാനമായിരുന്നെന്ന് അറിയാം. നന്നായി. ആർക്കും പങ്കിടാതെ അമ്മയും അച്ഛനും മത്സരിച്ച് എന്നെ സ്‌നേഹിച്ചുതുടങ്ങി.

മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും വീണ്ടും വന്നപ്പോൾ മനസ്സിലായി ഞങ്ങളെ നാട്ടിലേക്കു കൊണ്ടുപോകാനാണെന്ന്. ഒരു കണക്കിൽ സന്തോഷമായി. കാരണം, അമ്മ ചിരിച്ചുതുടങ്ങി. അച്ഛനും ആശ്വാസമായപോലെ.

മേഘസന്ദേശം വഴിയാണ് എന്റെ ഒരേട്ടനെപ്പറ്റി അറിഞ്ഞത്. ഭയങ്കര ചട്ടമ്പിയാണെന്നു തോന്നുന്നു. അതുപോലെ പേരശ്ശിയെപ്പറ്റിയും. ഒരു കാര്യം എനിക്കു മനസ്സിലായി. പേരശ്ശിയുമായി കുറച്ചു സംസാരിച്ചു കഴിഞ്ഞാൽ അമ്മ പെട്ടെന്നു ശാന്തമാകുന്നപോലെ ഇത്രയധികം ദൂരെയിരുന്ന് പേരശ്ശിക്ക് അമ്മയെ സമാധാനിപ്പിക്കാൻ പറ്റുന്നു. അമ്മയുടെ ഏറ്റവും അടുത്ത്, ശരീരത്തിന്റെ ഭാഗമായിരുന്ന എനിക്ക് അമ്മയ്ക്കുവേണ്ടി ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്തൊരു നിസ്സഹായാവസ്ഥ.

വന്നയുടനെ അടുത്ത ആസ്‌പത്രിയിലേക്ക്. അതിനുശേഷം എല്ലാവരുടേയും മുഖത്തൊരു പരിഭ്രമം. വളരെ സൂക്ഷിക്കണം കൃത്യമായി മരുന്നു കഴിക്കണം. എനിക്കുവേണ്ടിയാണ്. എന്നെപ്പറ്റിമാത്രമാണോ നിങ്ങളൊക്കെ ചിന്തിക്കുന്നത്?

ഒരു ദിവസം ഡോക്‌ടറെ കണ്ടപ്പോഴാണ് അമ്മയോടു ചോദിച്ചത്, ഞാൻ ആണോ പെണ്ണോ എന്ന് അറിയേണ്ടേ എന്ന്. ഡോക്‌ടർ പറയില്ല. എനിക്കുറപ്പായിരുന്നു. അവർക്കതു പറഞ്ഞുകൂടാ. എന്നാലും അമ്മയോടു ചോദിച്ചു.

‘‘എന്തായാലും എന്റെ കുഞ്ഞിനെ ആരോഗ്യത്തോടെ കിട്ടിയാൽ മതി.’’ എനിക്ക് അമ്മയോടു ബഹുമാനം തോന്നി. പക്ഷേ, ഒരു പ്രാവശ്യം കൂടി ഡോക്‌ടർ അതു ചോദിക്കും എന്ന് അമ്മ ആഗ്രഹിച്ചതുപോലെ തോന്നി.

പിന്നെയങ്ങോട്ട് ഒരുതരം കഠിന തപസ്സായിരുന്നു. എല്ലാം എനിക്കുവേണ്ടി. അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിൽത്തന്നെ എന്നെ പൂർണവളർച്ച എത്തിക്കുക. അതിനുള്ള ഒരു ഭഗീരഥപ്രയത്നമാണ് പിന്നെക്കണ്ടത്.

അങ്ങനെ സമയമടുത്തു. നാളെയാണത്. ഡോക്‌ടർ പറയുന്നത് ഞാൻ കേട്ടു, നാളെ ഓപ്പറേഷൻ. എന്നെ കേടുകൂടാതെ പുറത്തെടുക്കാൻ. എനിക്കും സന്തോഷം തോന്നി. കാരണം, ഒരായുസ്സിന്റെ വേദന മുഴുവൻ ദിവസങ്ങളിൽ അമ്മയനുഭവിച്ചിരുന്നു. ഇനിയും വേദനിപ്പിക്കാതെ കഴിഞ്ഞല്ലോ.

നാളെ ഞാൻ പുറത്തുവരും അപ്പോൾ കാണാം.                                      മുത്തശ്ശാ, നന്ദി എല്ലാത്തിനും നന്ദി.                                           ഞെട്ടിയുണർന്നു. ചുറ്റും  ഇരുട്ടുമാത്രം. എന്റെ മോൻ എവിടെ?