Saturday, March 21, 2026
വനദിനത്തിലെ കാനന ക്ഷേത്രത്തിൻ്റെ ജനനം മാർച്ച് 21അന്താരാഷ്ട്ര വന ദിനം അങ്ങിനെ ഒരു വന ദിനത്തിലാണ് കാനന ക്ഷേത്രം എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനം രൂപം കൊണ്ടത്. ഒരോ വർഷവും ലോകത്ത് മുപ്പത്തിരണ്ട് ദശലക്ഷം ഏക്കർ വനം നശിക്കുന്നു. ഏതാണ്ട് ഇംഗ്ലണ്ടിൻ്റെ അകെ വിസ്തീർണ്ണത്തോളം !വനനശീകരണത്തിൻ്റെ ഭീകരത മനസിലാക്കി പരിസ്ഥിതി സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങൾ ഉണർന്നു.പക്ഷേ ഈ കമ്പോളവൽക്കരണത്തിൻ്റെ കാലത്ത് അത് എന്തുമാത്രം ഫലപ്രദമായി എന്നു സംശയിക്കേണ്ടി വരുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ "പച്ചത്തുരുത്തുകൾ " എന്ന വനവൽക്കരണ പദ്ധതി ആരംഭിച്ചു. ഒരു ചെറിയ കാൽവയ്പ്പ്. അത് വനവൽക്കരണ പ്രക്രിയക്ക് ഒരു പുനർവായന ആയായാണ് അനുഭവപ്പെട്ടത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചിന്തയാണ് "കാനന ക്ഷേത്രം " എന്ന എൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൻ്റെ പിറവിക്ക് പ്രേരകമായത്. ലാഭേച്ഛ കൂടാതെ എൻ്റെ രണ്ടേക്കർ സ്ഥലം വനവൽക്കരണത്തിനായി മാറ്റിവച്ചു.അപൂർവ്വ ആയുർവേദ ഔഷധങ്ങളും, ഫലവൃക്ഷങ്ങളും ഒരോ "തീം " ആയി കാനന ക്ഷേത്രത്തിൽ വച്ചുപിടിപ്പിച്ചു. ജോലിക്കാരുടെ ലഭ്യത കുറവും ജലദൗർലഭ്യതയും പരിമിതിയും ആദ്യ കാലത്ത് പ്രവർത്തനത്തിന് തടസമായി. അതിനെ മറികടക്കാൻ നല്ല തുക മുടക്കേണ്ടി വന്നു. കൂടുതൽ കഠിനാധ്വാനവും ആവശ്യമായി . പത്ര ദൃശ്യ മാധ്യമങ്ങളും മറ്റു സ്ഥാപനങ്ങളും അഭ്യുദയകാംക്ഷികളും, ഈ രംഗത്തെ വിദഗ്ദ്ധരും മറ്റും അക മഴിഞ്ഞ് സഹായിച്ചു.പ്രവർത്തനത്തിന് അവർ നൽകിയ പിന്തുണ വലുതായിരുന്നു. വനം വകുപ്പും ഗവണ്മെൻ്റും ഒപ്പം നിന്നു.അതു മൂലം കാനന ക്ഷേത്രം ഒരു ജനകീയ പദ്ധതിയായി പരിവർത്തിക്കപ്പെട്ടു. വനമിത്ര അവാർഡും പരിസ്ഥിതി മിത്ര അവാർഡും ഹരി തരത്ന അവാർഡുകളും പ്രചോദനമായി.ഇതിനിടെ എൻ്റെ ജീവചരിത്ര പുസ്തകo പുറത്തിറങ്ങു കയും പരിസ്ഥിതി സ്നേഹികൾക്ക് അതൊരു പ്രചോദനമാകുകയും ചെയ്തു. ഏറ്റവും ഒടുവിലായി ,കാനന ക്ഷേത്രം അബ്ദുൾ കലാം പഠന കേന്ദ്രത്തിൻ്റെ സഹായത്തോടെ "വിജ്ഞാന കാനനം" എന്നൊരു ബ്രഹത് പദ്ധതിയുടെ പണിപ്പുരയലാണ്. തൊള്ളായിരത്തി അമ്പത്തി അഞ്ചോളം പഞ്ചായത്തുകളും അറുനൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുത്താമെന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. ഈ വനവൽക്കരണ പരിപാടിയുടെ രൂപരേഖ തയാറായി വരുന്നു.പദ്ധതി പരിസ്ഥിതി സംരക്ഷണ രംഗത്തെ ഏറ്റവും മികച്ച ഒന്നായി തീരുമെന്ന പ്രത്യാശയിലാണ്.ഇതിൻ്റെ വിജയത്തിന് പ്രിയപ്പെട്ട എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്.
Subscribe to:
Post Comments (Atom)

No comments:
Post a Comment