Tuesday, May 27, 2025

ജൂലിയാററാ നദിക്കരയിൽ ഒരു സൗഹൃദക്കൂട്ടായ്മ [ അമേരിക്ക 118] മൂന്നു ദിവസം പെൻസി വാലിയയിൽ ഒരു ഗ്രാമപ്രദേശത്ത് ആയിരുന്നു.അങ്ങോട്ടുള്ള ആ മനോഹര യാത്ര തന്നെ ഹൃദ്യമാണ്. രണ്ടു വശത്തു o അങ്ങു ദൂരെയുള്ള മലനിരകളുടെ പച്ചപ്പും ആകാശത്തിലെ വെള്ളിമേഘങ്ങളും, പിന്നെ പുൽമേടുകളും ഫലഭൂയിഷ്ട്ടമായ കൃഷിഭൂമിയും എല്ലാം കൂടി മനസ്സിന് കുളിർമയേകുന്ന കാഴ്ച്ചകൾക്കിടയിലൂടെ ഉള്ള യാത്ര. അത് എത്തിച്ചേർന്നത് ജൂലിയാററ നദിക്കരയിലുള്ള ഒരു പടുകൂറ്റൻ ബംഗ്ലാവിലാണ്. അവിടെയാണ് ഒരു സഹൃദ കൂട്ടായ്മ നിശ്ചയിച്ചിരുന്നത്. സമാനമനസ്ക്കരായ മുപ്പതോളം പേർ.സകുടുംബം. ജീവിതത്തിലെ പ്രാരബ്ദ്ധങ്ങളും മാനസിക സംഘർഷങ്ങളും മാറ്റിവയ്ച്ച് ഒരു മൂന്നു ദിവസം. മോളുടെ കൂട്ടുകാർ ഒക്കെയുണ്ട്.ഇത് അമേരിയ്ക്കയിലെ ഒരു രീതിയാണ്. സമാനമനസ്ഥിതരുടെ ഒരു സംഗമം. ആ ബംഗ്ലാവിൻ്റെ പുറകുവശത്തകൂടിയാണ് ജൂലിയാറ്റ നദി ഒഴുകുന്നത്. അതിൻ്റെ തീരം മുഴുവൻ പടുകൂററൻ മരങ്ങളാണ്. ചുവടു മുഴുവൻ മെത്ത പോലെ പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്നു. അതിനു മുകളിലത്തെ തൊട്ടിയിലാണ് ഈ ബംഗ്ലാവ്.ഇതിൻ്റെ രണ്ടാം നിലയിലെ പോർട്ടിക്കൊവിൽ ഇരുന്ന് ഈ നദിയും മരങ്ങളും പക്ഷികളും ഒക്കെ നമ്മുടെ കാഴ്ച്ചയുടെ പരിധിയിൽ വർണ്ണം വിരിക്കുന്നത് എത്ര വേണമെങ്കിലും നോക്കിയിരിക്കാം. വീതി കൂടിയ ഈ നദിക്ക് നല്ല ഒഴുക്കാണ്. അവിടവിടെ ഫിഷിഗിനുള്ള ചെറിയ ചെറിയ കടവൊഴിച്ച് ബാക്കി തീരം മുഴുവൻ വൃക്ഷ നിബിഡമാണ്. അവിടെ മുറ്റത്ത് ചുറ്റും കസേരകൾ ഇട്ട് നടുക്ക് ക്യാമ്പ്ഫയറിനുള്ള സൗകര്യവുമുണ്ട്.കയാക്കിങ്ങിന് താത്പ്പര്യമുള്ള സാഹസികർക്ക് അതിനുള്ള സൗകര്യവും ഉണ്ട്. ആധുനിക സൗകര്യത്തോടെയുള്ള അടുക്കളയും ഡൈനിഗ് ഹോളും ബഡ്റൂമുകളും കളിസ്ഥലങ്ങളും അവിടെയുണ്ട്. ബല്ല്യാർഡും ,ടേബിൾ ടെന്നീസും എല്ലാത്തിനും അവിടെ സൗകര്യമുണ്ട്. കുട്ടികളാണ് ഏറ്റവും ആസ്വദിച്ചത് എന്നു തോന്നി. പാട്ടും ഡാൻസും വെടിവട്ടവും ഒക്കെ ആയി ആസ്വദിച്ച്, അർമ്മാദിച്ച് , മൂന്നു ദിവസം പോയതറിഞ്ഞില്ല. പലർക്കും ഇതൊരു പുനർജന്മമാണ്. അടുത്ത കുറേ അധികകാലം ജോലി ചെയ്യാനുള്ള ഊർജം ഇവിടുന്നു കിട്ടും സത്യത്തിൽ പിരിയാൻ എല്ലാവർക്കും മടി ആയിരുന്നു. അത്രക്ക് ഇഴയടുപ്പം ഉണ്ടായിക്കഴിഞ്ഞിരുന്നു. ഏല്ലാം കൂട്ടിക്കെട്ടി പല സ്ഥലങ്ങളിലേക്ക് അവരുടെ വാഹനങ്ങളിൽ പിൻവലിക്കുമ്പോൾ മനസ്സിൽ ഒരു ചെറിയ വിങ്ങൽ അനുഭവപ്പെട്ടു.

No comments:

Post a Comment