Thursday, August 26, 2021

ദശപുഷ്പോദ്യാനം [കാനന ക്ഷേത്രം - 15] കാനന ക്ഷേത്രത്തിൽ ദശപുഷ്പ്പോദ്യാനം ഒരുങ്ങിക്കഴിഞ്ഞു,. പുഷ്പ്പങ്ങൾ എന്നു പറയുമ്പഴും ഇലകൾക്ക് പ്രാധാന്യമുള്ള ഔഷധചെടികളാണ് ദശപുഷ്പ്പങ്ങൾ.കറുക ഒഴിച്ച് എല്ലാം പുഷ്പ്പിക്കും. അതു കൊണ്ടാകാം ഇവയിൽ കറുകയ്ക്കാണ് ശ്രേഷ്ഠ സ്ഥാനം.ഹൈന്ദവാചാരപ്രകാരം വിശേഷ ദിവസങ്ങളിൽ " പത്തൂവ്വ് " ചൂടുക എന്ന ചടങ്ങ് പ്രധാനമാണ്. അഷ്ടമംഗല്യത്തിലും മംഗളകർമ്മങ്ങളിലും ദശപുഷ്പ്പം പ്രധാനമാണ്. വൃത്താകൃതിയിലുള്ള ഒരു തറ കെട്ടി, അതിനെ പത്തുഘണ്ഡങ്ങളായി തിരിച്ച് പത്തു പൂവ് കൃഷി ചെയ്ത ദശപുഷ്പോദ്യാനം പൂർത്തി ആയി .ഒരോന്നിൻ്റെയും പേരും,സംസ്കൃതനാമവും, ദേവ സങ്കൽപ്പവും,ഔഷധ ഗുണവും താഴെക്കൊടുക്കാം1. കറുക. _ ബ്രഹ്മാവ് -ശതപർവ്വിക.- ബുദ്ധിശക്തി, ഓർമ്മശക്തി2 .കൃഷ്ണ ക്രാന്തി - ശ്രീ കൃഷ്ണൻ - ഹരികോന്തിജ-രക്തശുദ്ധി,മുടി വളരാൻ3. തിരുതാളി - ശിവൻ. - ലക്ഷ്മണ - വന്ധ്യത, പിത്തരോഗങ്ങൾ4. നിലപ്പന- കാമദേവൻ -താലപത്രിക - വാജീകരണം, മഞ്ഞപ്പിത്തം5. പൂവ്വാംകുരുന്നില - ശ്രീ ഭഗവതി - സഹദേവി - വിഷഹാരി രക്തശുദ്ധി6. ഉഴിഞ്ഞ - ഇന്ദ്രൻ - ഇന്ദ്രവല്ലി -മുടി കൊഴിച്ചിൽ, വാതം7. മുക്കൂററി - ശ്രീപാർവ്വതി -ജലപുഷ്പ്പം - രക്തശ്രാവം - അർശസ് [ പൈൽസ്)8. കയ്യൂന്നി-വരുണൻ - കേശരാജ_ കാഴ്ച്ച ശക്തി, മുടി വളരാൻ9. ചെറൂള- യമൻ - ഭദ്യക - വൃക്കരോഗം, മൂത്രത്തിൽ കല്ല്, വിഷഹാരി10.മുയൽചെവിയൻ - ശിവൻ - സംഭാരി - നേത്രരോഗങ്ങൾ, ഇ.എൻ.ടി ദേവസങ്കൽപ്പങ്ങൾ ചിലി ട ങ്ങളിൽ വ്യത്യസ്ഥമായിക്കാണാറുണ്ട്. ദശപുഷ്പ്പം അരച്ച് മോരിൽക്കലക്കി കുടകപ്പാലയില കമ്പി ളാക്കി അതിൽ ഇതു പകർന്നു കഴിക്കുന്ന ഒരൗഷധ പ്രയോഗം തന്നെയുണ്ട്. അതൊരാ ചാരത്തിൻ്റെ ഭാഗമായി ചെയ്തു കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും കർക്കിടക മാസത്തിൽ. ഒരോന്നായി പൂർത്തി ആയി വരുന്നു. അടുത്തത് എഴുത്തുപുര [ പർണ്ണശാല ].

Wednesday, August 25, 2021

വനതീർത്ഥം [ കാനനക്ഷേത്രം,,, - 14 ]എൻ്റെ കാനനക്ഷേത്രസങ്കൽപ്പത്തിൽ ഒരു ചെറിയ ജലാശയം കൂടി .കാനന ക്ഷേത്രത്തിൻ്റെ പ്രധാന കവാടത്തിന് വലത്തു വശത്ത് ഒരു ചെറിയ ജലാശയം കൂടി പ്ലാനിലുണ്ട്.പക്ഷിമൃഗാദികൾക്ക് എധേഷ്ട്ടം വന്നു വെള്ളം കുടിയ്ക്കാനുള്ള ഒരിടം.അതു പോലെ ഒരാൾക്ക് ഇറങ്ങിക്കുളിയ്ക്കാനുള്ള സൗകര്യമുള്ള ഒരു ചെറിയ സരസ്സ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്ഉണ്ടായിരുന്ന ജലാശങ്ങൾ വരെ രൂപമാറ്റം സംഭവിച്ച ഈ കാലത്ത് കി നറുകളും കുളങ്ങളും പുനരുദ്ധരിക്കാനുള്ള പദ്ധതികൾ പലതും കടലാസിലൊതുങ്ങുന്നു. അതിനെതിരേ ഒരു ബോധവൽക്കരണം കൂടി ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.ഒരാമ്പൽപ്പൊയ്കയായി അതു രൂപാന്തിരംപ്രാപിയമ്പൊൾ ഈ കാനനക്ഷേത്രത്തിന് അതൊരു തിലകക്കുറി ആയി മാറുന്നു.

Sunday, August 22, 2021

ഓണവില്ല് [നാലുകെട്ട് - 348] പണ്ട് ഓണാഘോഷത്തിൻ്റെ പ്രധാന വിനോദമാണ് വില്ലുകൊട്ട്. അതുകൊണ്ടാണ് ഈ തന്ത്രി വാദ്യത്തിന് ഓണവില്ല്എന്നു പേരു വന്നത്. അതിൻ്റെ പാത്തി പന കൊണ്ടും, കവുങ്ങു കൊണ്ടും, മഹാഗണി കൊണ്ടും ഉണ്ടാക്കിക്കണ്ടിട്ടുണ്ട്. അതിൻ്റെ ഞാൺ മുളകൊണ്ടാണ്. കേരളത്തിൽ മാത്രം കാണുന്ന ഒരു വാദ്യോപകരണമാണിത്. എടക്കാ കൊട്ടുന്ന പോലെ ഒരു കൈ കൊണ്ടാണ് ഇത് കൊട്ടുക. വില്ല് മാറത്ത് ചേർത്തുവച്ച് വലതു കയ്യിൽ കോലു പിടിച്ചാണ് കൊട്ടുക. പണ്ട് ഓണക്കാലത്ത് വില്ലിൻ്റെ ശബ്ദം കേൾക്കാത്ത വീടുകൾ ഇല്ല തന്നെ. അനന്ത സാദ്ധ്യതയുള്ള ഈ വാദ്യോപകരണം ഒരു ഓണക്കാലവിനോദം മാത്രമായി ഒതുങ്ങി. വില്ലിന്മേൽ തായമ്പക മേളം എന്നിവ ഭംഗിയായി ഇതിൽ കൊട്ടാൻ സാധിക്കും. വില്ലിൽ മേൽ തായമ്പക ഈ കാലത്തും കാണാറുണ്ട്.അതു പോലെ വില്ലടിച്ചാൻ പാട്ട് പലരുകൂടി നടത്തുന്നതും കണ്ടിട്ടുണ്ട്. ഓണവില്ലിൻ്റെ ദൈവിക പ്രാധാന്യത്തിന് ഒരു കഥയുണ്ട്. വാമനൻ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുമ്പോൾ ,ബലി ഭഗവാൻ്റെ അവതാരകഥകൾ അറിയാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. അപ്പോൾത്തന്നെ വിശ്വകർമ്മാവിനെ വരുത്തി അവതാരകഥകൾ കൊത്തിവച്ച ഒരു മനോഹര വില്ല് ബലിക്ക് നൽകുന്നു. ഇന്നും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണ നാളിൽ ആവില്ലു സമർപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. ആവില്ല് നിർമ്മിക്കാനുള്ള അവകാശം ഒരുകടുംബക്കാർക്കു മാത്രമേ ഒള്ളു. വൈദദ്ധ്യം ഉണ്ടെങ്കിൽ എടക്കാ ഉപയോഗിക്കുന്ന ഏതവസരത്തിലും പകരമായി ഉപയോഗിക്കാൻ പോന്ന ഒരു ഉപകരണമാണിത് ....ഓണാശംസകൾ....

Thursday, August 19, 2021

നമ്പ്യാത്തൻ്റെ അമൃതേത്ത്... പുതിയ പുസ്തകം പണിപ്പുരയിൽ നമ്പൂതിരിമാരുടെ പരമ്പരാഗതമായ ആഹാരരീതി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറായി വരുന്നു. ഇതൊരാധികാരിക ഗ്രന്ഥം എന്ന അവകാശവാദമില്ല. മുത്തശ്ശനും, മുത്തശ്ശിയും മറ്റു പൂർവ്വസൂരികളും പറഞ്ഞു പകർന്നു കിട്ടിയ അനുഭവങ്ങൾ കോർത്തിണക്കിയ ഒരു രുചിക്കൂട്ട് അവതരിപ്പിക്കാനുള്ള ഒരു ശ്രമമായി മാത്രം ഇതിനെക്കണ്ടാൽ മതി. സസ്യാഹാര രീതിയുടെ ഒരു ഉത്തമ മാതൃകയാണ് നമ്പൂതിരിമാരുടെ പരമ്പരാഗതമായ പാചക രീതി. മനുഷ്യന് മരുന്നിനെക്കാൾ ആവശ്യം സമീകൃതാഹാരമാണ് എന്ന ചിന്തയാണ് ഇങ്ങിനെയുള്ള ഒരു ദ്യമത്തിന് പ്രേരകശക്തി. മാത്രമല്ല മാനസികമായിപ്പോലും സ്വാധീനിയ്ക്കാൻ കെൽപ്പുള്ള ഈ തനതു രീതിയിലേയ്ക്ക് ലോകം മാറി വരുന്ന കാലം വിദൂരമല്ല. ഉദാഹരണത്തിന് നമ്മുടെ ബലിസദ്യ .കുരുമുളക്‌ വെന്ത വെളിച്ചണ്ണ അല്ലങ്കിൽ നെയ്യ്, തവിട് കളയാത്ത ഉണക്കലരിച്ചോറ്, പാലും, പഴവും കട്ട ത്തൈരും, നാടൻ ശർക്കരയിൽ അടപ്രഥമൻ, പഴ പ്രഥമൻ, പഞ്ചാമൃതം, ഇഞ്ചിത്തൈര്ക ദളിപ്പഴം ശർക്കര. അതും തൂശനിലയിൽ ലോകാരോഗ്യ സംഘടന വരെ അംഗീകരിച്ച ഈ ആഹാരരീതി അന്യം നിന്നുപോകാതെ സംരക്ഷിക്കപ്പെടേണ്ടതാണ് പക്ഷേ ഒരത്ഭുതമായി നില നിൽക്കുന്നത് പ്രോട്ടീൻ ധാരാളമായി അടങ്ങിയ പയർവർഗ്ഗങ്ങൾ ആ ആഹാരക്രമത്തിൽ കാണുന്നില്ല എന്നുള്ളതാണ്,.ഈ അവസരത്തിൽ പ്രസിദ്ധ ആയൂർവേദ ഭിഷ ക് ഗ്വരനും, സാഹിത്യകാരനും ആയിരുന്ന മഠം ശ്രീധരൻ നമ്പൂതിരിയുടെ ഒരു കവിതാ ശകലമാണ് ഓർമ്മപരുന്നത്. " പത്ഥ്യമുണ്ടങ്കിൽ രോഗിക്ക് ഫലമെന്തൌഷധത്തിനാൽ പത്ഥ്യമില്ലങ്കിൽ രോഗിക്ക് ഫലമെന്തൗഷധത്തിനാൽ "

Thursday, August 5, 2021

ചോക്ലേറ്റിന് പകരം പ്ലാവിൻ തൈ [ അച്ചു ഡയറി-4 40]മുത്തശ്ശാ അച്ചൂന് ചക്കപ്പഴം നല്ല ഇഷ്ട്ടാ. നാട്ടിലേ തേൻവരിക്ക! വായിൽ വെള്ളം വരുന്നു.അന്ന് എത്രവലിയ ചക്കയാ പറിച്ചു വച്ച് പഴുപ്പിച്ചത്.എന്തു മധുരമാ. ഇന്നും അതിൻ്റെ രുചി നാവിലുണ്ട്. അന്നതിൻ്റെ കരു മുഴുവൻ പാകി മുളപ്പിച്ചു. അമ്പതോളം തൈകൾ. അത് ഒരോന്നും പറിച്ച് കൂട്ടിലാക്കി. അത് വളരുന്നത് അച്ചൂ നൽഭുതമായി. എത്ര പെട്ടന്നാ.നാട്ടിലെ സ്കൂളിൽ മൂന്നു മാസം അച്ചു പോയില്ലേ.അച്ചൂന് ഏറ്റവും ഇഷ്ടമുള്ള കാലമായിരുന്നു. ഉച്ചക്ക് സ്ക്കൂളിൽ എല്ലാവരും വട്ടത്തിലിരുന്ന് ഉപ്പുമാവ് കഴിക്കും.നിലത്തിരുന്ന്. യാതൊരു ടേബിൾ മാനേഴ്സും ഇല്ലാതെ. എൻ്റെ ബർത്ത് ഡേക്ക് കൂട്ടുകാർക്ക് എന്താ കൊടുക്കണ്ടത്. ചോക്ലേറ്റ്? അതു വേണ്ട. നമുക്ക് അവർക്ക് ഒരോ പ്ലാവിൻ തൈ കൊടുത്താലോ? ഇന്നുവരെ ആരും ബർത്ത് ഡേയ്ക്ക് കൂട്ടുകാർക്കു ഇങ്ങിനെ ഒരു സമ്മാനം കൊടുത്തിട്ടുണ്ടാകില്ല.അന്ന് ടീച്ചർ അച്ചുവിനെ കെട്ടിപ്പിടിച്ചു. " മിടുക്കൻ ,കുട്ടികൾ ഇങ്ങിനെ വേണം" സ്കൂളിൽ അന്ന് അസംബ്ലി വിളിച്ചു കൂട്ടി എല്ലാവരുടേയും മുമ്പിൽ വച്ചാണ് അച്ചു എല്ലാവർക്കും ബർത്ത് ഡെ ഗിഫ്റ്റ് കൊടുത്തത്‌. ഇന്ന് ആ കൂട്ടുകാരൊക്കെ നാട്ടിലുണ്ടാവും.അവർ വീട്ടിൽ ആ പ്ലാവ്വ് വച്ചിട്ടുണ്ടാവും. അതു വളർന്നിട്ടുണ്ടാകും. മുത്തശ്ശാ അച്ചൂന് നാട്ടിലേയ്ക്ക് വരാൻ തോന്നണു.

വനവൽക്കരണത്തിന് ഒരജ്ഞാത സുഹൃത്തിൻ്റെ കൈത്താങ്ങ്ഫലവൃക്ഷങ്ങൾ ,ഔഷധ സസ്യങ്ങൾ, അപൂർവ്വമായ മറ്റു മരങ്ങൾ ഉൾപ്പടെ ഒരേക്കർ സ്ഥലം വനംപിടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പ്രതികരണങ്ങൾ പലതരത്തിലായിരുന്നു. പ്രകൃതി സ്നേഹികൾ അഭിനന്ദിച്ചു. ചിലർ കളിയാക്കി, ചിലർ സഹായിച്ചു.ഇന്നലെയാണ് എന്നെ അത്ഭുതപ്പെടുത്തിയ ഒരു ഫോൺ വിളി ."പത്രത്തിലൂടെ അങ്ങയുടെ മഹത്തായ പ്രവർത്തനങ്ങൾ അറിഞ്ഞു. ഒരേക്കർ സ്ഥലത്തിനു ചുറ്റും കയ്യാല വച്ച് അതിനു മുകളിൽ രാമച്ചം വയ്ച്ചുപിടിപ്പിക്കാൻ രാമച്ചം അന്വേഷിക്കുന്നു എന്നറിഞ്ഞു. ആവശ്യമുള്ളത് ഞാനവിടെ എത്തിച്ചു തരാം"രാവിലെ 170 പുവട് രാമച്ചവും, മറ്റ് അപൂർവ്വ ഫലവൃക്ഷത്തൈകളും ഇവിടെ എത്തിച്ചു തന്നു. തോണിപ്പാറ തോമ്മസ്. എനിക്കു മുമ്പ് പരിചയമില്ല. കണ്ടിട്ടില്ല. ഇപ്പഴും കാണാൻ സാധിച്ചില്ല. അത്ഭുതം തോന്നി. മണ്ണിനെ സ്നേഹിക്കുന്ന, പ്രകൃതിയെ ഇഷ്ടപ്പെടുന്ന ജാഢകളില്ലാത്ത ആ അജ്ഞാത സുഹൃത്തിനോടെനിക്കു് ആദരവ് തോന്നി. കാണണം. ഒരിയ്ക്കൽ പോയിക്കാണണം. ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരണം