Saturday, July 24, 2021

ഞങ്ങളുടെ പ്രിയപ്പെട്ടതായൻ.[ നാലുകെട്ട് - 346] ഈ തറവാടിനെപ്പറ്റിപ്പറയുമ്പോൾ ചെമ്പകംപറമ്പിൽ രാമൻ നായർ എന്നതായനെ ഓർക്കാതെ വയ്യ. ഒരു കാലത്ത് ഈ കൂടുംബത്തിലെ എല്ലാമായിരുന്നു തായൻ.സു:ഖങ്ങളിൽ ഒപ്പം നിന്നു.. കൃഷിപ്പണിയുടെ മുഴുവൻ ചുമതല. അന്ന് പാടത്ത് പൂട്ടാൽ കാളകളെ വളർത്തിയിരുന്നു. അതിൻ്റെ പരിപാലന ചുമതല മുഴുവൻ തായനായിരുന്നു. എല്ലാ ദിവസവും പണിക്കാർ എല്ലാവർക്കും ആഹാരം കൊടുക്കണം. പച്ചക്കറി നുറുക്കിത്തരുന്നതു മുതൽ തുടങ്ങും ആ സേവനം. വിശേഷ ദിവസങ്ങളിൽ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പ്രവർത്തനനിരതമാകും. ധാരാളം സംസാരിക്കുന്ന മനസിൽ ഒട്ടും കളങ്കമില്ലാത്തതായൻ ഞങ്ങൾക്ക് ഒരു ജേഷ്ട്ട സഹോദരൻ്റെ കൂട്ടായിരുന്നു. ഒരിക്കൽ പഴുക്കാപറിക്കാൽ അരിവാതോട്ടിയുമായി കമുകിൽക്കയറിയതാണ്. തൊട്ടി പിടിവിട്ട് തായൻ്റെ കയ്യിലെ മസ്സിൽ പിളർത്തിക്കൊണ്ട് താഴെപ്പതിച്ചു.ചൊരയിൽ കുളിച്ച് തായൻ ഒരു വിധം ഉർന്നിറങ്ങി. അന്ന് എല്ലാവരേയും ദുഃഖത്തിലാഴ്ത്തിയ സംഭവം. ഒരു മാസമെടുത്തു പൂർണ്ണമായി സുഖപ്പെടാൻ. ശരിയ്ക്കുമാറുന്നതിന് മുമ്പും അച്ഛൻ വിലക്കിയിട്ടും തായൻ വന്നു പറ്റുന്ന പണികൾ എടുത്തിരുന്നു. തറവാടിൻ്റെ വടക്കുവശത്തുള്ള അറുപത് സെൻ്റ് സ്ഥലം സൗജന്യമായി തായനെഴുതിക്കൊടുത്തപ്പോൾ അച്ഛൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. ഈ തറവാടിനു വേണ്ടി ജീവിതകാലം മുഴുവൻ പണി എടുത്തതാണ്,നമ്മുടെ കുടുംബത്തിലെ ഒരംഗത്തിനു കൊടുത്ത വീതമായി ഇതുകണക്കാക്കിയാൽ മതിയെന്ന് .അത്ര മാത്രം ഈ തറവാടിന് വേണ്ടി കഷ്ട്ടപ്പെട്ടിട്ടുണ്ട് തായൻ. പിൽക്കാലത്ത് മക്കളെല്ലാം നല്ല നിലയിലെത്തി. സാമ്പത്തികമായി നല്ല ഉയരത്തിലെത്തിയിട്ടും തായനൊരു മാറ്റവുമില്ലായിരുന്നു.പതിവുപോലെ ഈ കുടുംബത്തിൻ്റെ സഹായി ആയിത്തന്നെ തുടർന്നു. അവസാനം അസുഖം വന്ന് വയ്യാണ്ടാകുന്നതുവരെ. അസുഖം ബാധിച്ചു കിടന്ന തായനേ മക്കൾ പരിചരിച്ച രീതി സമാനതകളില്ലാത്തതായിരുന്നു. ഇന്നലെ നമ്മളെ എല്ലാം ദുഖത്തിലാഴ്ത്തി തായൻ നമ്മേ വിട്ടുപിരിഞ്ഞു.ദുഖത്തോടെ പ്രണാമം

Monday, July 19, 2021

മനുഷ്യ രൂപത്തിലൊരു ഔഷധത്തോട്ടം.[ എൻ്റെ കാനന ക്ഷേത്രം - 4 ] എൻ്റെ കാനന ക്ഷേത്രം എന്ന സങ്കൽപ്പം നാല് ഭാഗങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. സർപ്പക്കാടും മുല്ലയ്ക്കൽ ക്ഷേത്രവും ഒന്ന്. രണ്ടാമത് നക്ഷത്ര വനം.മൂ ന്ന് നവഗ്രഹോ ദ്യാനം.നാലാമത്തേതാണ് ഈ മനുഷ്യരൂപത്തിലുള്ള ഔഷധോദ്യാനം. ആദ്യമായി നീണ്ടു നിവർന്നു കിടക്കുന്ന ഒരു മനുഷ്യരൂപം രൂപപ്പെടുത്തും. മനുഷ്യൻ്റെ പ്രധാനാവയവങ്ങൾക്കാവശ്യമായ ഔഷധങ്ങൾ യഥാസ്ഥലത്ത് പന്ത്രണ്ട് ഭാഗങ്ങളായി രൂപപ്പെടുത്തും. അത് ഈ ഒരോ അവയവങ്ങളുടെ സ്ഥാനത്തും വച്ചുപിടിപ്പിക്കും.അറുപത് തരം ഔഷധങ്ങൾ വേണം ഇതിന്. ഇത് മുഴുവൻ സംഘടിപ്പി ക്കുന്നതിന് ഒരു ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും. ശ്രമിച്ചു നോക്കാം. നടക്കും. ഉദാഹരണത്തിന് തലമുടിയുടെ ഭാഗത്ത് മുടി വളർച്ചക്കു'ള്ള നീലയമരി, കൃഷ്ണ തുളസി കയ്യുന്നി. ബുദ്ധിശക്തിക്ക് ബ്രഹ്മി, വയമ്പ്, ശംങ്കുപുഷ്പ്പം. കണ്ണ്, മൂക്ക്, വായ്, ചെവി- നന്ത്യാർവട്ടം ചെറുചിര, കറുക. പല്ലുവേദനക്ക് ചങ്ങലംപരണ്ട. അങ്ങിനെ പോകുമ്പോൾ എല്ലാ അവയവങ്ങളുടെ സ്ഥാനത്തും അത്യാവശ്യമുള്ള ഔഷധസസ്യങ്ങൾ ഉണ്ട്. അവയൊക്കെ ക്കണ്ടു പിടിച്ച് കൃഷി ചെയ്യുമ്പോൾ ഒരു മനുഷ്യരൂപം രൂപപ്പെടും.സാധാരണക്കാർക്കു പോലും ഈ ഔഷധങ്ങൾ എങ്ങിനെ നമുക്ക് പ്രയോജനപ്പെടും എന്നു മനസിലാകും. ഇത് അത്ര എളുപ്പമുള്ള പണി അല്ലന്നറിയാം പക്ഷേ അറിവുള്ളവരുടെ, ഈ ആശയത്തോട് പ്രതിപത്തിയുള്ളവരുടെ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കട്ടെ.ഈ സംരംഭത്തിന് എല്ലാ സഹായവും ചെയ്തു തരാം എന്നേറ്റ ഒരു മഹത് വ്യക്തിയുണ്ട്. കാർഷിക കോളേജിലെ ഹോൾട്ടികൾച്ചർ പ്രഫസർ ആയിരുന്നDr.എ.രാജഗോപാലൻ നായർ. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു..

Saturday, July 17, 2021

അഡ്വഞ്ചർ സ്റേറാറി [കീശക്കഥകൾ - 140]സ്റ്റാർ ഹോട്ടലിലെ ൻ്റെ റോയൽസ്യൂട്ടിൽ വട്ടത്തിലുള്ള മേശക്കു ചുറ്റും ഇരുപത് സീറ്റുകൾ." മുത്തശ്ശാ ഒരു ഫാമിലി ഗെററ് ടുഗതർ വരണം. നീരജിൻ്റെ ഫാമിലിയും ഉണ്ടാകും "മകളുടെ മകളാണ്. പൂജ.കുസൃതിക്കുടുക്ക .ഇന്ന് എന്താണാവോ കറുമ്പ്.ഞങ്ങൾ അവിടെച്ചെല്ലുമ്പോൾ എല്ലാവരും എത്തിയിരുന്നു. ഒരോരുത്തർക്കും സീററ് നിശ്ചയിച്ചിട്ടുണ്ട്. മക്കളും മരുമക്കളുമായി ഇരുപത് പേര്.ഒരു വശത്ത് ഞങ്ങളും മറുവശത്ത് നീരജിൻ്റെ കുടുംബവും. എല്ലാവരും ഇരുന്നു. വിഭവസമൃദ്ധമായ ആഹാരം മേശപ്പുറത്ത് നിരന്നു,. പൂജ എഴുനേറ്റ് എല്ലാവരേയും പരിചയപ്പെടുത്തി.." ഇന്ന് ഒരു പ്രത്യേക കാര്യത്തിനാണ് ഇവിടെ കൂടിയത്. ഞാനും നീരജും വിവാഹിതരാകാൻ തീരുമാനിച്ചു.അനുഗ്രക്കണം." പെട്ടന്ന് ഒരു നിശബ്ദത. ഇങ്ങിനെ ഒരു ട്വിസ്റ്റ് ആരം പ്രതീക്ഷിച്ചില്ല. ആദ്യമൊന്നമ്പരന്നു.പിന്നെ കുട്ടികളുടെ ഇഷ്ടത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. "നിൻ്റെ കുറുമ്പ് ഇത്രയും പ്രതീക്ഷിച്ചില്ല. എന്നാലും നീരജിനെ എനിക്കിഷ്ട്ടപ്പെട്ടു. എല്ലാവരും കയ്യടിച്ചു. സകല ആശീർവാദവും നൽകി."ഞങ്ങൾ രണ്ടു പേരും ഇഷ്ട്ടപ്പെട്ട് തീരുമാനിച്ചതാണ്. ഇഷ്ട്ടം തുറന്നു പറയാനും വേണം ഒരു തൻ്റെടം. ഇല്ലേ മുത്തശ്ശാ. ഇനി ഒരു പഴയ കഥ പറയാം.നീ രജിൻ്റെ മുത്തശ്ശിയും എൻ്റെ മുത്തശ്ശനും ഒരേ കോളേജിലാണ് പഠിച്ചത്. രണ്ടു പേർക്കും അന്യോന്യം ഇഷ്ടവുമായിരുന്നു. സ്മിതയും അനിരുദ്ധനും "പൂജ ഒന്നു നിർത്തി. ഞാൻ സ്മിതയെ നോക്കി. ആകെ മാറിയിരിക്കുന്നു. അവൾ തല കുനിച്ചിരിക്കുകയാണു്. നീണ്ട അമ്പത്തി അഞ്ചു വർഷം. പിന്നെ ആദ്യമാണ് കാണുന്നത്."ഹലോ... ബാക്കി കൂടെ കേൾക്കൂ.അവരത ന്യോന്യം തുറന്നു പറയാതെ അതവിടെ അവസാനിപ്പിച്ചു.പക്ഷേ അവർ അന്ന് ഒരു വിചിത്ര പ്രേമലേഖനം കൈമാറിയിരുന്നു."പൂജ ബാഗിൽ നിന്ന് ഒരു പഴയ പുസ്തകം പുറത്തെടുത്തു. " അഡ്വഞ്ചർ സ്റേറാറി "അലക്സാണ്ടറുടെ കഥയാണ്. അന്നത്തെ പാഠപുസ്തകം. അതിൻ്റെ രണ്ടു പേജിൽ ചുവന്ന മഷി കൊണ്ട് രണ്ടു ഭാഗം അoഡർലൈൻ ചെയ്തിട്ടുണ്ട്. അതു രണ്ടും കൂട്ടി വായിച്ചാൽ ആ ഇഷ്ടം പ്രകടമാകും. അന്ന് നീരജിൻ്റെ മുത്തശ്ശിയ്ക്ക് ഈ പുസ്തകം കൈമാറി. ഒന്നും സംസാരിച്ചില്ല. പക്ഷേ അത് തിരിച്ചു കൊടുത്തപ്പോൾ സോവിയറ്റ് ലാൻഡ് മാസികയുടെ കവർ കൊണ്ട് അത് ഭംഗിയായി പൊതിഞ്ഞിരുന്നു. അതിൽ ഒരു റൗണ്ടിൽ SL എന്നെഴുതിയിരുന്നു. അതിൻ്റെ എംബ്ലം. അതിനോട് ചേർന്ന് അനിരുദ്ധൻ എന്നെഴുതിയാണ് തിരിച്ചു കൊടുത്തത്.. സ്മിത ലൗവ്സ് അനിരുദ്ധൻ. മുത്തശ്ശൻ വായിച്ചതങ്ങിനെയാണ്. പക്ഷേ അന്യോന്യം ഒന്നും സംസാരിക്കാതെ കോളേജ് ജീവിതം അവസാനിച്ചു അവർ പിരിഞ്ഞു. പക്ഷേ ആ പുസ്തകം മുത്തശ്ശൻ പൊന്നുപോലെ സൂക്ഷിച്ചു വച്ചു.പലപ്പഴും മുത്തശ്ശൻ അത് എടുത്തു നോക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം മുത്തശ്ശൻ കാണാതെ ഞാൻ ആ പുസ്തകം എടുത്തു. അതിൽ കോളേജിലെ ഒരു ഗ്രൂപ്പ് ഫോട്ടോയുണ്ടായിരുന്നു. അതിൽ ഒരാളുടെ ഫോട്ടോ റൗണ്ട് ചെയ്തിരുന്നു. ആ അന്വേഷണമാണ് ഇവിടെ എത്തിച്ചത്. ഈ കാര്യം ഞാൻ നീ രജിനോട് പറഞ്ഞാരുന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൻ ഓടി വന്നു. അവൻ്റെ കയ്യിലും അതേ പുസ്തകം. മുത്തശ്ശിയുടെ കളക്ഷനിൽ സൂക്ഷിച്ചു വച്ചിരുന്നതാണ്. അതിലും ഒരു ഗ്രൂപ്പ് ഫോട്ടോ. അവിടെ മുത്തശ്ശനെ റൗണ്ട് ചെയ്തിരിയുന്നു. അതിലും ചുവന്ന മഷിയിൽ അംഡർലൈൻ .പിന്നെയുള്ള അന്വേഷണത്തിലാണ് ഇത്രയും വിവരങ്ങൾ അറിഞ്ഞത്."എന്താ ഈ കുട്ടിയുടെ ഭാവം" സ്മിത തല താഴ്ത്തി ഇരിക്കുകയാണ്. ആകെ നിശ്ശബ്ദത.പെട്ടന്ന് അവൻ്റെ മുത്തശ്ശനും എൻ്റെ മുത്തശ്ശിയും കയ്യടിച്ചു. എല്ലാവരു പൊട്ടിച്ചിരിച്ചു.

Wednesday, July 14, 2021

കാളിയമർദ്ദനം [ ലംബോദരൻമാഷും തിരുമേനിം- 71]" എന്നാലും കിറ്റക്സി നോട് ചെയ്തത് ശരിയായില്ല തിരുമേനി. ""എന്താ ഇന്ന് മാഷ് ധാർമ്മിക രോഷത്തിലാണല്ലോ?""അല്ല വ്യവസായ സൗഹൃദം എന്നു പറഞ്ഞിട്ട് ഒരു നല്ല വ്യവസായിയെ കെട്ടുകെട്ടിച്ചില്ലേ?""മാഷേ നാട്ടിലൊരു നിയമമുണ്ട്. പരിസ്തിതി പ്രശ്നത്തിനും തൊഴിൽ പ്രശ്നത്തിനും എല്ലാം. അതിൽ പരാതി വന്നാൽ അന്വേഷിക്കുന്നത് തെറ്റാണോ? അതിനോട് സഹകരിക്കുകയല്ലേ വേണ്ടത്. കമ്പനാർ മലിനമാക്കാൻ കാരണമായങ്കിൽ അത് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പരിഹാരം കാണണം എന്നു പറയുന്നത് തെറ്റാണോ?""പക്ഷേ ഇത് ഒരു തെറ്റായ സന്ദേശം ലോകത്തിന് കൊടുക്കില്ലെ കേരളത്തെപ്പറ്റി "" കിറ്റക്സ് കൂടുതൽ ആനുകൂല്യം കിട്ടുന്നിടത്തേയ്ക്ക് പോകുന്നതിൽ തെറ്റില്ല.പക്ഷേ അത് സ്വന്തം നാടിനെതിരെ നിരന്തരം വിഷം ചീറ്റിക്കൊണ്ടാകരുത് "" അതിനുള്ള സാഹചര്യം ഉണ്ടായിട്ടാ കം""എന്തു സാഹചര്യം, നമ്മുടെ നാടിന് വേണ്ടി രാഷട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണ്ടതാണ്. കേരളത്തിന് ആനുകൂല്യം ചോദിച്ചു വാങ്ങിത്ത രണ്ടവർ പോലും നിരന്തരം നമ്മുടെ സ്വന്തം നാടിനെതിരേ നിൽക്കുന്നു. കേരളത്തിൻ്റെ വികസനത്തിൻ്റെ കാര്യത്തിലെങ്കിലും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിൽക്കണ്ടതാണ്. നമ്മൾ അത് തമിഴ്നാടിനെ കണ്ട് പഠിയ്ക്കണമെന്നു തോന്നുന്നു."

Tuesday, July 13, 2021

ദീർഘസുമംഗലീ യോഗം [കീശക്കഥകൾ -139]ഒരു സുന്ദരിക്കുട്ടി. ഇരുപത്തി ഒന്നു വയസു പ്രായം. നല്ല സ്മാർട്ട്. ".ഞാൻ അങ്ങയേ വിളിച്ചിരുന്നു"" ഉവ്വ്.. സ്മിതയല്ലേ... വരു" സ്വീകരണമുറിയിൽക്കയറിയതും അവൾ വാതിൽ അടച്ചു കുറ്റിയിട്ടു." ക്ഷമിക്കണം. എനിയ്ക്ക് രഹസ്യമായി അങ്ങയോട് ഒരു കാര്യം പറയാനുണ്ട്. അങ്ങു പ്രസിദ്ധനായ ഒരു ജ്യോത്സ്യൻ ആണല്ലോ? അങ്ങ് എനിക്കൊരു പകാരം ചെയ്യണം."അവൾ കസേരയിലിരുന്നു." പറയൂ എന്താണ് ഞാൻ ചെയ്തു തരണ്ടത്. "" പ്രസിദ്ധമായ മാളിയക്കൽ വീട്ടിലെ ഏക അവകാശിയാണ് ഹരി.വിദ്യാസമ്പന്നൻ.നല്ല ഒരു ബിസിനസ് കാരൻ .കാണാനും സുമുഖൻ അയാൾ വിവാഹത്തിന് ഒരു പ്രൊപ്പോസലുമായി സമീപിച്ചിരുന്നു""പിന്നെന്താ സംശയം അങ്ങട്ട് സമ്മതിയ്ക്കണം.""അവിടെയാണ് പ്രശ്നം. ഇത്ര സമ്പന്നമായ വീട്ടിൽ എൻ്റെ ഭാവി സുരക്ഷിതമാകില്ല എന്നൊരു തോന്നൽ. അത്ര വലിയ സാമ്പത്തിക അന്തരമുണ്ട് നമ്മൾ തമ്മിൽ .അതിന് എനിക്കൊരു മുൻകരുതൽ എടുക്കണം. അതിനാണ് ഞാൻ വന്നത് ""എനിക്കെന്താണ് ചെയ്യാൻ പറ്റുക.""ജാതകം വീട്ടുകാർക്ക് നിർബ്ബന്ധമാണ്. ജാതക പൊരുത്തമുണ്ടങ്കിലേ നടക്കൂ. എനിക്ക് സമ്മതമാണ്. എന്നാണ് ഞാൻ അങ്ങേരോട് പറഞ്ഞിരിയ്ക്കുന്നത്. ഞങ്ങളുടെ ജാതക പ്പൊരുത്തം അങ്ങ് ഒന്നു നോക്കിപ്പറയണം.""അതിനെന്താ അത് എൻ്റെ തൊഴിലിൻ്റെ ഭാഗമല്ലേ? ജാതകം തന്നുകൊള്ളൂ'"അങ്ങേർക്കും ജ്യോതിഷത്തിൽ വലിയ വിശ്വാസമാണ്.അതു പോലെ ഞാൻ മനസിലാക്കിയിടത്തോളം മരണഭയം ഭയങ്കരമാണ് അദ്ദേഹത്തിന്."" വരട്ടെപൊരുത്തം നോക്കി അറിയിക്കാം" "അതല്ല പ്രശ്നം, അങ്ങ് എൻ്റെ ഭാവിയെക്കരുതി എൻ്റെ അച്ഛൻ്റെ സ്ഥാനത്തു നിന്ന് ഒരു നുണ പറയണം""ഒന്നും മനസിലായില്ല. തെളിച്ചു പറയൂ കുട്ടി" "ഹരിയുടെ ജാതകം നോക്കി അങ്ങേർക്ക് മുപ്പത് വയസു വരയേ ആയുസുളളന്ന് പറയണം.അപ്പോൾ അങ്ങേര് ഭയക്കും പരിഹാരം ചോദിയ്ക്കും.ദീർഘസുമംഗലീ യൊ ഗമുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ അവൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അങ്ങേര് മരിയ്ക്കില്ല എന്നു പറയണം. എൻ്റെ ജാതകം കിട്ടിയിട്ടുണ്ടന്നും അതിൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ട് എന്നും പറയണം""എന്തൊക്കെയാകുട്ടി പറയുന്നേ? ഈശാസ്ത്രം സത്യമാണ്. അതിൽ നിന്ന് വ്യതിചലിക്കുന്നത് പാപമാണ് ""ഇപ്പഴത്തെ ഗാർഹിക പീഡനത്തെപ്പറ്റിയും സ്ത്രീധന കൊലപാതകത്തെപ്പറ്റിയും എനിക്കു ഭയമുണ്ട്.പുതുമോടി കഴിയുമ്പോൾ..... ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അങ്ങേര് മരിക്കില്ല എന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടാൽ എൻ്റെ കാര്യം രക്ഷപെടും. ഞാൻ മരിക്കാതിരിയ്ക്കാൻ അങ്ങേര് എന്തും ചെയ്യും. എനിക്കൊര സുഖം വരാതെ വരെ ശ്രദ്ധിക്കും. അവിടെ എൻ്റെ ജീവിതം സുരക്ഷിതമാകും. അതിന് വേണ്ടി അങ്ങ് ഈ നിരുപദ്രവമായ കള്ളം പറഞ്ഞാൽ... "" പറയാം. നിൻ്റെ ഭാവിക്ക് വേണ്ടി "സന്തോഷത്തോടെ തൊഴുത് സ്മിത പടിയിറങ്ങ

Monday, July 12, 2021

എല്ലീസ് ഐലൻ്റ് അച്ചൂ നിഷ്ട്ടായി [ അച്ചു ഡയറി-438]മുത്തശ്ശാ അച്ചു സ്റ്റാച്ചു ഓഫ് ലിബർട്ടി കണ്ട് ക്രൂയിസിൽ എല്ലീസ് ഐലൻ്റിൽ ഇറങ്ങി. പണ്ട് അമേരിയ്ക്കയിലേക്ക് ആൾക്കാരെ ഇമി ഗ്രററ്' ചെയ്തിരുന്നത് ഈ ഐലൻ്റിൽ നിന്നായിരുന്നു. ഒരു മില്യൻ ആൾക്കാർ അന്ന് ഇമിഗ്രേറ്റ് ചെയ്തിട്ടുണ്ട്.ഞങ്ങൾ "ഓഡിയോ ടൂർ" ആണ് ഓപ്റ്റ് ചെയ്തത്.മൊബൈൽ പോലെ ഒരു ഉപകരണം നമുക്ക് തരും. ഒരോ സ്ഥലത്തും ചെല്ലുമ്പോൾ അവിടെ എഴുതി വച്ചിരിയ്ക്കുന്ന നമ്പർ ഇതിൽ അമർത്തിയാൽ ഇയർഫോണിൽ കൂടി നല്ല ഇംഗ്ലീഷിൽ അതിൻ്റെ ചരിത്രം വിവരിച്ചു നൽകും.ഗൈഡ് വേണ്ട.27.5 ഏക്കർ വിസ്തീർണ്ണം മാത്രമുള്ള ഒരു ചെറിയ ഐലൻ്റ്. ഇതിന് ഒരു പാട് ഹിസ്റ്ററിയുണ്ട്. അച്ചൂന് ചരിത്രം വലിയ ഇഷ്ട്ടമാണ്. കുടിയേറ്റക്കാരുടെ അഡോപ്റ്റഡ് ഹോം. അതാണ് ഈ ദ്വീപ്. അന്ന് രജിസ്ട്രേഷൻ നടന്ന ഹാളിൽച്ചെന്നപ്പോൾഇമിഗ്രേറ്റ് ചെയ്യാൻ മോഹിച്ച് പണ്ട് ഇവിടെ വന്ന് തിരക്കുകൂട്ടിയവരെ അച്ചു ഓർത്തു. റിക്കാർഡ് ശരിയാകാത്തതിനാൽ കുറേപ്പേരെ തിരിച്ചയച്ചിരുന്നു. ചിലർക്ക് കുടുംബവുമായി പ്പിരിയണ്ടി വന്നു. അച്ചു ന് അവരുടെ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടം വന്നു മുത്തശ്ശാ.അവിടെ തീയ്യേറ്ററും ഗിഫ്റ്റ്ഷോപ്പും കഫേയും ഒക്കെയുണ്ട്.അച്ചൂന് നന്നായി വിശന്നിരുന്നു. കഫേയുടെ മുമ്പിൽ അച്ചു നിന്നു.അമ്മയ്ക്ക് കാര്യം പിടികിട്ടി. അമേരിയ്ക്കയിലെ കാപ്പി പ്രസിദ്ധമാണ്. നല്ല ചായ കിട്ടില്ല. അച്ഛൻ പറഞ്ഞതാ.അച്ചൂന്ഹോർലിക്സാണ് ഇഷ്ടം. ഇനി ലൈബ്രറിയിൽ പോകണം." ബോബ് ഹോപ്പ് ലൈബ്രറി " നല്ല രസമാണ് ഹിസ്റ്ററിക്ക് താൽപ്പര്യമുള്ളവർക്ക് .അച്ചൂന് ഒരു ദിവസം അവിടെ താമസിക്കണന്നു് ഉണ്ടായിരുന്നു.

Saturday, July 10, 2021

എൻ്റെ അമ്മയുടെ ശുദ്ധ ഭക്തി [നാലുകെട്ട് -344]ഈ പരമ്പരയിൽ എൻ്റെ അമ്മയെപ്പററിപ്പണ്ട് സൂചിപ്പിച്ചിട്ടുണ്ട്.. പക്ഷേ അമ്മയുടെ ഭക്തിയേപ്പറ്റി ക്കൂടി പറയാതെ പോവുക വയ്യ. ഒരു നെയ് വിളക്ക് പോലെ വെളിച്ചം പരത്തി ഈ പുരാതന തറവാട്ടിൽ ജ്വലിച്ചസ്തമിച്ച എൻ്റെ അമ്മയുടെ കഥ ഒരു കാലഘട്ടത്തിൻ്റെ കഥയാണ്. പഴയ ഒരു നമ്പൂതിരി കൂട്ടുകുടുംബത്തറവാടിൻ്റെകൂടി കഥയാണിത്. അത് ഒരു വലിയ ഗ്രന്ഥമായി രൂപം പ്രാപിച്ചു വരുന്നു.അതിൽ നിന്നുള്ള ഒരു ചെറിയ ഏടാണിത്.സംസ്കൃതത്തിലും ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മയുടെ ഭക്തി അനുപമമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ശുദ്ധമായ ദൈവഭക്തി.! അതായത് ഭയത്തോടെയുള്ള ദൈവഭക്തിയ്ക്കെതിരായിരുന്നു അമ്മ. എല്ലാവരും ദൈവഭയത്തോടെ വളരണം എന്നു പറയുന്നിടത്താണ് എൻ്റെഅമ്മ ഇങ്ങിനെ മടിയിലിരുത്തിപ്പറഞ്ഞു തന്നത്. ദൈവങ്ങൾ കോപിയ്ക്കില്ല.ശപിയ്ക്കില്ല. അതൊക്കെ അനുസരിപ്പിയ്ക്കാനുള്ള സമൂഹത്തിൻ്റെ ഒരു രീതിയാണ്. എത്ര വലിയ ടൻഷൻ വന്നാലും പരദേവതയുടെ മുമ്പിൽ ഒരു നെയ് വിളക്ക് വച്ച് ചിരിച്ചു കൊണ്ട് തിരിച്ചു വരുന്ന അമ്മ എനിക്കെന്നും കരുത്തായിരുന്നു.ഞാൻ കുട്ടിക്കാലം മുതൽ ദൈവവിശ്വാസമില്ലാത്ത ഒരു നിഷേധി ആയാണ് ഞാൻ അറിയപ്പെട്ടിരുന്നത്. അതിൻ്റെ പേരിൽ ഒത്തിരി ശകാരം കേട്ടിട്ടും ഉണ്ട്. അപ്പഴൊക്കെ അമ്മ ഒപ്പമുണ്ടാകും. തറവാട്ടിൽ അഷ്ടമംഗല പ്രശ്നങ്ങളും പരിഹാരങ്ങളും, കളംപൂജയും മററാചാരങ്ങളും എല്ലാം കുട്ടിക്കാലത്ത് എൻ്റെ മനസിനെ വല്ലാതെ കലുഷമാക്കിയിരുന്നു. അതിനിടെ കൂടോത്രം, കൈവിഷം എന്നൊക്കെപ്പറഞ്ഞ് എൻ്റെ ഭയത്തിന് മുത്തശ്ശിഎണ്ണ പകർന്നിരുന്നു. നീ നിൻ്റെ വിശ്വാസമനുസരിച്ച് മുമ്പോട്ടു പോകൂ. ഞാനിടപെടില്ല. പക്ഷേ ഈ തറവാട്ടിലെ ഉണ്ണിയ്ക്ക് ചില കടമകൾ ഉണ്ട്.അത് മറ്റുള്ളവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതിനെ നിഷേധിക്കാൻ നിനക്കവകാശമില്ല. അതു ചെയ്യാൻ പാടില്ല. അത്രയേ പറയാറുള്ളു. എൻ്റെ വിശ്വാസം എന്തായാലും ഞാനതക്ഷരം പ്രതി പാലിച്ചിട്ടുണ്ട്.തൻ്റെ കളങ്കമില്ലാത്ത ത്യാഗമായിരുന്നു അമ്മയുടെ ഭക്തി എന്നു പലപ്പഴും തോന്നിയിട്ടുണ്ട്. തറവാട്ടിൽ തൻ്റെ സുഖങ്ങൾ മുഴുവൻ ത്യജിച്ച് ബാക്കിയുള്ളവർക്ക് വേണ്ടി എരിഞ്ഞു തീർന്ന എൻ്റെ അമ്മ. പക്ഷേ ആ പ്രതിസന്ധി മുഴുവൻ തരണം ചെയ്തത് ആ ശുദ്ധമായ കലർപ്പില്ലാത്ത ഭക്തി കൊണ്ടാണന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്. എൻ്റെ വാമഭാഗത്തിന് കുറച്ചു കാലമേ എൻ്റെ അമ്മയുടെ സാമിപ്യത്തിന് ഭാഗ്യമുണ്ടായുള്ളു. പക്ഷേ അവളും ഒരു പരിധി വരെ ഈ കാഴ്ച്ചപ്പാടിലേയ്ക്ക് ഉയർന്നിരുന്നു.ഭയമില്ലാതെ സമീപിയ്ക്കാവുന്ന ഗുരുവായും, വഴികാട്ടി ആയും ,സുഹൃത്തായും ദൈവത്തെ കാണാൻ പഠിപ്പിച്ച എൻ്റെ അമ്മയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിയ്ക്കുന്നു.

Friday, July 9, 2021

നേരവകാശികൾ [കീശക്കഥകൾ - 138]അതി മനോഹരി. മാദകമായ ചെഞ്ചുണ്ടുകൾ. ചടുലമായ നീക്കങ്ങൾ.ആരും നോക്കിയിരുന്നു പോകും. ആ തത്തമ്മയ്ക്ക് ഒരു കൂട്ടുകാരൻ കൂടിയുണ്ട്. പയറു കൃഷിക്കുള്ള പന്തലിന് മുകളിൽ വന്നിരിയ്ക്കും. നീണ്ടു കിടക്കുന്ന പയർ പതുക്കെ കാലുകൊണ്ട് താങ്ങിപ്പിടിച്ച് അതിലെ പയർ കൊക്കു കൊണ്ട് അർത്ഥവൃത്താകൃതിയിൽ തൊണ്ട് കീറി കൊറിച്ചെടുത്ത് പയർമണി മാത്രം ഭക്ഷിച്ച് ഒരു മനോഹരമായ മാല പോലെ പയറിൻ്റെ തൊണ്ട് അവശേഷിപ്പിക്കുന്നു. കാണാൻ നല്ല രസം." അവറ്റകളെ ഓടിച്ചു വിടാതെ അതും കണ്ട് രസിച്ചിരിക്കുകയാണോ?""അവരും ഈ ഭൂമിയിലെ അവകാശികൾ അല്ലേ.?""തൊടിയിലെ പൂവൻ കുല മുഴുവൻ പഴുത്ത് പക്ഷികളും അണ്ണാർക്കണ്ണനും തിന്നു തീർത്തു.""അവരുടേയും വിശപ്പ് മാറണ്ടേ?"" കപ്പ മുഴുവൻ എലി തിന്നു പോയി "" വിളവിൻ്റെ പകുതി നമുക്കു കിട്ടുമോ. അതു മതി നമുക്ക്;"" കൊക്കോ മുഴുവൻ അണ്ണാറക്കണ്ണൻ തിന്നു തീർത്തു.""അവൻ്റെ വിശപ്പ് മാറിക്കാണും""റം ബൂട്ടാൻ പഴം മുഴുവൻ വാവൽ കൊണ്ടു പോകുന്നു; ""പഴം: തിന്ന് അതിൻ്റെ വിത്ത് അവൻ രാജ്യം മുഴുവൻ വിതരണം ചെയ്തുകൊള്ളും. നമുക്ക് പറ്റാത്തത് അവൻ ചെയ്യട്ടെ.""ഈ ഭൂമിയിൽ ഉള്ള സകല ചരാചരങ്ങളും മനുഷ്യന് വേണ്ടി മാത്രം ഉണ്ടാക്കിയതാണ് എന്ന തത്വശാസ്ത്രം എനിക്ക് ദഹിക്കില്ല."

Wednesday, July 7, 2021

സൗഹൃദം [കീശക്കഥകൾ - 137 ]"മാഷേ ഒന്നു നിൽക്കുമോ?" അമ്പലത്തിൻ്റെ തിടപ്പള്ളിയുടെ അഴികൾക്കിടയിൽ നിന്ന് ഒരു വിളി. ഞാൻ ഞട്ടിത്തിരിഞ്ഞു നോക്കി."ആ... ഭഗവാനോ? അങ്ങ് ശ്രീകോവിലിൽ നിന്ന് പുറത്ത് ചാടിയോ?കം സ്സൻ്റെ വലിയ തടവറയിൽ നിന്ന് പുറത്തുചാടിയവനല്ലേ.? ഇതൊക്കെ നിസാരം അല്ലേ?""മാഷ് അകത്തേയ്ക്ക് വരൂ കുറച്ചു നേരം സംസാരിച്ചിരിക്കാം "ഞാനകത്തു കടന്നു. തിടപ്പള്ളിയിൽ സാക്ഷാൽ ശ്രീകൃഷ്ണൻ.' ഇപ്പം ആരും വരുന്നില്ല അല്ലെ? നന്നായി ബോറടിയ്ക്കുന്നുണ്ടാകും: പാവം.. മേ ശാന്തീം വാര്യരും കുറുപ്പും. വഴിപാട് പോലെ എല്ലാം തീർത്ത് അവർ വീട്ടിൽ പ്പോകും. അല്ലേ?""ഒരു തരത്തിൽ ആശ്വാസമാണ് മാഷേ. എന്തായിരുന്നു ഇത്രയും കാലം. ഭക്തി ഭ്രാന്തായി മാറിയിരുന്നു എല്ലാവർക്കും. എല്ലാത്തിനും എളുപ്പവഴി ഞാൻ. ഒരു പണീം എടുക്കാൻ കഴിയില്ല. താൻ പാതി. എന്നല്ലേ അതും എന്നേ ഏൾപ്പിച്ചിരിക്കുകയാണ്. എന്തെങ്കിലും കാര്യം സാധിയ്ക്കണമെങ്കിൽ കാണിക്ക സമർപ്പിച്ച് കാര്യം പറയും.പിന്നെ എൻ്റെ ചുമതലയായി നടത്തിക്കൊടുക്കേണ്ടത്. ഇത് വളർന്നു വളർന്ന് ഒരു കൊട്ടേഷൻ തലവൻ്റെ പണി ആയി എനിയ്ക്ക് .ശത്രുസംഹാര പൂജയാണ് കൂടുതൽ. അവരുടെ ശത്രുക്കളെ ഒതുക്കാൻ എനിയ്ക്കുള്ള ഫീസ്.ശത്രുസംഹാരമല്ല ശത്രുതാ സംഹാരമാണെനിയ്ക്കിഷ്ട്ടം. പക്ഷേ സമ്മതിയ്ക്കണ്ടേ? പിന്നെ കട്ട് മുടിച്ച് ഉണ്ടാക്കുന്നതിൻ്റെ ഒരു വിഹിതം കൃത്യമായിത്തരും.ഇന്ന് അതെല്ലാം നിന്നു.മഹാമാരിയേപ്പേടിച്ച് ആരും വരാതായി.അന്ന് പ്രായമായ ഒരു മുത്തശ്ശി വന്നിരുന്നു. കണ്ണു ശരിക്ക് പിടിയ്ക്കില്ല.തൻ്റെ പേരക്കിടാവിനെ എൻ്റെ മുമ്പിൽ നിർത്തീ'' ഇവന് നന്നായി വരണേ എന്ന് എന്നോട് പ്രാർത്ഥിച്ചു. അപ്പഴാണ് അറിഞ്ഞത് കുട്ടി മാറിപ്പോയി എന്ന് .ചീത്ത പറഞ്ഞ് ആ കുട്ടിയെ തള്ളി മാ ററി ശരിക്കുള്ള പേരക്കുട്ടിയെ എൻ്റെ മുമ്പിൽ നിർത്തി. "ഭഗവാൻ ക്ഷമിക്കണം. അവനല്ല നന്നായി വരണ്ടത് ഇവനാണ്. ഇവനെയാണ് അങ്ങ് അനുഗ്രഹിയ്ക്കണ്ടത് "എനിയ്ക്ക് ചിരിയാണ് വന്നത്.ഇപ്പം വഴിപാട് എല്ലാം ഓൺലൈനാണ്. അതുകൊണ്ട് പാൽപ്പായസവും പായസവും തൃമധുരവും ഒന്നും വഴിപാടായി വരുന്നില്ല. അവർക്ക് അത് മേടിയ്ക്കാൻ സൗകര്യമില്ലാത്തതു കൊണ്ടാകാം. ഇപ്പം കൊതി ആയിത്തുടങ്ങി. മാഷോട് പാൽപ്പായസം കഴിക്കണന്നല്ല പറഞ്ഞത്. എന്നോട് ഇന്ന് വരെ ഒന്നും ആവശ്യപ്പെടാത്ത ഭക്തൻ. എനിക്കിതുവരെ കൈക്കൂലി തന്നിട്ടുമില്ല. അതു കൊണ്ട് മാഷ്ക്ക് ഞാനൊരു വരം തരാം. ചോദിച്ചോളൂ.""എനിക്കൊരു വരവും വേണ്ട. ഞാൻ അങ്ങയെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളു. എനിയ്ക്ക് ആ ഒരു സൗഹൃദം മാത്രം മതി വരമായിട്ട്. "" അങ്ങിനെയാവട്ടെ "ശ്രീ കോവിലിനു മുമ്പിലുള്ള മണിയടി കേട്ടാണ് ഞട്ടിത്തിരിഞ്ഞത് ശ്രീകോവിലിൻ്റെ അഴികൾക്കിടയിലൂടെ ആ കള്ളത്തിരുമാടിയുടെ ചിരിയ്ക്കുന്ന മുഖം

Monday, July 5, 2021

ഹരിതാഭം [കീശക്കഥ-136]ബാബു ഐററി പ്രൊഫഷണൽ .മലയാളിയുടെ മല്ലുപ്പതിപ്പ്.ശമ്പളം ആറക്കവും കടന്ന് ഏഴക്കത്തിലേയ്ക്ക്. ഇപ്പം നാട്ടിൽ വീട്ടിലിരുന്നു ജോലി.ഈ ഭ്രാന്ത് പിടിച്ച ജോലിയ്ക്കിടയിൽ അച്ഛനോടും അമ്മയോടും സംസാരിയ്ക്കാൻ പോലും സമയമില്ല. അമ്മയുണ്ടാക്കുന്ന സ്വാദിഷ്ട്ടമായ ആഹാരം ആസ്വദിച്ച് കഴിയ്ക്കാൻ പോലും സമയം കിട്ടുന്നില്ല. പ്രശ്നങ്ങൾ ഒന്നു കഴിയുമ്പോൾ മറ്റൊന്ന്.ഭ്രാന്തു പിടിക്കും എന്നായപ്പോഴാണ് ഡോക്ട്ടറെക്കണ്ടത്. ഒരു ദിവസം അര മണിക്കൂർ ഗാർഡനി ഗിനായി മാറ്റി വയ്ക്കുക. ജപ്പാനിലൊക്കെ പരീക്ഷിച്ചു വിജയിച്ച പരിഹാരമാർഗ്ഗം. ആദ്യമൊക്കെ മട്ടപ്പായിരുന്നു.ക്ര മണപച്ചക്കറിത്തോട്ടത്തിനും സമയം കണ്ടെത്തിത്തുടങ്ങി. എന്തോ വല്ലാത്ത മാറ്റം. പൂക്കളും ചെടികളും കിളികളും അണ്ണാറക്കണ്ണനും. ഇതൊക്കെ മുമ്പും കണ്ടിട്ടുണ്ട്. പക്ഷേ ഇന്നത് ആസ്വദിച്ചു തുടങ്ങിയ പോലെ. എനിക്ക് ക്രമേണ മാറ്റം വന്നു തുടങ്ങി. ആഹാരം കഴിയ്ക്കാൻ സമയം കണ്ടെത്തിത്തുടങ്ങി.ബി പി നോർമലായി. മൈഗ്രയിൻ എന്നെ ഉപേക്ഷിച്ചു പോയി.ക്രമേണ കൂടുതൽ സമയം ഭൂമിദേവിയുമായി സല്ലപിയ്ക്കാൻ സമയം കണ്ടെത്തിത്തുടങ്ങി. അതിരാവിലെ എഴുനേക്കാൻ പഠിച്ചു.കാലങ്ങൾക്ക് ശേഷം ഉദയ സൂര്യനെ ദർശിച്ചു തുടങ്ങി. അവിടെയും ഞാൻ അഭ്യസിച്ച പ്രൊഫഷണലിസം ഉണർന്നു . അങ്ങിനെയാണ് ആ വലിയ ഫാം ഹൗസിനെപ്പറ്റിയുള്ള ചിന്ത മനസിലുദിച്ചത്. ഓർഗാനിക്ഫാമിനേപ്പറ്റിയും, മിയാ വാക്കി വനവൽക്കരണത്തെപ്പറ്റിയും പഠിച്ചു.ചുറ്റും ഏക്കർ കണക്കിന് കുടുംബസ്വത്ത് പരന്നു കിടക്കുന്നു.ഫാം ഹൗസും, ഗാർസനി ഗും പിടിപ്പിച്ചു കൊടുക്കുന്ന ഒരു വലിയ പ്രസ്ഥാനം. എൻ്റെ ചിന്തകൾക്ക് തീപിടിച്ചു തുടങ്ങി.അവസാനം സ്വപ്നതുല്യം എന്നു ബാബു. കരുതിയിരുന്ന ജോലി രാജിവച്ചു. പലരും ചീത്ത പറഞ്ഞു. പക്ഷേ ബാബു പിന്മാറിയില്ല.കനിഞ്ഞനുഗ്രഹിച്ചഭൂമീദേവിയും എൻ്റെ പ്രൊഫഷലിസവും കൂടിയപ്പോൾ കൃഷിക്ക് ഒരു നൂതന ഭാവം വന്നു. കൃഷി ക്രമേണ ഒരു വ്യവസായം കൂടി ആയിത്തുടങ്ങി. അതൊരു എണ്ണപ്പെട്ട പ്രസ്ഥാനമായി വളർന്നു. വീണ്ടും ഞാൻ ടൻഷനിലേക്കോ? സംശയം. ഇല്ല. ഇത് ഞാൻ ആസ്വദിച്ചാണ് ചെയ്യുന്നത്. പഴയ പോലെ വേറേ ആർക്കോ വേണ്ടിയുള്ള അടിമപ്പണിയല്ല. ഇന്ന് ബാബുവിൻ്റെ കാൽ മണ്ണിലാണുറപ്പിച്ചിരിക്കുന്നത്.തോൽക്കില്ല ഇന്ന് അവൻ ചിന്തയിലും പ്രവർത്തിയിലും സർവ്വസ്വതന്ത്രൻ. ഏതോ കോർപ്പറേറ്റുകൾക്കു വേണ്ടി നഷ്ടപ്പെടുത്തിയ ആ നാളുകൾ ഓർത്ത് ഇന്ന് ബാബു പരിതപിക്കുന്നു. ഹരിതാഭമായ ആ പുതിയ ജീവിതത്തിൻ്റെ ശീതളിമയിൽ മുങ്ങിക്കളിച്ച് ആ പഴയ മല്ലു.

Thursday, July 1, 2021

മരണസംവാദം.....രാത്രിയിലെ ചാനൽ ചർച്ചകൾ ടെൻഷനും പകയും കൂട്ടാ റെ ഒള്ളു. ഒത്തിരി ചാനൽ ഉള്ളതുകൊണ്ട് മാറ്റിപ്പിടിക്കാം.പക്ഷെ എല്ലാ ചാനലിലും ഒന്നിനേ കുറിച്ചു മാത്രം ചർച്ച വന്നാലോ.?ഇന്നലെ കോ വിഡ് മരണക്കണക്കാണ് ചർച്ച. എല്ലായിടത്തും. ഭരണവും പ്രതിപക്ഷവും ഘോര ഘോരം വാദിച്ചു. അവതാരകൻ എണ്ണ പകർന്നു കൊണ്ടിരുന്നു. വിദദ്ധ പാനലിനെ രo ഗത്തിറക്കി.അതിനിടെ ഒരു പ്രേക്ഷകൻ തൻ്റെ അച്ഛൻ്റെ മരണം കോ വിഡ് കണക്കിൽ പെടുത്താത്തതിൻ്റെ പരിവേദനവുമായെത്തി. പാവം അച്ഛൻ്റെ മരണത്തെക്കാൾ അദ്ദേഹത്തെ ദുഖിപ്പിച്ചത് അതാണന്നു തോന്നിഈ മരണ ചർച്ചകൾ നടത്തുന്നവർ ഒന്നോർത്താൽ കൊള്ളാം കോവിഡ് ബാധിച്ച് മരണഭയത്തോടെ മരിച്ചു ജീവിക്കുന്ന അനവധി പേർ ഈ ചർച്ച കാണുന്നുണ്ടന്നള്ളത്. ഇതൊക്കെ സാങ്കേതിക പ്രശ്നമാണ്. പ്രതിപക്ഷവും ഭരണപക്ഷവും വിദദ്ധരും ഒരു മേശക്കു ചുറ്റുമിരുന്നു ചർച്ച ചെയ്ത് മാനദണ്ഡം ഉണ്ടാക്കണ്ട വിഷയമാണ്. അല്ലാതെ ചാനൽ ചർച്ചയിൽ വിഴുപ്പലക്കപ്പെടേണ്ട ഒരു പ്രശ്നമല്ല.