Saturday, September 19, 2026
വർക്ക് അറ്റ് ഹോം" [കീശക്കഥകൾ - 310]ലോകത്തിലെ ഏറ്റവും തിരക്കുപിടിച്ച ദുബായ് നഗരം, സുഖലോലുപമായ ജീവിതം. കഴിഞ്ഞ ഇരുപത് വർഷമായി അവിടെ ജോലി ചെയ്യുന്നു. ആണ്ടിലൊരിക്കൽ നാട്ടിൽ വരും. ഇപ്പോൾ നാട്ടിൽ തറവാടിനടുത്ത് മോഹിച്ചൊരു വീടുവച്ചു. എന്നാൽ അവിടെയൊന്ന് താമസിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു മാസം ലീവും ഒരു മാസം 'വർക്ക് അറ്റ് ഹോമും' കിട്ടിയിരിക്കുന്നു.പുലർച്ചെ നാലുമണിക്ക് അമ്പലത്തിൽനിന്നുള്ള സുപ്രഭാതം കേട്ടാണ് ഉണരുക. കുളി കഴിഞ്ഞ് അതിരാവിലെ കുടുംബക്ഷേത്രത്തിൽ പോകും. മുക്കുറ്റിപ്പൂവും ചൂടി, പ്രദക്ഷിണം വച്ച്, തൊഴുതു പ്രസാദവും വാങ്ങിപ്പോരും. തൃമധുരം കഴിച്ച്, തീർത്ഥം സേവിച്ച്, ചന്ദനവും തൊട്ട് നിൽക്കുമ്പോൾ ഇന്നോളം കിട്ടാത്തൊരു ശാന്തത... ഒരു വല്ലാത്ത പോസിറ്റീവ് എനർജി!പക്ഷേ, തിരിച്ചെത്തിയാൽ ഉടൻ അടുക്കളയിൽ കയറണം. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ അടുക്കളയിൽത്തന്നെ. എന്തുമാത്രം വിഭവങ്ങളാണ് ഉണ്ടാക്കേണ്ടത്! അതിനിടയിൽ പാലുകാരൻ വൈകിയെത്തും, കറണ്ട് പോകും, ടാങ്കിലെ വെള്ളം തീരും, ഇന്റർനെറ്റ് കണക്ഷനും കട്ടാകും. ഇതെല്ലാം ഇന്നെന്നെ വല്ലാതെ വലയ്ക്കുന്നു; ദുബായിലായിരുന്നപ്പോൾ ഇതൊന്നുമറിയേണ്ടി വന്നിരുന്നില്ല.സാധനങ്ങൾ വാങ്ങാൻ ഈ ഗ്രാമത്തിൽനിന്ന് ഒരുപാട് ദൂരം സഞ്ചരിക്കണം. ഇടിഞ്ഞുപൊളിഞ്ഞ ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര ദുസ്സഹമാണ്. ഇവിടെ യാത്രയൊരു പേടിസ്വപ്നം തന്നെ. വീട്ടിൽ സഹായത്തിന് പണിക്കാരെയും കിട്ടാനില്ല. അടിച്ചുവാരിത്തുടച്ച് വീട് വൃത്തിയാക്കുന്നത് വരെ തനിയെ ചെയ്യണം.അതിനിടയിൽ പറമ്പിൽ പണിക്കാരുണ്ടെങ്കിൽ അവർക്ക് ആഹാരം കൊടുക്കണം. ചുരുക്കത്തിൽ 'വർക്ക് അറ്റ് ഹോം' ഇവിടെ വലിയൊരു വെല്ലുവിളിയായി മാറി. നെറ്റ് എപ്പോഴാണ് പോകുന്നതെന്ന് ഒരു നിശ്ചയവുമില്ല. പോരാത്തതിന് പവർകട്ടും. കറണ്ടില്ലാത്ത അവസ്ഥ ദുബായിൽ അനുഭവിച്ചിട്ടേയില്ലായിരുന്നു.ബന്ധുക്കളെയും സുഹൃത്തുക്കളെയും അതൃപ്തി വരാതെ നോക്കുക എന്നത് മറ്റൊരു ഭാരിച്ച ഉത്തരവാദിത്തമാണ്. അതിനിടയിലാണ് ഗ്യാസ് തീർന്നത്. അടുത്ത സിലിണ്ടറിനായി ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ഒടുവിൽ അമിതവില നൽകി പ്രൈവറ്റ് ഗ്യാസ് വാങ്ങി.ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ന് ഞാനൊരു തികഞ്ഞ മലയാളി വീട്ടമ്മയായി മാറിയിരിക്കുന്നു. പതിയെ ഈ അസൗകര്യങ്ങളുടെ ഭംഗി പോലും ഞാൻ ആസ്വദിച്ചു തുടങ്ങി. രണ്ടു മാസം കടന്നുപോയതറിഞ്ഞതേയില്ല. ഇനി തിരിച്ച് മഹാനഗരത്തിലേക്ക് പോകുന്നത് ആലോചിക്കാൻ പോലും വയ്യാത്ത അവസ്ഥയായി. ഒടുവിൽ, ഞാൻ ശരിക്കും എന്റെ 'വർക്ക് അറ്റ് ഹോം' സ്നേഹിച്ചു തുടങ്ങിയിരുന്നു.
Subscribe to:
Posts (Atom)
