Thursday, August 13, 2026

മള്ളിയൂർ മഹാഗണപതി ക്ഷേത്രം [ഉണ്ണിയുടെ യാത്രകൾ - 15] ഋഷിവര്യനായ ആ ഭാഗവതസത്തമൻ്റെ ദിവ്യമായ ഓർമ്മയോടെയാണ് മള്ളിയൂരിൽ എത്തിയത്. ദ്വാപരയുഗത്തിൽ പാണ്ഡവർ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കുന്ന ഈ ബീജഗണപതി പ്രതിഷ്ഠ കുറേ അധികം കാലം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നുവത്രേ. പിൽക്കാലത്ത് മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പര ദേവതാ സങ്കൽപ്പത്തിലേയ്ക്ക് വന്നപ്പോൾ മുതലുള്ള പടിപടി ആയ വളർച്ച ഇന്ന് ഒരു മഹാക്ഷേത്രത്തിൻ്റെ പദവിയിൽ എത്തി നിൽക്കുന്നു.പ്രസിദ്ധമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രം. തൻ്റെ ഇഷ്ടദേവൻ്റെ മുമ്പിൽ ഭാഗവത പാരായണം ഒരു തപസായി അദ്ദേഹം കൊണ്ടു പോയിരുന്നു. അദ്ദേഹത്തിൻ്റെ നിഷ്ക്കളങ്ക ഭക്തിയിൽ സംപ്രീതനായി സാക്ഷാൽ ശ്രീകൃഷണൻ കഥകൾ കേൾക്കാനിഷ്ടമുള്ള ഉണ്ണികൃഷ്ണൻ്റെ ഭാവത്തിൽ വിഘ്നേശ്വരൻ്റെ മടിയിൽ സന്നിഹിതനായതായി എന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ ഭാഗവത പാരായണം കേൾക്കാൻ സാക്ഷാൽ ഭഗവാൻ തന്നെ വിഘ്നേശ്വരൻ്റെ മടിയിൽ വന്നിരുന്ന് മള്ളിയൂരിന് ദർശനം നൽകി എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു - അങ്ങിനെ മള്ളിയൂർ മഹാഗണപതിയുടെ മടിയിൽ ഉണ്ണികൃഷ്ണൻ ഇരിക്കുന്ന ഒരപൂർവ സങ്കൽപ്പം അവിടെ ഉടലെടുത്തു. മള്ളിയൂർ ഇന്നില്ല. പക്ഷേ അദ്ദേഹം വിഷ്ണു പാദം പൂകിയതിന് ശേഷവും ആ അദമ്യമായ ഭക്തിയുടെ പരിവേഷത്തിൽ ആ ക്ഷേത്രം ഉത്തരോത്തരം പുരോഗമിച്ചു. " ഭാഗവതഹംസ വിഹാരം" എന്ന മള്ളിയൂർ സ്മൃതി മണ്ഡപത്തിൻ്റെ പണികൾ തുടങ്ങിക്കഴിഞ്ഞു. പരിപാവനമായ ഒരാ ശ്രമസങ്കൽപ്പത്തിൽ ഉയരുന്ന സ്മൃതിമണ്ഡപം വിവിധ ആദ്ധ്യാത്മിക പരിവേഷത്തിന് തുടക്കം കുറിക്കുന്നു.ഭീമമായ തുക ആവശ്യമുള്ള ആ സംരംഭം ഒരു വലിയ ആദ്ധ്യാത്മിക വിദ്യാലയമായി വികസിക്കട്ടെ. മള്ളിയൂരിൻ്റെയും അദ്ദേഹത്തിൻ്റെ പ്രിയ പത്നിയുടേയും ഓർമ്മക്കായി ഒരു " ശങ്കര സ്മൃതി മണ്ഡപം" ഉയർന്നു കഴിഞ്ഞു. ഭാഗവതഹംസത്തിൻ്റെ ശങ്കര സ്മൃതിനാലു ഹംസങ്ങളാൽ അലംകൃതമായ ഒരു മണ്ഡപമാണ്. അവിടത്തെ ജലധാരകളും, ദീപാലങ്കാരങ്ങളും, മന്ത്രധ്വനികളും ഭക്തിയുടെ ഒരു വല്ലാത്ത ഭാവത്തിലേയ്ക്ക് നമ്മേ ആവാഹിക്കുന്നു. അദ്ദേഹത്തിൻ്റെ പഴയ തറവാട് പൊളിച്ചുമാറ്റി ഒരു വലിയ കെട്ടിട സമുച്ചയം തന്നെ അവിടെ ഉയർന്നു. അവിടെയും ഒരത്ഭുതം നമ്മെക്കാത്തിരുപ്പുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മുറിയിലെ തറ പൊളിച്ചപ്പോൾ അതിനു ചുവട്ടിൽ ലക്ഷണമൊത്ത ഒരു വലിയ കിനർ തെളിഞ്ഞു വന്നു. ആ മണിക്കിനർ പരിപാവനമായി ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പുതിയ കെട്ടിട സമുച്ചയത്തിൻ്റെ മുറ്റത്ത് ആ തറവാടിൻ്റെ കാലപ്പഴക്കത്തിൻ്റെ അടയാളമായി സംരക്ഷിച്ചിരിക്കുന്നു